ആലുവ: മദ്യത്തോടൊപ്പം വൻതോതിൽ ലഹരിഗുളികകളും ഉപയോഗിച്ച് ബാച്ചിലർ ഡ്രഗ് പാർട്ടി സംഘടിപ്പിക്കുന്ന യുവാവ് എക്സൈസ് സ്പെഷൽ സ്ക്വാഡിന്റെ പിടിയിലായി. പ്രതിയിൽനിന്നു 130 നൈട്രോസെപാം ഗുളികകൾ പിടിച്ചെടുത്തു. ആലുവ എടത്തല പുക്കാട്ടുപടി മേനംതുരുത്ത് അജാസ് അലിയാർ (27) ആണു പിടിയിലായത്.
“അവധി ദിവസങ്ങൾ ലഹരിയിൽ മയങ്ങാൻ നിത്യശാന്തിയുടെ ദാതാക്കൾ” എന്ന പേരിലാണു രഹസ്യ ഗ്രൂപ്പുണ്ടാക്കി ആളൊഴിഞ്ഞ ഇടങ്ങളിൽ പാർട്ടി സംഘടിപ്പിച്ചിരുന്നതെന്ന് എക്സൈസ് അറിയിച്ചു. സ്പെഷൽ സ്ക്വാഡ് സിഐ ബി. സുരേഷിന്റെ മേൽനോട്ടത്തിലുള്ള ടോപ് നാർക്കോട്ടിക് സീക്രട്ട് ഗ്രൂപ്പ് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അജാസ് പിടിയിലായത്. ആലുവ, പുക്കാട്ടുപടി, കൊടുക്കുത്തുമല, വാഴക്കുളം ഭാഗങ്ങളിലുള്ള ഏതാനും യുവാക്കളൊടൊന്നിച്ചാണ് അജാസിന്റെ ലഹരി ഉപയോഗം.
മദ്യം മാത്രമായി ഉപയോഗിച്ചാൽ ലഹരി മൂത്തു ബഹളമാകുമെന്നും മദ്യത്തോടൊപ്പം ലഹരി ഗുളിക കൂടി ഉപയോഗിച്ചാൽ മനസ് ശാന്തമാകുമെന്നും ഇതു മെഡിറ്റേഷന്റെ പ്രയോജനം നൽകുമെന്നുമാണു പ്രതി ഇരകളോടു പറഞ്ഞിരുന്നത്. ലഹരിയുടെ അമിതോപയോഗം മൂലം പ്രതിക്കു മാനസിക അസ്വാസ്ഥ്വമുള്ളതായി സംശയിക്കുന്നു.
ലഹരി എത്തുന്ന വഴിയെക്കുറിച്ചു വിശദാംശങ്ങൾ നൽകാൻ പ്രതി തയാറായിട്ടില്ല. കൂട്ടുപ്രതികളുടെ കോഡ് പേരുകൾ മാത്രമാണു പ്രതി പറയുന്നത്. വാഴക്കുളം, കൊടിക്കുത്തുമല പരിസരത്ത് മുൻ കേസുകളിൽ പ്രതികളായ ഏതാനും യുവാക്കളെ കേന്ദ്രികരിച്ച് അന്വേഷണം നടത്താൻ എക്സൈസ് തീരുമാനിച്ചിട്ടുണ്ട്.
എക്സൈസ് ഇൻസ്പെക്ടർ ജശ്രീരാജ്, പ്രിവന്റീവ് ഓഫീസർമാരായ രാം പ്രസാദ്, സിവിൽ എക്സൈസ് ഓഫിസർമാരായ എം.എം. അരുൺകുമാർ, പി.എക്സ്. റൂബൻ, ജിമ്മി, ഹരി എന്നിവരടങ്ങിയ സംഘമാണു പ്രതിയെ പിടികൂടിയത്.
ബാച്ചിലർ ഡ്രഗ് പാർട്ടി: മുഖ്യ സംഘാടകൻ കുടുങ്ങി
12:43 AM May 18, 2019 | Deepika.com