തിരുവനന്തപുരം: വിദ്യാർഥികൾ സ്കൂളിലേക്കു നൽകാനുള്ള നിയമാനുസൃതമായ ഫീസോ മറ്റ് തുകയോ അടച്ചില്ലെന്ന കാരണത്താൽ ട്രാൻസ്ഫർ സർട്ടിഫിക്കറ്റോ മാർക്ക് ലിസ്റ്റോ മറ്റേതെങ്കിലും രേഖയോ തടഞ്ഞു വയ്ക്കുന്നത് പ്രധാനാധ്യാപകന്റെ ഭാഗത്തു നിന്നുള്ള ഗുരുതരമായ അച്ചടക്കലംഘനമായി കണക്കാക്കി നടപടി സ്വീകരിക്കുമെന്നു സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ.
ഇക്കാര്യത്തിൽ കാലതാമസം വരുത്തുന്നതും ഒഴിവാക്കണമെന്ന് കാണിച്ച് പൊതുവിദ്യാഭ്യാസ സെക്രട്ടറി, ഡയറക്ടർ, ഹയർ സെക്കൻഡറി ഡയറക്ടർ, സിബിഎസ്ഇ റീജണൽ ഓഫീസർ എന്നിവർ ഉത്തരവ് പുറപ്പെടുവിക്കണമെന്ന് കമ്മീഷൻ നിർദേശിച്ചു.
കണ്ണൂർ മട്ടന്നൂർ മലബാർ ഇംഗ്ലീഷ് സ്കൂളിൽ കുട്ടിയുടെ വിടുതൽ രേഖ തടഞ്ഞുവച്ചതായ പരാതിയിൽ തീർപ്പു കല്പിച്ച് സംസ്ഥാനത്തെ എല്ലാ കലാലയങ്ങളും ഇക്കാര്യങ്ങൾ പാലിക്കുന്നതായി ഉറപ്പുവരുത്തണമെന്ന് കമ്മീഷൻ ചെയർമാൻ പി. സുരേഷ്, അംഗം കെ. നസീർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബഞ്ചാണ് ഇതു സംബന്ധിച്ച നിർദേശം പുറപ്പെടുവിച്ചത്.
രക്ഷിതാവ് അപേക്ഷ നൽകിയാൽ ടിസി നൽകാതിരിക്കാനോ വൈകിപ്പിക്കാനോ സ്കൂൾ മേധാവിക്ക് അധികാരമില്ലെന്ന് 2009-ലെ സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസാവകാശ നിയമം വ്യക്തമാക്കിയിട്ടുണ്ട്.
കുട്ടിയിൽ നിന്നോ രക്ഷിതാവിൽ നിന്നോ നിയമാനുസരണം ലഭിക്കാനുള്ള ഫീസോ മറ്റേതെങ്കിലും തുകയോ വ്യവസ്ഥാപിത മാർഗങ്ങളിലൂടെ ഈടാക്കാം. അതിന്റെ പേരിൽ വിദ്യാർഥിയുടെ ഭാവി അപകടത്തിലാക്കുന്ന വിധത്തിൽ ടിസിയോ മാർക്ക് ലിസ്റ്റോ മറ്റ് രേഖകളോ തടഞ്ഞുവയ്ക്കുന്നത് ബാലാവകാശ ലംഘനമായി കരുതണമെന്ന് കമ്മീഷൻ പറഞ്ഞു.
സ്കൂൾ രേഖകൾ തടഞ്ഞുവയ്ക്കാൻ പ്രിൻസിപ്പലിന് അധികാരമില്ലെന്ന് ബാലാവകാശ കമ്മീഷൻ
12:20 AM May 21, 2019 | Deepika.com