കൊച്ചി: ഇടമലയാർ ആനവേട്ടക്കേസിലെ പ്രതി അജേഷിന്റെ തിരിച്ചറിയല്‍ രേഖകളില്‍ വ്യത്യസ്തമായ പേരുകളാണുള്ളതെന്ന് വനംവകുപ്പ് ഹൈക്കോടതിയില്‍ ബോധിപ്പിച്ചു. ഇയാളുടെ പിതാവിന്റെ തിരിച്ചറിയല്‍ രേഖകളിലും അവ്യക്തതയുണ്ടെന്ന് വനം വകുപ്പ് ചൂണ്ടിക്കാട്ടി. ഇടമലയാര്‍ വനമേഖലയിലെ ആനവേട്ടയുമായി ബന്ധപ്പെട്ട കേസില്‍ 46 -ാം പ്രതിയായ അജേഷ് നല്കിയ ജാമ്യാപേക്ഷയിലാണ് വനംവകുപ്പ് ഇക്കാര്യം വ്യക്തമാക്കിയത്.
ഹര്‍ജിക്കാരന്റെ ചില രേഖകളില്‍ അജേഷ് സിംഗാഡിയയെന്നും മറ്റു ചില രേഖകളില്‍ അജേഷ് ചന്ദ്രബാബു എന്നുമാണുള്ളത്. ആനവേട്ടക്കേസിലെ മുഖ്യ പ്രതിയായ തങ്കച്ചിയുടെ മകനാണ് അജേഷ്. ഹര്‍ജിക്കാരനുള്‍പ്പെടെ പ്രതികള്‍ അന്താരാഷ്ട്രബന്ധമുള്ള ആനക്കൊമ്പു ഇടപാടുകാരാണെന്നും വനംവകുപ്പ് വ്യക്തമാക്കി. എന്നാല്‍ അമ്മയും അച്ഛനുമൊക്കെ കേസില്‍ പ്രതികളാണെന്ന പേരിലാണ് തന്നെ പ്രതിയാക്കിയതെന്നും മാര്‍ച്ച് 26 മുതല്‍ ജയിലിലാണെന്നും ഹര്ജിക്കാരന് വാദിച്ചു. വനത്തില്‍ അതിക്രമിച്ചു കയറി ആനയെ വെടിവച്ചു കൊന്ന് കൊമ്പെടുത്ത് ശില്പങ്ങള് തീര്‍ത്തു വിറ്റെന്ന കേസിലാണ് ഇയാൾ അറസ്റ്റിലായത്. 53 പ്രതികളുള്ള കേസില്‍ 41 പേര്‍ക്കെതിരേ കുറ്റപത്രം നല്‍കിയിട്ടുണ്ട്.
ആനവേട്ട കേസ്: പ്രതിയുടെ പേര് വ്യത്യസ്തമെന്ന്
02:06 AM May 18, 2019 | Deepika.com