കൊച്ചി: മൂല്യങ്ങളിൽ അടിയുറച്ച ചികിത്സ ലഭ്യമാക്കി പാവപ്പെട്ടവരോടുള്ള പ്രതിബദ്ധത നിറവേറ്റാൻ കഴിയണമെന്ന് സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. ചികിത്സ ബിസിനസ് കേന്ദ്രീകൃതമാകുന്നത് ഇന്നത്തെ ചുറ്റുപാടിൽ സ്വാഭാവികമാണ്. എന്നാൽ അത് മാത്രമായി അധപതിക്കരുതെന്ന് അദ്ദേഹം പറഞ്ഞു.
എറണാകുളം ലിസി ആശുപത്രിയിൽ ഹാർട്ട് കെയർ ഫൗണ്ടേഷനും ലിസി ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ടും സംയുക്തമായി സംഘടിപ്പിച്ച ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞവരുടെയും അവരുടെ കുടുംബാംഗങ്ങളുടെയും ഒത്തുചേരലായ ഹൃദയസംഗമം-2019 പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മനുഷ്യജീവൻ ഗർഭധാരണം മുതൽ സ്വാഭാവിക മരണം വരെയും സംരക്ഷിക്കപ്പെടണമെന്നുള്ളതാണ് സഭയുടെ പ്രബോധനം. അത് നിറവേറ്റുന്നതിൽ ലിസി ആശുപത്രി വളരെ പ്രതിജ്ഞാബദ്ധമാണ്. രോഗ നിർണയത്തിലും ചികിത്സാരംഗത്തും രാജ്യത്തെ ആരോഗ്യമേഖല മറ്റു രാഷ്ട്രങ്ങളേക്കാൾ മികച്ച പ്രകടനമാണ് കാഴ്ച വയ്ക്കുന്നതെന്നും കർദിനാൾ പറഞ്ഞു. ലിസി ആശുപത്രി ഡയറക്ടർ ഫാ. തോമസ് വൈക്കത്തുപറമ്പിൽ അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ ഹാർട്ട് കെയർ ഫൗണ്ടേഷന്റെ ഈ വർഷത്തെ സോഷ്യൽ എക്സലൻസ് അവാർഡ് സംസ്ഥാന മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ. റംല ബീവിക്ക് കർദിനാൾ സമ്മാനിച്ചു. സ്വർണപ്പതക്കവും പ്രശംസാപത്രവും അടങ്ങുന്നതാണ് അവാർഡ്.
ഹാർട്ട് കെയർ ഫൗണ്ടേഷന്റെ സ്ഥാപക ട്രസ്റ്റി സി.വി. ഷണ്മുഖത്തിന്റെ സ്മരണാർഥം ഏർപ്പെടുത്തിയതാണ് പുരസ്കാരം. ഹാർട്ട് കെയർ ഫൗണ്ടേഷൻ ചെയർമാൻ ഡോ. ജോസ് ചാക്കോ പെരിയപ്പുറം, ഐഎംഎ കൊച്ചി പ്രസിഡന്റ് ഡോ. ജുനൈദ് റഹ്മാൻ, ഡോ. റോണി മാത്യു കടവിൽ, ഫൗണ്ടേഷൻ ട്രസ്റ്റി ഡോ. ജേക്കബ് ഏബ്രഹാം, സെക്രട്ടറി രാജു കണ്ണന്പുഴ, വോഡഫോണ്-ഐഡിയ കേരള എന്റർപ്രൈസ് ബിസിനസ് ഹെഡ് ബിനു ജോസ് തുടങ്ങിയവർ പ്രസംഗിച്ചു. ഹൃദയസംഗമത്തിന്റെ ഭാഗമായി ഹൃദ്രോഗികൾക്കും കുടുംബാംഗങ്ങൾക്കുമായി ഡോക്ടർമാർ ക്ലാസുകൾ നയിക്കുകയും സംശയങ്ങൾക്ക് മറുപടി നൽകുകയും ചെയ്തു.
മൂല്യങ്ങളിൽ അടിയുറച്ച ചികിത്സ ലഭ്യമാക്കണം: മാർ ആലഞ്ചേരി
01:37 AM May 20, 2019 | Deepika.com