ശബരിമല: ലോക്സഭ തെരഞ്ഞെടുപ്പിൽ ബിജെപിയെ തോല്പിക്കാൻ കേരളത്തിൽ ഇടതു വലതു മുന്നണികൾ ഒന്നിച്ചെന്നു ബിജെപി നേതാവും തിരുവനന്തപുരത്തെ സ്ഥാനാർഥിയുമായ കുമ്മനം രാജശേഖരൻ. ശബരിമല ക്ഷേത്രദർശനത്തിന് എത്തിയ അദ്ദേഹം മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു. തിരുവനന്തപുരത്ത് ക്രോസ് വോട്ട് ഉണ്ടായോയെന്നു തെരഞ്ഞെടുപ്പ് ഫലത്തിനു ശേഷം അറിയാം. തനിക്കു വിജയപ്രതീക്ഷയുണ്ട്. വട്ടിയൂർക്കാവിൽ താൻ മത്സരിച്ചപ്പോൾ ക്രോസ് വോട്ട് നടന്നു. പാർലമെന്റ് തെരഞ്ഞെടുപ്പിൽ ക്രോസ് വോട്ട് നടന്നെങ്കിൽ അതു സിപിഎമ്മിന്റെയും സിപിഐയുടെയും ശവപ്പെട്ടിയിലെ അവസാന ആണിയാകുമെന്നും കുമ്മനം പറഞ്ഞു.
സംസ്ഥാന രാഷ്ട്രീയത്തിൽ വലിയൊരു വഴിത്തിരിവായിരിക്കും തെരഞ്ഞെടുപ്പ് ഫലം. അടുത്ത നിയമസഭ തെരഞ്ഞെടുപ്പിലും അതു പ്രതിഫലിക്കും. ശബരിമലയിൽ സർക്കാരിന്റെ അധികാര കേന്ദ്രീകരണമാണു നടക്കുന്നത്. കെഎസ്ആർടിസി അയ്യപ്പഭക്തരെ കൊള്ളയടിക്കുകയാണെന്നും കുമ്മനം പറഞ്ഞു. മുതിർന്ന സിപിഎം നേതാവ് എം.എം. ലോറൻസിന്റെ കൊച്ചുമകൻ ശബരിമല സമരത്തിൽ പങ്കെടുത്ത മിഥുൻ ഇമ്മാനുവേൽ ജോസഫും കുമ്മനത്തിനൊപ്പമുണ്ടായിരുന്നു.
ബിജെപിയെ തോല്പിക്കാൻ ഇടതു, വലതു മുന്നണികൾ യോജിച്ചു: കുമ്മനം
12:29 AM May 18, 2019 | Deepika.com