കൊച്ചി: പാലാരിവട്ടം മേൽപ്പാലം നിർമാണത്തിലെ ക്രമക്കേടുകളെക്കുറിച്ചുള്ള വിജിലൻസ് അന്വേഷണത്തിന്റെ ഭാഗമായി പ്രത്യേക അന്വേഷണസംഘം റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോർപറേഷൻ മുൻ എംഡി എ.പി.എം. മുഹമ്മദ് ഹനീഷിന്റെ മൊഴി രേഖപ്പെടുത്തി.
വിജിലൻസ് ഡിവൈഎസ്പി ആർ. ആശോക് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മെഴി രേഖപ്പെടുത്തിയത്. നിലവിൽ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെഎംആർഎൽ) എംഡിയാണ് എ.പി.എം. മുഹമ്മദ് ഹനീഷ്. അദ്ദേഹത്തിന്റെ ഓഫീസിൽ ഇന്നലെ രാവിലെ 10ന് ആരംഭിച്ച മൊഴിയെടുക്കൽ നടപടികൾ ഉച്ചയ്ക്ക് 12നാണ് അവസാനിച്ചത്. 2014ൽ പാലം നിർമാണം നടക്കുന്പോൾ മുഹമ്മദ് ഹനീഷായിരുന്നു ആർബിഡിസി എംഡി. കിറ്റ്കോ ജീവനക്കാരിൽ നിന്ന് അന്വേഷണസംഘം നാളെ മൊഴിയെടുക്കും.
പാലം പണി കരാറെടുത്ത ആർഡിഎസ് കന്പനി ജീവനക്കാരുടെയും കോണ്ട്രാക്ടറുടെയും മൊഴി വിജിലൻസ് സംഘം കഴിഞ്ഞദിവസം രേഖപ്പെടുത്തിയിരുന്നു. നിർമാണത്തിന് ഉപയോഗിച്ച സിമന്റുകളുടെയും കന്പികളുടെയും സാന്പിളുകളുടെ പരിശോധനാ ഫലം 22ന് ലഭ്യമാകും. കാക്കനാടുള്ള റീജണൽ ലാബിലാണ് ഇവയുടെ പരിശോധന. എന്നാൽ ചില പരിശോധനകൾക്ക് ഇവിടെ സൗകര്യമില്ലാത്തതിനാൽ അവ തിരുവനന്തപുരത്തെ റീജണൽ ലബോറട്ടറിയിലേക്ക് അയച്ചിരിക്കുന്നതിനാലാണ് പരിശോധനാ ഫലങ്ങൾ വൈകുന്നത്. ഇവ ലഭ്യമാകുന്നതോടെ ഒരാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് സർക്കാറിനു സമർപ്പിക്കാനാകുമെന്നാണ് അന്വേഷണസംഘം കരുതുന്നത്.
പാലാരിവട്ടം മേൽപ്പാലം നിർമാണ ക്രമക്കേട് : മുഹമ്മദ് ഹനീഷിന്റെ മൊഴിയെടുത്തു
01:05 AM May 19, 2019 | Deepika.com