മൂവാറ്റുപുഴ: ചൂർണിക്കരയിൽ പാടം നികത്താൻ വ്യാജരേഖ ഉണ്ടാക്കിയ കേസിൽ വിജിലൻസ് രജിസ്റ്റർ ചെയ്ത എഫ്ഐആർ മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ സമർപ്പിച്ചു.
ഭൂമി നികത്താൻ ഇടനില നിൽക്കുകയും അനുമതിപത്രം വ്യാജമായി സൃഷ്ടിക്കുകയും ചെയ്ത ശ്രീമൂലനഗരം അപ്പേലി അബൂബക്കർ (അബു-39) ആണ് ഒന്നാം പ്രതി. ലാൻഡ് റവന്യു കമ്മീഷണർ ഓഫീസിലെ സീലും സീനിയർ സൂപ്രണ്ടിന്റെ നെയിം സീലും വ്യാജരേഖയിൽ പതിപ്പിച്ചു നൽകിയ ഇതേ ഓഫീസിലെ ജീവനക്കാരനായ പാങ്ങോട്, മൈലമൂട് സ്വദേശി അരുണ് (34) രണ്ടാം പ്രതിയാണ്.
അഴിമതിനിരോധന വകുപ്പു പ്രകാരം കുറ്റം ചെയ്തുവെന്നാണ് എഫ്ഐആറിലുള്ളത്. ജഡ്ജി ബി. കമാൽപാഷ എഫ്ഐആർ ഫയലിൽ സ്വീകരിച്ചു. അബൂബക്കറും അരുണും ഗൂഢാലോചന നടത്തി ചൂർണിക്കര വില്ലേജിൽപ്പെട്ട ബ്ലോക്ക് 34ലെ 72 സെന്റ് നിലം പുരയിടമാക്കി മാറ്റാനുള്ള ലാന്റ് റവന്യു കമ്മീഷണറുടെ ഉത്തരവ് ഉണ്ടാക്കുകയും യഥാർഥത്തിലുള്ള രേഖയെന്ന നിലയിൽ റവന്യു അധികാരികൾ മുന്പാകെ ഹാജരാക്കുകയുമായിരുന്നു.
കൊച്ചി സബ് കളക്ടറുടെ മറ്റൊരു വ്യാജ ഉത്തരവും ഉണ്ടാക്കി.വിദേശത്തു ജോലി ചെയ്തിരുന്ന തൃശൂർ സ്വദേശിയായ ഹംസ എന്നയാൾക്കു വേണ്ടിയാണു പ്രതികൾ വ്യാജരേഖ ചമച്ചത്. ഇതിനായി പ്രതികൾ ഏഴു ലക്ഷം രൂപ ആവശ്യപ്പെട്ടു. ഹംസ ആദ്യം അഞ്ചു ലക്ഷം രൂപയും പിന്നീട് ചെക്കായി രണ്ടു ലക്ഷവും നൽകിയെന്ന് എഫ്ഐആറിൽ പറയുന്നു. വിജിലൻസ് ആന്റി കറപ്ഷൻ ബ്യൂറോ എസ്പി കെ. കാർത്തിക് ആണ് എഫ്ഐആർ സമർപ്പിച്ചത്.
വിജിലൻസ് അന്വേഷണത്തിന്റെ ഭാഗമായി ചൂർണിക്കര വില്ലേജ് ഓഫീസർ ശശി രേഖ, അഗ്രികൾച്ചറൽ ഓഫീസർ ജോണ് ഷെറി, പൈനാടത്ത് ആന്റണി മാത്യു, ആലുവ തഹസിൽദാർ പി.കെ. ബാബു, ലാന്റ് റവന്യു കമ്മീഷണർ ഓഫീസിലെ ജൂണിയർ സൂപ്രണ്ട് സി.എം. ആന്റണി, ആലുവ താലൂക്ക് ഓഫീസ് സെ ക്ഷൻ ക്ലാർക്ക് സംഗീത കുമാരി, ഫോർട്ടുകൊച്ചി ആർഡിഒ ഓഫീസിലെ സീനിയർ ക്ലാർക്ക് വിനിമോൾ, തൃശൂർ സ്വദേശി ഹംസ, ആലുവയിലെ നോട്ടറി അഭിഭാഷകൻ റാഫേൽ ലാസർ എന്നിവരിൽനിന്നു വിജിലൻസ് പോലീസ് മൊഴിയെടുത്തിരുന്നു.
ആദ്യം കേസ് അന്വേഷിച്ച ആലുവ പോലീസ് രണ്ടു പ്രതികളെയും നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. നിലവിൽ ഇവർ മാത്രമാണു പ്രതികൾ. തിരുവനന്തപുരം ലാൻഡ് റവന്യു കമ്മീഷണറുടെ ഓഫീസിൽ ഇതിനു മുൻപ് ഇത്തരത്തിലുള്ള വ്യാജരേഖകൾ ഉണ്ടാക്കിയിട്ടുണ്ടോ എന്നതടക്കം കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
ചൂർണിക്കര വ്യാജരേഖ കേസ്: രണ്ടു പ്രതികൾ, എഫ്ഐആർ സമർപ്പിച്ചു
01:50 AM May 18, 2019 | Deepika.com