മല്ലപ്പളളി: പുതുതായി വാങ്ങിയ മൂന്നര ലക്ഷത്തോളം രൂപ വിലവരുന്ന ബൈക്ക് കേടുവരുത്തിയ കേസില്‍ പോലീസ് സ്റ്റേഷനിലേക്കു വിളിപ്പിച്ച യുവാവ് തൂങ്ങിമരിച്ച നിലയില്‍. മുരണി കാട്ടാമല സ്വദേശി ജോജി ഈപ്പനാ (29) ണ് മരിച്ചത്. ഞായറാഴ്ച രാത്രി സ്വന്തം വീട്ടിലായിരുന്നു സംഭവം. മല്ലപ്പള്ളിയിലെ മോട്ടോര്‍ സൈക്കിള്‍ ഷോറൂമില്‍ ജീവനക്കാരനായിരുന്നു ജോജി. കഴിഞ്ഞ 17നാണ് ഹരി എന്ന യുവാവ് സഞ്ചരിച്ചിരുന്ന ബൈക്ക് ജോജി തടഞ്ഞുനിര്‍ത്തുകയും കല്ലുകൊണ്ട് പെട്രോള്‍ ടാങ്കും മറ്റും ഇടിച്ചു തകര്‍ക്കുകയും ചെയ്തതായി പരാതി ഉയർന്നത്. ഹരിയുടെ സുഹൃത്ത് അന്‍വറിന്റേതായിരുന്നു ഈ പുതിയ ബൈക്ക്. ഇവര്‍ നല്കിയ പരാതി പ്രകാരം ജോജിയെ കീഴ്വായ്പൂര് സ്റ്റേഷനിലേക്കു വിളിപ്പിച്ചിരുന്നു.
35,000 രൂപയുടെ നഷ്ടമാണ് ബൈക്കിന് ഉണ്ടായിരുന്നത്. പിറ്റേന്നു സ്റ്റേഷനില്‍ പഞ്ചായത്തംഗത്തിനൊപ്പം ഹാജരായ ജോജി ബൈക്ക് നന്നാക്കി നല്‍കാമെന്ന് അറിയിച്ചിരുന്നതായി പറയുന്നു. ഈ സംഭവത്തിനു മുന്‍പ് ജോജിയെ ഒരു സംഘം യുവാക്കള്‍ മര്‍ദിച്ചിരുന്നു. അതിന്റെ പ്രതികാരമായിട്ടാണ് ജോജി ബൈക്ക് കേടുവരുത്തിയതെന്നാണു പറയുന്നത്.
പറഞ്ഞ സമയത്ത് ബൈക്ക് ശരിയാക്കി നല്‍കാത്തതു മൂലം ജോജിക്കു ഭീഷണിയുണ്ടായിരുന്നെന്നും പറയുന്നു. ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നു ബിജെപി ആരോപിക്കുന്നു. ഡിവൈഎഫ്ഐ പ്രവര്‍ത്തകനായിരുന്ന ഇയാള്‍ പിന്നീട് യുവമോര്‍ച്ചയില്‍ ചേര്‍ന്നിരുന്നു. ജോജിയുടെ സംസ്കാരം ഇന്ന് 11ന് മല്ലപ്പള്ളി സെന്റ് ഫ്രാന്‍സിസ് കത്തോലിക്കാ പള്ളി സെമിത്തേരിയില്‍ നടക്കും. മാതാവ്: സിസിലി. സഹോദരങ്ങള്‍: ജിജോ, ജിബിൻ.
മൂന്നര ലക്ഷത്തിന്റെ ബൈക്ക് കേടു വരുത്തിയ കേസ്: യുവാവ് മരിച്ചനിലയില്‍
12:37 AM May 21, 2019 | Deepika.com