കോട്ടയം: സർഫാസി നിയമത്തിന്റെ മറവിലും റവന്യൂ രേഖകളിൽ കൃത്രിമം കാട്ടിയും ബാങ്കുകളും റവന്യൂ വകുപ്പും ഭൂമാഫിയകളും ചേർന്നു കർഷകഭൂമി തട്ടിയെടുക്കുന്നുവെന്ന് ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവലിയർ വി.സി. സെബാസ്റ്റ്യൻ.
ദേശസാൽകൃതബാങ്കുകളിലെയും റവന്യൂ വനം ഡിപ്പാർട്ടുമെന്റുകളിലെയും ഉദ്യോഗസ്ഥരും ക്വാറി ഖനന ഭൂമാഫിയകളും ഒത്തുചേർന്നുള്ള വൻ സംഘം സംസ്ഥാനത്തുടനീളം കർഷകഭൂമി കൈയേറുന്പോൾ അന്വേഷണവും നടപടികളുമില്ലാതെ സർക്കാർ സംവിധാനങ്ങൾ ഒത്താശ ചെയ്യുകയാണ്. കോടതിവിധിയും കൃത്യമായ രേഖകളുമുണ്ടായിട്ടും ഭൂമാഫിയ തട്ടിയെടുത്ത ഭൂമി തിരിച്ചുപിടിക്കാൻ വയനാട് കളക്ടറേറ്റിനു മുന്നിൽ കർഷകനായ ജെയിംസ് നടത്തുന്ന സത്യഗ്രഹം 1,200 ദിവസങ്ങൾ കഴിഞ്ഞിട്ടും നടപടികളെടുക്കാത്തതു ഭൂമാഫിയകളുടെ ഇടപെടലാണ്.
ബാങ്ക് വായ്പകളിൽ 2018 ഒക്ടോബർ 12 മുതൽ ഒരു വർഷത്തേക്കുള്ള മോറട്ടോറിയം ഉത്തരവ് നിലനിൽക്കുന്പോൾ തന്നെ ബാങ്കുകൾ ജപ്തിനടപടി സ്വീകരിക്കുന്നതു സർക്കാർ ഉത്തരവിന്റെ ലംഘനമാണ്. ഇത്തരക്കാർക്കെതിരേ നരഹത്യയ്ക്കു കേസെടുക്കാൻ ബന്ധപ്പെട്ട ഭരണവകുപ്പുകൾ തയാറാകണം. മോറട്ടോറിയം കാലയളവിൽതന്നെ 32 കർഷകർ കേരളത്തിൽ ആത്മഹത്യ ചെയ്തത് ബാങ്കുകളുടെ ജപ്തിഭീഷണി മൂലമാണെന്നും ഇൻഫാം ആരോപിച്ചു.
ആത്മഹത്യ ചെയ്തതുകൊണ്ട് വായ്പാ ഈടിന്മേലുള്ള ധനകാര്യസ്ഥാപനങ്ങളുടെ ഇടപെടലിന് അയവുവരില്ല. സാന്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ചെറുകിട കർഷകരുൾപ്പെടെ അഞ്ചു ലക്ഷത്തിൽ താഴെ വായ്പാ കുടിശികയുള്ള ജനവിഭാഗത്തിന്റെ തിരിച്ചടവിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാൻ സംസ്ഥാന സർക്കാർ തയാറാകണമെന്നും സെബാസ്റ്റ്യൻ ആവശ്യപ്പെട്ടു.
സർഫാസി മറവിൽ കർഷകഭൂമി തട്ടിയെടുക്കുന്നു: ഇൻഫാം
12:29 AM May 18, 2019 | Deepika.com