കോട്ടയം: സുറിയാനി സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം രണ്ടാമൻ പാത്രിയർക്കീസ് ബാവായുടെ മൂന്നാമത് ശ്ലൈഹിക സന്ദർശനത്തിന് ഒരുക്കങ്ങൾ പൂർത്തിയായെന്നു സുന്നഹദോസ് സെക്രട്ടറി ഡോ. തോമസ് മാർ തീമോത്തിയോസ് മെത്രാപ്പോലീത്ത. 24നു കേരളത്തിലെത്തുന്ന ബാവായ്ക്കു സ്വീകരണം ഒരുക്കാൻ മെത്രാപ്പോലീത്താമാർ, വൈദികർ, സഭാ ഭാരവാഹികൾ എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പ്രവർത്തിച്ചുവരുന്നു.
ബാവായുടെ സന്ദർശനത്തിനു നിറംകെടുത്താൻ ഛിദ്രശക്തികൾ നടത്തുന്ന ശ്രമങ്ങളിൽ സഭാവിശ്വാസികൾ കരുതിയിരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. സോഷ്യൽ മീഡിയവഴി നടത്തുന്ന കുപ്രചരണങ്ങളെ സഭ അവജ്ഞയോടെ തള്ളുന്നു. പാത്രിയർക്കീസ് ബാവ വിവിധ രാജ്യങ്ങൾ സന്ദർശിക്കുന്പോൾ ആവശ്യക്കാരുടെ മുൻകൂർ അപേക്ഷപ്രകാരം സൗകര്യങ്ങൾ കണക്കിലെടുത്തു കൂദാശകളായ വിവാഹം, മാമോദീസ തുടങ്ങിയവ നടത്തിക്കൊടുക്കാറുണ്ട്. ഏതു സഭാസ്ഥാനീയനും വിശ്വാസികളുടെ ന്യായമായ കൂദാശാവശ്യങ്ങൾ നിർവഹിച്ചുകൊടുക്കണമെന്നുള്ള കാനോൻ നിയമത്തിന്റെ നിർവഹണമായിട്ടു കണ്ടാൽ മതിയെന്നും മെത്രാപ്പോലീത്ത പറഞ്ഞു.
പാത്രിയർക്കീസ് ബാവായുടെ ഇത്തവണത്തെ സന്ദർശനത്തിലെ പ്രധാന അജൻഡ സഭാ സുന്നഹദോസാണ്. 25നു പുത്തൻകുരിശ് പാത്രിയർക്കാ ആസ്ഥാനത്താണു സുന്നഹദോസ്. സഭയുടെ നന്മയെ കരുതി സിംഹാസന പള്ളികളുടെ മെത്രാപ്പോലീത്താമാർക്ക് അഭിപ്രായം പറയാൻ സ്വാതന്ത്രമുണ്ട്. സഭയുടെ പ്രസ്ഥാനമായ കേഫയിലെ തർക്കം പാത്രിയർക്കീസ് ബാവായുടെ സന്ദർശനവുമായി ബന്ധപ്പെട്ടതല്ല. കേഫപ്രവർത്തകരുടെ സംരക്ഷണം ബാവായുടെ സന്ദർശനത്തിന് ആവശ്യമില്ലെന്നും മാർ തീമോത്തിയോസ് പറഞ്ഞു.
ശ്രേഷ്ഠ കാതോലിക്ക ബാവാ പലതവണ രാജിവച്ചിട്ടുണ്ട്. ഇത്തവണ ശ്രേഷ്ഠ ബാവാ സന്പൂർണ രാജിയാണു നൽകിയിരുന്നതെങ്കിലും അതു സ്വീകരിക്കാതെ മെത്രാപ്പോലീത്തൻ ട്രസ്റ്റി സ്ഥാനത്തുനിന്നുള്ള രാജി മാത്രമാണു സ്വീകരിച്ചത്. മെത്രാപ്പോലീത്തൻ ട്രസ്റ്റി സ്ഥാനം ഒഴിവ് വന്നാൽ അസോസിയേഷൻ വിളിച്ചു ചേർക്കാൻ കാലതാമസമുണ്ടായാൽ മാനേജിംഗ് കമ്മിറ്റി ചേർന്നു തെരഞ്ഞെടുക്കുവാൻ സഭാ ഭരണഘടനയിൽ വകുപ്പുണ്ട്. ശ്രേഷ്ഠ കാതോലിക്ക ബാവായുടെ പൂർണരാജി അതേപടി സ്വീകരിക്കാതെ മെത്രാപ്പോലീത്തൻ ട്രസ്റ്റി സ്ഥാനത്തിന്റെ രാജി മാത്രം പാത്രിയർക്കീസ് സ്വീകരിച്ചതുകൊണ്ടു ഒഴിവു നികത്താൻ സുന്നഹദോസിനു നിർദേശിക്കാം. മാനേജിംഗ് കമ്മിറ്റി കൂടുന്പോൾ അന്തിമ തീരുമാനം എടുക്കുകയും ആവാം.
സഭാ സമാധാനത്തിനു യാക്കോബായ സഭ എതിരല്ലെന്നും ഓർത്തഡോക്സ് വിഭാഗം സമാധാനശ്രമങ്ങൾക്ക് അനുകൂലമല്ലെന്നാണു അവരുടെ നിലപാടുകളിൽനിന്നു മനസിലാകുന്നതെന്നും മെത്രാപ്പോലീത്ത പറഞ്ഞു. അടിച്ചേൽപ്പിക്കുന്ന സഭാ യോജിപ്പ് വിജയിക്കില്ല. പ്രതിസന്ധികളെ അതിജീവിച്ചു സഭ മുന്നേറുമെന്നും മാർ തീമോത്തിയോസ് പറഞ്ഞു.
പാത്രിയർക്കീസ് ബാവായുടെ സന്ദർശനം: ഒരുക്കങ്ങൾ പൂർത്തിയായി
01:05 AM May 19, 2019 | Deepika.com