കണ്ണൂർ: പിലാത്തറയിൽ റീപോളിംഗ് നടക്കുന്ന ബൂത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ യുഡിഎഫ് സ്ഥാനാർഥി രാജ്മോഹൻ ഉണ്ണിത്താനെ ആക്രമിച്ച സിപിഎം ബാർബേറിയൻമാരെപ്പോലെ തരംതാണ ശൈലി സ്വീകരിക്കുകയാണെന്ന് ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി.
ഇത്തരം ശൈലി സിപിഎം തുടരുന്നത് അവരുടെ കാടൻ സംസ്കാരം അവസാനിപ്പിക്കാൻ തയാറല്ലെന്നു വ്യക്തമാക്കുകകൂടിയാണ്. ഡിവൈഎസ്പിയുടെ മുൻകൂട്ടിയുള്ള അനുമതിയോടെയാണ് യുഡിഎഫ് റീപോളിംഗിന്റെ പ്രചാരണപരിപാടിക്ക് തുടക്കം കുറിച്ചത്. സംഘടിച്ചെത്തിയ സിപിഎം ക്രിമിനലുകൾ ഉണ്ണിത്താനെ കൈയേറ്റം ചെയ്യുകയും മൈക്ക് ഉൾപ്പെടെയുള്ള സാധനസാമഗ്രികൾ തകർക്കുകയുമായിരുന്നു.
അക്രമങ്ങൾ അരങ്ങേറുമ്പോൾ സ്ഥലം സിഐയും എസ്ഐയും അവിടെ കാഴ്ചക്കാരായി നോക്കിനിൽക്കുന്നുണ്ടായിരുന്നു. സിപിഎം ഓഫീസിലെ ശമ്പളക്കാരായി ജോലിചെയ്യുന്നവരെപ്പോലെ അക്രമിസംഘങ്ങൾക്ക് ഒത്താശചെയ്യുന്ന പോലീസിനെയാണു പിലാത്തറയിൽ കണ്ടത്. ഈ എസ്ഐയും സിഐയും പോലീസ് സേനയ്ക്കുതന്നെ അപമാനമാണ്.
ഒടുവിൽ ഐജിയെയും എസ്പിയെയും ബന്ധപ്പെട്ടപ്പോൾ മാത്രമാണ് പോലീസിൽനിന്ന് ഇടപെടൽ ഉണ്ടായത്. തെരഞ്ഞെടുപ്പിൽ കള്ളവോട്ട് ചെയ്ത് ജനാധിപത്യത്തെ അട്ടിമറിക്കാൻ ശ്രമിച്ച സിപിഎമ്മിന്റെ ജനാധിപത്യധ്വംസന സംസ്കാരം നാടിന്റെ സമാധാനാന്തരീക്ഷത്തിന് ഭീഷണിയാണെന്നും പാച്ചേനി പ്രസ്താവനയിൽ പറഞ്ഞു.
രാജ്മോഹൻ ഉണ്ണിത്താനെ ആക്രമിച്ച സിപിഎം തരംതാണതായി സതീശൻ പാച്ചേനി
12:29 AM May 18, 2019 | Deepika.com