കോട്ടയം: ഡ്യൂട്ടി നിശ്ചയിച്ചു കിട്ടിയാൽ ഇനി തോന്നിയപടി നടക്കാൻ പോലീസിനു കഴിയില്ല. പോലീസുകാരെ സ്മാർട്ട് ആക്കാനും പൊതുജനങ്ങൾക്കു മെച്ചപ്പെട്ട സേവനം ലഭ്യമാക്കാനും “പോലീസ് സ്റ്റേഷൻ വെർട്ടിക്കൽസ്’’ എന്ന പുതിയ പദ്ധതിക്കു സംസ്ഥാന പോലീസ് രൂപം നല്കി.
പോലീസുകാർ ചെയ്ത ജോലികളുടെ പെർഫോമൻസ് റിപ്പോർട്ട് ഓരോ മാസവും ഡിജിപിക്ക് അയച്ചുകൊടുക്കണമെന്നതാണ് പ്രധാന പരിഷ്കാരം. റിസപ്ഷൻ, റൈറ്റർ, പട്രോളിംഗ്, വാറണ്ട്, സമൻസ്, പാറാവ്, പിആർഒ തുടങ്ങിയ തസ്തികകളായി പോലീസ് സ്റ്റേഷനുകളിലെ ജോലികൾ വിഭജിച്ചിട്ടുണ്ട്. ഈ ജോലികളുടെ ചുമതല വഹിക്കുന്നവർ ദൈനംദിനം ചെയ്യേണ്ടത് എന്തൊക്കെയെന്നു പുതിയ ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.
വാറണ്ട് ഡ്യൂട്ടിയിലുള്ള പോലീസുകാരനാണെങ്കിൽ ഒരു മാസം എത്ര വാറണ്ടുകൾ വിതരണം ചെയ്തു, അതിൽ എത്ര പേരെ പിടികൂടി തുടങ്ങിയ വിവരങ്ങൾ റിപ്പോർട്ടിൽ നല്‍കണം. പിആർഒ ആണെങ്കിൽ പൊതുജനങ്ങളിൽനിന്ന് എത്ര പരാതികൾ ലഭിച്ചു, എത്രയെണ്ണത്തിനു പരിഹാരമുണ്ടാക്കി ഇങ്ങനെ ഓരോരുത്തരും ചെയ്യുന്ന ഡ്യൂട്ടികളുടെ റിപ്പോർട്ട് ഇനി ഡിജിപിക്ക് മാസം തോറും അയച്ചുകൊടുക്കേണ്ടി വരും.
ആദ്യഘട്ടത്തിൽ തിരുവനന്തപുരം ജില്ലയിലെ അഞ്ചു സ്റ്റേഷനുകളിലാണ് ഇതു നടപ്പാക്കുക. തുടർന്ന് എല്ലാ പോലീസ് സ്റ്റേഷനുകളിലേക്കും വ്യാപിപ്പിക്കും. തിരുവനന്തപുരം റൂറലിൽ മൂന്നും തിരുവനന്തപുരം സിറ്റിയിൽ രണ്ടു പോലീസ് സ്റ്റേഷനുകളിലും ജൂണ്‍ ഒന്നു മുതൽ പോലീസ് സ്റ്റേഷൻ വെർട്ടിക്കൽസ് പദ്ധതി നടപ്പാക്കും.
സി.സി. സോമൻ
പോലീസുകാർക്കു മൂക്കുകയർ വരുന്നു
01:50 AM May 18, 2019 | Deepika.com