തിരുവനന്തപുരം: വടകരയിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച മുൻ സിപിഎം നേതാവ് ടി.ഒ. സി നസീറിനു നേരെയുണ്ടായ കൊലപാതകശ്രമം ഇടതു സ്ഥാനാർഥിയുടെ അറിവോടെയെന്നു യുഡിഎഫ് സ്ഥാനാർഥി കെ. മുരളീധരൻ. കൊലപാതകക്കേസ് ഉൾപ്പെടെ പത്തോളം ക്രിമിനൽ കേസുകളിൽ പ്രതിയായ സിപിഎം സ്ഥാനാർഥിയുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്നാണ് നസീർ സിപിഎമ്മിൽനിന്നു പുറത്തുപോയത്. സ്വതന്ത്രനായി മത്സരിച്ചതിൽ ഉള്ള വൈരാഗ്യം മൂലമാണു നസീറിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചത്.
വടകരയിൽ ഇടതു സ്ഥാനാർഥി ജയിച്ചാലും തോറ്റാലും ആക്രമണം ഉണ്ടാകുമെന്ന പ്രചാരണം ശക്തമാണ്. ഇന്റലിജൻസ് റിപ്പോർട്ടാണ് ഇക്കാര്യം വിശദീകരിക്കുന്നതെന്നു ചില പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. യുഡിഎഫിനു വേണ്ടി പ്രവർത്തിച്ച ആർഎംപി പ്രവർത്തകർക്കെതിരേയും ആക്രമണ സാധ്യത നിലനിൽക്കുന്നുണ്ട്.
വോട്ടെടുപ്പ് ദിനം ബൂത്തിനു മുന്നിൽ സ്ഥാനാർഥിയായ തന്നെ സിപിഎം പ്രവർത്തകർ തടഞ്ഞ സംഭവത്തിൽ വടകര എസിപിക്കു പരാതി നല്കിയിട്ട് ഇതുവരെ മൊഴിയെടുക്കാൻ പോലും പോലീസ് തയാറായിട്ടില്ല. തടഞ്ഞ സിഐടിയു സിപിഎം പ്രവർത്തകരുടെ പേരു സഹിതമാണു പരാതി നല്കിയത്. സിപിഎമ്മിനെതിരേ മത്സരിക്കുന്നവരെ ഒന്നുകിൽ ആക്രമിക്കും അല്ലെങ്കിൽ വെട്ടിക്കൊല്ലും ഇതാണ് ഇപ്പോഴത്തെ അവസ്ഥ. ഇതൊന്നും കണ്ടു പേടിക്കുന്ന ആളല്ല താനെന്നും മുരളീധരൻ പറഞ്ഞു.
നസീറിനു നേരെ ഉണ്ടായ ആക്രമണം സിപിഎം സ്ഥാനാർഥിയുടെ അറിവോടെ: മുരളീധരൻ
11:59 PM May 19, 2019 | Deepika.com