തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ധനകാര്യ വിഷയം കൈകാര്യം ചെയ്യുമ്പോൾ ധനമന്ത്രിയുടെ പരിഗണനാ വിഷയങ്ങൾ മുൻഗണനാടിസ്ഥാനത്തിലാണെന്നും അവിടെ ഘടകകക്ഷികളുടെ സ്വാർഥ താത്പര്യങ്ങൾക്കു മുൻഗണന നൽകാനാവില്ലെന്നും മുൻ മുഖ്യമന്ത്രിയും ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷനുമായ വി.എസ്. അച്യുതാനന്ദൻ.
എൽഡിഎഫ് സർക്കാരിന്റെ കാലത്തു ധനമന്ത്രിയായിരുന്ന ടി.എം. തോമസ് ഐസക്ക് സിപിഐ മന്ത്രിമാരുടെ ഫയലുകൾ പിടിച്ചു വയ്ക്കുമായിരുന്നുവെന്ന അന്നത്തെ ഭക്ഷ്യ- സിവിൽ സപ്ലൈസ് മന്ത്രിയായിരുന്ന സി. ദിവാകരന്റെ പ്രസ്താവനയ്ക്കുള്ള മറുപടിയിലാണ് വി.എസ്. അച്യുതാനന്ദൻ ആരോപണം ഉന്നയിച്ചത്.
എന്നാൽ, ഇടതുപക്ഷത്തിന്റെ പ്രഖ്യാപിത നിലപാടുകളോടു പരിഗണനാ വിഷയങ്ങൾ നീതി പുലർത്തുന്നില്ലെങ്കിൽ അതു പറയുന്നതിൽ തെറ്റില്ലെന്നും വി.എസ്. അച്യുതാനന്ദൻ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
പാർലമെന്ററി രാഷ്ട്രീയത്തിൽ പരാജയങ്ങളുണ്ടെന്ന് ഒരു എംഎൽഎ പ്രഖ്യാപിക്കുന്പോൾ, അതൊരു വാർത്തയാവുകയാണ്. ഭരണ പരിഷ്കരണ കമ്മീഷൻ പരാജയമാണെന്നും ഒരു മുൻ മന്ത്രിക്കു കൊന്പുണ്ടെന്നും പറയുന്പോൾ ആ മന്ത്രിസഭയിലിരുന്ന മന്ത്രി എന്താണ് ചെയ്തുകൊണ്ടിരുന്നതെന്നു ജനങ്ങൾ അന്വേഷിക്കും. അന്നത്തെ മാധ്യമ വാർത്തകൾ അവർ അയവിറക്കും. മലർന്നു കിടന്നു തുപ്പുന്നവർക്കറിയില്ല, ആരുടെ മുഖത്തേക്കാണവർ തുപ്പുന്നതെന്നും അച്യുതാനന്ദൻ പറഞ്ഞു. വി.എസ് സർക്കാരിന്റെ കാലത്തു സിപിഐ മന്ത്രിമാർക്ക് അവഗണന നേരിട്ടിരുന്നുവെന്നും സിപിഐ മന്ത്രിമാരുടെ വകുപ്പുകളിലെ ഫയലുകൾ പിടിച്ചുവയ്ക്കുന്നതു പതിവാണെന്നും സി.ദിവാകരൻ ആരോപിച്ചിരുന്നു.
ഭരണ പരിഷ്കരണ കമ്മീഷൻ ഇതിനകം മൂന്നു റിപ്പോർട്ടുകൾ പൂർത്തിയാക്കി സർക്കാരിനു സമർപ്പിച്ചിട്ടുണ്ട്. അതൊരു പരാജയമാണെന്ന് അഭിപ്രായമില്ലെന്നും വി.എസ് പറഞ്ഞു.
വി.എസ്.അച്യുതാനന്ദൻ അധ്യക്ഷനായുള്ള ഭരണപരിഷ്കാര കമ്മീഷൻ സന്പൂർണ പരാജയമാണെന്നു കഴിഞ്ഞ ദിവസം നടന്ന റവന്യു മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന ഡി. സാജു അനുസ്മരണ സമ്മേളനത്തിൽ സി. ദിവാകരൻ കുറ്റപ്പെടുത്തിയിരുന്നു.
ദിവാകരനു മറുപടിയുമായി വി.എസ്; ‘സ്വാർഥ താത്പര്യങ്ങൾക്കു മുൻഗണന നൽകാനാകില്ല’
01:53 AM May 20, 2019 | Deepika.com