കൊച്ചി: നേവിയിൽ കമ്മീഷന്‍ഡ് ഓഫീസർ എന്ന വ്യാജേന നേവൽ ഓഫീസറുടെ യൂണിഫോമുകളും സീലുകളും ഉപയോഗിച്ച് വ്യാജ റിക്രൂട്ടിംഗ് നടത്തിയ കേസിൽ രണ്ടാം പ്രതി പിടിയിൽ. വരാപ്പുഴ കൂനമ്മാവ് സ്വദേശി റെജികുമാറി(43)നെയാണ് പാലാരിവട്ടം പോലീസ് പിടികൂടിയത്.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. റെജികുമാറിന്റെ പിതാവ് മുമ്പ് എൻഎഡിയിൽ ഉദ്യോഗസ്ഥനായിരുന്നു.
പിതാവ് മരിച്ച് രണ്ടു വർഷം കഴിഞ്ഞിട്ടും ഈ വിവരം നേവിയിൽ അറിയിക്കാതെയും ഐഡന്റിറ്റി കാർഡ് തിരികെ ഏൽപ്പിക്കാതെയും നിയമ വിരുദ്ധമായി ഇയാൾ ആനുകൂല്യങ്ങൾ കൈപ്പറ്റിയിരുന്നതായും പോലീസ് പറഞ്ഞു.
പാലാരിവട്ടത്ത് ഗാസ ഇന്റർനാഷണൽ എന്ന പേരിൽ നടത്തിവന്ന ബിസിനസ് സ്ഥാപനത്തിന്റെ മറവിലായിരുന്നു തട്ടിപ്പ്. കേസിൽ ഒന്നാം പ്രതി ജോബിനെ കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. വിശാഖപട്ടണം നേവൽ ബേസ്, കൊച്ചിൻ നേവൽ ബേസ് എന്നിവിടങ്ങളിൽ ജൂണിയർ ക്ലർക്കായി ജോലി ശരിയാക്കി നൽകാമെന്നും നേവിയിൽ ഓഫീസർ തസ്തികയിൽ ജോലി വാങ്ങിക്കൊടുക്കാമെന്നും വിശ്വസിപ്പിച്ചാണ് പ്രതികൾ തട്ടിപ്പു നടത്തിയിരുന്നത്.
ഇരുപതോളം പേരിൽ നിന്നായി 50 ലക്ഷത്തോളം രൂപ പ്രതികൾ വാങ്ങിയിരുന്നുവെന്നും, തട്ടിപ്പിനിരയായ കൂടുതൽ പേർ ഇപ്പോൾ പരാതിയുമായി എത്തുന്നതായും പോലീസ് പറഞ്ഞു.
നേവിയിൽ നിന്ന് റിട്ടയർ ചെയ്ത ചില ഉദ്യോഗസ്ഥർക്ക് ഈ തട്ടിപ്പിൽ പങ്കുണ്ടോയെന്നും പോലീസ് അന്വേഷിക്കും.
റിക്രൂട്ടിംഗ് സ്ഥാപനം നടത്തിയ രണ്ടാം പ്രതി പിടിയിൽ
01:37 AM May 20, 2019 | Deepika.com