കണ്ണൂർ: പർദ ധരിച്ച് വോട്ട് ചെയ്യാൻ എത്തുന്നവരുടെ മുഖാവരണം മാറ്റണമെന്ന സിപിഎം ജില്ലാ സെക്രട്ടറി എം.വി. ജയരാജന്റെ പ്രസ്താവന വിവാദത്തിൽ. മുസ്ലിം ലീഗിന്റെ സ്വാധീനകേന്ദ്രങ്ങളായ പാമ്പുരുത്തിയിലും പുതിയങ്ങാടിയിലും ഉൾപ്പെടെ ഇന്ന് റീപോളിംഗ് നടക്കുന്ന പശ്ചാത്തലത്തിലാണ് പ്രസ്താവന വിവാദമായിരിക്കുന്നത്. കമ്യൂണിസ്റ്റ് മനസിനകത്ത് ഉറങ്ങിക്കിടക്കുന്ന കമ്യൂണലിസത്തിന്റെ തനിരൂപമാണ് പുറത്തുവന്നിരിക്കുന്നതെന്ന് മുസ്ലിം ലീഗ് കണ്ണൂർ ജില്ലാ സെക്രട്ടറി അബ്ദുൾകരീം ചേലേരി പറഞ്ഞു. വിശ്വാസവും ആചാരവും നിരാകരിച്ചാകണം വോട്ടർമാർ പോളിംഗ് ബൂത്തിൽ വരേണ്ടതെന്നു പറഞ്ഞാൽ അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം അസന്ദിഗ്ധമായി പറഞ്ഞു.
പർദ ധരിച്ച് വോട്ട് ചെയ്യാൻ എത്തുന്നവരെ തിരിച്ചറിയാൻ മുഖാവരണം മാറ്റിയേ തീരൂ എന്നാണ് സിപിഎം ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ ഇന്നലെ ആവശ്യപ്പെട്ടത്. പോളിംഗ് സ്റ്റേഷനകത്തുവച്ച് വോട്ടറെ തിരിച്ചറിയാൻ സംവിധാനമൊരുക്കിയാൽ മാത്രം പോരെന്നും ക്യൂവിൽ നിൽക്കുന്ന വോട്ടർമാരെ തിരിച്ചറിയാനും സംവിധാനമുണ്ടാക്കണമെന്നും ബൂത്തുകളിൽ അകത്തും പുറത്തും കാമറയുണ്ടാകണമെന്നും ജയരാജൻ ആവശ്യപ്പെട്ടു.
ഏപ്രിൽ 23ന് തെരഞ്ഞെടുപ്പ് നടന്നപ്പോൾ പർദ ധരിച്ചെത്തിയ അൻപതിലേറെപേരെ പാമ്പുരുത്തിയിലും നൂറോളം പേരെ പുതിയങ്ങാടിയിലും മുഖാവരണം മാറ്റാത്തതുകൊണ്ടുതന്നെ തിരിച്ചറിയാൻ ഉദ്യോഗസ്ഥർക്ക് സാധിച്ചില്ല. മുഖാവരണം മാറ്റാൻ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടപ്പോൾ അത് ചെയ്തുമില്ല. ആവശ്യത്തിന് പോലീസ് ഉണ്ടാകാതിരുന്നതുകൊണ്ട് ഇത്തരം നിയമവിരുദ്ധ നടപടികൾ തടയാനും കഴിഞ്ഞില്ല. അതുകൊണ്ടുതന്നെ ആവശ്യമായ പോലീസ് സുരക്ഷ വേണമെന്നും ഇതുസംബന്ധിച്ച് ചീഫ് ഇലക്ഷന് ഓഫീസര്‍ക്കും ജില്ലാ കളക്ടര്‍ക്കും ജില്ലാ പോലീസ് മേധാവിക്കും പരാതി നല്‍കിയിട്ടുണ്ടെന്നും എം.വി. ജയരാജൻ പറഞ്ഞു.
തെരഞ്ഞെടുപ്പുകളിൽ പർദ ധരിച്ചെത്തുന്ന സ്ത്രീവോട്ടർമാരുടെ മുഖാവരണം ബൂത്തിനുപുറത്ത് ക്യൂവിൽ വച്ചുതന്നെ മാറ്റണമെന്നും മുഖാവരണം മാറ്റാതെ വോട്ട് ചെയ്യാൻ അനുവദിക്കരുതെന്നുമുള്ള സിപിഎമ്മിന്റെ തിട്ടൂരം കമ്യൂണിസ്റ്റ് മനസിനകത്ത് ഉറങ്ങിക്കിടക്കുന്ന കമ്യൂണലിസത്തിന്റെ തനിരൂപമാണെന്നായിരുന്നു മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറിയുടെ പ്രതികരണം. ജനപ്രാതിനിധ്യ നിയമത്തിലെ എല്ലാ ചട്ടങ്ങളും നിയമങ്ങളും അനുസരിച്ച് തെരഞ്ഞെടുപ്പ് നടത്തിയാൽ കണ്ണൂർ ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലും യുഡിഎഫ് ജയിക്കും. അത്തരത്തിൽ തെരഞ്ഞെടുപ്പിനെ നേരിടാൻ യുഡിഎഫിന് ഒരു മടിയുമില്ല. ജില്ലയിലെമ്പാടും വ്യാജ ഐഡന്റിറ്റി കാർഡ് നൽകിയും സ്ത്രീകളെ തന്നെ പരസ്യമായി കള്ളവോട്ട് ചെയ്യാനിറക്കിയും ബൂത്ത് പിടിച്ചും തെരഞ്ഞെടുപ്പിൽ ജയിച്ചുവരുന്ന സിപിഎം വേശ്യയുടെ ചാരിത്ര്യപ്രസംഗമാണ് നടത്തുന്നതെന്നും അബ്ദുൾകരീം ചേലേരി പറഞ്ഞു.
വോട്ടിന് മുഖാവരണം മാറ്റണം: എം.വി. ജയരാജൻ
02:01 AM May 19, 2019 | Deepika.com