ഉഴവൂർ (പാലാ): ചേറ്റുകുളത്തു യുവാവ് കുത്തേറ്റു മരിച്ച സംഭവത്തിൽ സുഹൃത്ത് അറസ്റ്റിൽ. ചേറ്റുകുളം വെള്ളാന്പാട്ട് (കിഴക്കേപറന്പിൽ) സജി (40) കുത്തേറ്റു മരിച്ച സംഭവത്തിൽ ചേറ്റുകുളം പയസ്മൗണ്ട് പൊട്ടക്കാനായിൽ ധനൂപ് (32) ആണ് അറസ്റ്റിലായത്. വെള്ളിയാഴ്ച രാത്രി എട്ടരയോടെ ചേറ്റുകുളത്തെ ക്ലബ്ബിനോടു ചേർന്നാണു സംഭവം. അറസ്റ്റിലായ ധനൂപിനെ പോലീസ് ചോദ്യം ചെയ്തുവരുന്നു. ഇരട്ടപ്പേരു വിളിച്ചതാണ് വാക്കേറ്റത്തിലും കൊലപാതകത്തിലും കലാശിച്ചതെന്നു കരുതുന്നതായി പോലീസ് പറഞ്ഞു. രാത്രി കനത്ത മഴയിൽ വൈദ്യുതി നഷ്ടപ്പെട്ട സമയത്താണ് സംഭവം. കുത്തേറ്റ സജി നിലവിളിച്ചു റോഡിലൂടെ ഓടി വീഴുകയായിരുന്നു. നിലവിളി കേട്ടെത്തിയവർ സജിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ എസ്ഐ ടി.ആർ. ദിപുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം നടത്തിയ നീക്കത്തിൽ ധനൂപ് പിടിയിലാവുകയായിരുന്നു. ധനൂപിനെ ഫോണിൽ ബന്ധപ്പെട്ടു സമീപപ്രദേശത്തുനിന്നുതന്നെ അറസ്റ്റിനു വഴിയൊരുക്കുകയായിരുന്നു. അറസ്റ്റിലായ ധനൂപ് മുൻപും സമാന സംഭവങ്ങളിൽ പ്രതിയായിട്ടുള്ളതായി പോലീസ് പറഞ്ഞു.
മരിച്ച സജി ടാക്സി ഡ്രൈവറാണ്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾ ഏറ്റുവാങ്ങി. ഭാര്യ: സിനി. ഒൻപതു മാസം പ്രായമുള്ള ഒരു കുട്ടിയുണ്ട്. സംസ്കാരം ഇന്ന് രണ്ടിന് വീട്ടുവളപ്പിൽ.
യുവാവ് കുത്തേറ്റു മരിച്ചു; സുഹൃത്ത് അറസ്റ്റിൽ
01:05 AM May 19, 2019 | Deepika.com