തിരുവനന്തപുരം: സ്വന്തം വിലാസത്തിലല്ലാതെ അയച്ച തപാൽ ബാലറ്റുകൾ തിരികെ ലഭിക്കണമെന്നും വോട്ടവകാശം വിനിയോഗിക്കാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ടു മൂന്നു പോലീസുകാർ സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്കു പരാതി നൽകി. തപാൽ വോട്ട് ക്രമക്കേടിൽ ആരോപണ വിധേയരായ ഐആർ ബറ്റാലിയനിലെ പോലീസുകാരാണ് പരാതി നൽകിയത്. അന്വേഷണം അട്ടിമറിക്കുന്നതിന്റെ ഭാഗമായാണു പരാതി നൽകിയതെന്ന് ആരോപണമുയർന്നു.
വട്ടപ്പാറ സ്വദേശി മണിക്കുട്ടന്റെ വിലാസത്തിൽ പോലീസുകാരുടെ തപാൽ ബാലറ്റ് കൂട്ടത്തോടെ എത്തിയിരുന്നു. വിവാദമായതോടെ പോസ്റ്റ് ഓഫീസ് അധികൃതർ ഇതു തിരിച്ചയച്ചു. ഈ ബാലറ്റുകൾ തിരികെ കിട്ടണമെന്നാണ് പോലീസുകാരുടെ ആവശ്യം.
ഉത്തരേന്ത്യയിൽ തെരഞ്ഞെടുപ്പ് സുരക്ഷാ ഡ്യൂട്ടിയിലായിരുന്ന ഐആർ ബറ്റാലിയനിലെ നാലുപേരെ തിരിച്ചുവിളിച്ചിരുന്നു. ഇന്നലെ നാട്ടിലെത്തിയാണ് ഇവർ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് പരാതി നൽകിയത്. മറ്റു സംസ്ഥാനങ്ങളിൽ സുരക്ഷാചുമതലയുള്ളതിനാൽ തന്റെ പോസ്റ്റൽ ബാലറ്റ് ശേഖരിക്കാൻ ഭാര്യക്ക് സമ്മതപത്രം നൽകിയിരുന്നെന്ന് മണിക്കുട്ടന്റെ പരാതിയിലുണ്ട്.
സ്വന്തം ഇഷ്ടപ്രകാരമാണ് മണിക്കുട്ടന്റെ വിലാസത്തിൽ പോസ്റ്റൽ ബാലറ്റ് അയയ്ക്കാൻ അപേക്ഷ നൽകിയതെന്നാണ് മറ്റുള്ളവരുടെ വാദം. ആരുടെയും ബാഹ്യപ്രേരണയാലല്ല ഈ വിലാസം നൽകിയതെന്നും പരാതിയിലുണ്ട്. ബാലറ്റ് തിരികെ ലഭിക്കണമെന്നാണ് എല്ലാവരുടെയും ആവശ്യം.
തപാൽ ബാലറ്റ് കേസിൽ കമാൻഡോ വൈശാഖിനെതിരെ കേസെടുക്കുകയും സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു. മറ്റു മൂന്നു പേരടക്കമുള്ളവർക്കെതിരേ ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്നതിനിടെയാണ് ഇവരുടെ പരാതി.
തപാൽ വോട്ട് ക്രമക്കേട്: ആരോപണവിധേയരായ പോലീസുകാരും പരാതി നൽകി
02:01 AM May 19, 2019 | Deepika.com