പാലക്കാട്: പാലക്കാട്, വാളയാർ, കൊഴിഞ്ഞാന്പാറ എന്നിവിടങ്ങൾ കേന്ദ്രീകരിച്ച്, ആഡംബര കാറിൽ സഞ്ചരിച്ചു കഞ്ചാവു വില്പന നടത്തുന്നയാളെ വാഹന പരിശോധനയ്ക്കിടെ പോലീസ് പിടികൂടി. പെരിന്തൽമണ്ണ കൊളത്തൂർ സ്വദേശി അബ്ദുൾ കരീം (45) ആണു പിടിയിലായത്. ഇയാളിൽനിന്ന് ഒരു കിലോയിലധികം കഞ്ചാവു കണ്ടെടുത്തു. ഇന്നലെ വൈകുന്നേരം കൊഴിഞ്ഞാന്പാറയിൽവച്ചാണു സംഭവം.
പാലക്കാട് ടൗണിന്റെ വിവിധ ഭാഗങ്ങളിലെ ചായക്കടകൾ, കൂൾ പാർലറുകൾ, കഞ്ചിക്കോട് വ്യാവസായിക മേഖല, കൊഴിഞ്ഞാന്പാറ എന്നിവിടങ്ങളിലാണ് ഇയാൾ കഞ്ചാവു വിറ്റിരുന്നത്. കോയന്പത്തൂരിൽനിന്ന് മൊത്തമായി കഞ്ചാവു കൊണ്ടുവന്ന് 200, 400 രൂപ വിലയുള്ള പായ്ക്കറ്റുകളാക്കി കോളജ് വിദ്യാർഥികൾ, അന്യസംസ്ഥാന തൊഴിലാളികൾ എന്നിവർക്കാണു വിതരണം.
അനധികൃതമായി വിദേശമദ്യം വില്പന നടത്തിയതിന്് ഇയാൾക്കെതിരേ പാലക്കാട് ടൗണ്‍, നോർത്ത് പൊലീസ് സ്റ്റേഷനിൽ രണ്ടു കേസും കോടതി വളപ്പിൽ ജയിൽ തടവുകാർക്കു കഞ്ചാവ് നൽകിയതുമായി ബന്ധപ്പെട്ടു ടൗണ്‍ സൗത്ത് പൊലീസ് സ്റ്റേഷനിൽ ഒരു കേസും നിലവിലുണ്ട്. പ്രതിയെ ഇന്നു കോടതിയിൽ ഹാജരാക്കും.
ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും ടൗണ്‍, കൊഴിഞ്ഞാന്പാറ പൊലീസും ചേർന്നാണു പ്രതിയെ പിടികൂടിയത്. പാലക്കാട് ഡിവൈഎസ്പി ജി.ഡി. വിജയകുമാർ, നർകോട്ടിക് സെൽ ഡിവൈ എസ് പി ബാബു കെ.തോമസ് എന്നിവരുടെ നേതൃത്വത്തിൽ കൊഴിഞ്ഞാന്പാറ എസ്ഐ പി.യു. സേതുമാധവൻ, എഎസ്ഐ രാജേഷ്, സിപിഒമാരായ പ്രതാപൻ, സുരേഷ്, ഷമീർ, ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡ് അംഗങ്ങളായ എസ്ഐ എസ്. ജലീൽ, വി. ജയകുമാർ, ബി. നസീറലി, ആർ. കിഷോർ, കെ. അഹമ്മദ് കബീർ, ആർ. വിനീഷ്, ആർ. രാജീദ്, എസ്. ഷമീർ എന്നിവരടങ്ങിയ സംഘമാണു കഞ്ചാവ് പിടികൂടിയത്.
ആഡംബരകാറിൽ സഞ്ചരിച്ചു കഞ്ചാവു വില്പന; പാലക്കാട് ഒരാൾ പിടിയിൽ
01:53 AM May 20, 2019 | Deepika.com