കണ്ണൂർ: എൽഡിഎഫിന് യാതൊരു ആശങ്കയുമില്ലെന്നും തികഞ്ഞ ആത്മവിശ്വാസത്തിലാണെന്നും കോടിയേരി. പോളിംഗ് ഉദ്യോഗസ്ഥരോ സ്ഥാനാർഥിയുടെ ഏജന്റോ ആവശ്യപ്പെട്ടാൽ മുഖാവരണം മാറ്റിക്കൊടുക്കണമെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു.
കണ്ണൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കോടിയേരി. റീപോളിംഗിന് സിപിഎം എതിരല്ല. എന്നാൽ കള്ളവോട്ട് ചെയ്ത വ്യക്തിക്കെതിരേ നിയമനടപടി സ്വീകരിക്കേണ്ടതിനുപകരം റീപോളിംഗ് നടത്തി ആയിരക്കണക്കിന് ആളുകളെ ശിക്ഷിക്കുന്നത് തെറ്റായ കീഴ്വഴക്കമാണ്. വോട്ടർമാർക്ക് വേണ്ടത്ര സൗകര്യം നൽകാതെയാണ് റീപോളിംഗ് നടത്തിയത്.
കേരളത്തിൽ വളരെക്കാലമായി പർദ ധരിച്ച് വോട്ട് ചെയ്യാറുണ്ട്. എന്നാൽ തെറ്റായ കാര്യങ്ങൾക്കായി ആൾമാറാട്ടം നടത്തി വോട്ട് ചെയ്യാൻ മുസ്ലിംലീഗുകാർ പല കേന്ദ്രങ്ങളിലും ശ്രമിക്കാറുണ്ട്. പർദ ധരിക്കുന്നതിന് സിപിഎം എതിരല്ല. എന്നാൽ ബൂത്തിനകത്ത് മുഖാവരണം ധരിക്കുന്നത് തെറ്റാണ്. വോട്ടറുടെ ഐഡന്റിറ്റി വെളിപ്പെടുത്തിയാണ് വോട്ട് ചെയ്യേണ്ടത്. അതിനാണ് വോട്ടേഴ്സ് ലിസ്റ്റിൽ ഫോട്ടോ പതിച്ചിരിക്കുന്നത്. മതത്തിന്റെ പേരു പറഞ്ഞ് പ്രചാരവേല നടത്തുന്ന മുസ്ലിംലീഗിനെ മനസിലാക്കാം. എന്നാൽ കോൺഗ്രസ് എന്തിനാണ് ഇത്തരം പ്രചാരണം നടത്തുന്നതെന്ന് അദ്ദേഹം ചോദിച്ചു.
കോൺഗ്രസ് കേരളത്തിൽ പ്രവർത്തിക്കുന്നത് എസ്ഡിപിഐയുടെയും ജമാ അത്തെ ഇസ്ലാമിയുടെയും ഏജന്റായിട്ടാണെന്നും ഇത് അവരുടെ രാഷ്ട്രീയ അധഃപതനത്തിന്റെ ലക്ഷണമാണെന്നും കോടിയേരി അഭിപ്രായപ്പെട്ടു.
കള്ളവോട്ടിന് ശിക്ഷിക്കണം: എം.വി. ജയരാജൻ
കണ്ണൂർ: കള്ളവോട്ട് ചെയ്യുന്നവര്‍ക്ക് നിയമാനുസൃതമായ ശിക്ഷ ലഭ്യമാക്കുന്നതിനു പകരം ഒന്നോ രണ്ടോ കള്ളവോട്ടിന് വോട്ടര്‍മാരെ മുഴുവന്‍ ശിക്ഷിക്കുന്നത് ശരിയല്ലെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ. ഇത് ഭാവിയില്‍ ഒരു കീഴ്വഴക്കമായി മാറുമെന്നതിനാൽ, പുനരാലോചന നടത്തേണ്ട വിഷയമാണ്. കണ്ണൂരിൽ റീപോളിംഗ് നടന്ന സ്ഥലങ്ങൾ സന്ദർശിക്കുന്നതിനിടെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വടകരയിലെ സ്വതന്ത്രസ്ഥാനാര്‍ഥി സി.ഒ.ടി. നസീറിന് വെട്ടേറ്റ സംഭവത്തിൽ സിപിഎമ്മിന് പങ്കില്ലെന്നും ജയരാജന് പറഞ്ഞു.
എൽഡിഎഫിന് ആശങ്കയില്ലെന്നു കോടിയേരി
11:59 PM May 19, 2019 | Deepika.com