കൊച്ചി: ഭിന്നശേഷിക്കാരനായ കുട്ടിക്കു പ്രവേശനം നൽകാൻ വിസമ്മതിച്ച സ്വകാര്യ സ്കൂൾ അധികൃതർക്കെതിരേ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ ജസ്റ്റീസ് ആന്റണി ഡൊമിനിക് അന്വേഷണത്തിന് ഉത്തരവിട്ടു. സിബിഎസ്ഇ റീജണൽ ഡയറക്ടറും പൊതുവിദ്യാഭ്യാസ ഡയറക്ടറും അടിയന്തരമായി അന്വേഷണം നടത്തി റിപ്പോർട്ട് നൽകണം.
കുട്ടിയുടെ രക്ഷാകർത്താക്കളിൽനിന്നു മുൻകൂർ തുക വാങ്ങിയശേഷം പ്രവേശനം നൽകാതിരുന്ന സ്കൂൾ പ്രിൻസിപ്പൽ രേഖാമൂലം വിശദീകരണം നൽകണമെന്നും കമ്മീഷൻ ഉത്തരവിട്ടു. കേസ് ജൂണ്‍ ഏഴിനു കളമശേരി പൊതുമരാമത്ത് റസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ പരിഗണിക്കും. എറണാകുളം എളംകുളം സ്വദേശി നൽകിയ പരാതിയിലാണു നടപടി.
ഹൈപ്പർ ആക്റ്റിവിറ്റിക്ക് ചികിത്സ നടത്തുന്ന തന്റെ ചെറുമകന് നാലാം ക്ലാസ് പ്രവേശനത്തിന് വേണ്ടിയാണു പരാതിക്കാരൻ സ്വകാര്യ സ്കൂളുകളെ സമീപിച്ചത്.
മൈസൂരിലെ ഇന്റർനാഷണൽ സ്കൂളിൽ വിദ്യാർഥിയാണ് ചെറുമകൻ. പരാതിക്കാരന്റെ മകൻ ജോലിസംബന്ധമായി യുഎസ്എയിൽ പോയത് കാരണമാണ് കുട്ടിയെ എറണാകുളത്തെ സ്കൂളിൽ ചേർക്കാൻ ശ്രമിച്ചത്.
ഭിന്നശേഷിക്കാരനു സ്കൂൾ പ്രവേശനം തടഞ്ഞു; അന്വേഷിക്കാൻ ഉത്തരവ്
12:43 AM May 18, 2019 | Deepika.com