ചേർത്തല: എൻഡിഎ ചെയർമാൻ പി.എസ്. ശ്രീധരൻപിള്ളയെ കേസിൽ കുടുക്കാനുള്ള നീക്കങ്ങളെ രാഷ്ട്രീയമായും നിയമപരമായും നേരിടാൻ ചേർത്തലയിൽ ചേർന്ന എൻഡിഎ നേതൃയോഗം തീരുമാനിച്ചു.
ദേശീയപാത സ്ഥലമെടുപ്പ് വിഷയത്തിൽ വ്യക്തിഹത്യ നടത്തിയവർക്കെതിരേ നിയമനടപടികളിലേക്കു നീങ്ങിയതോടെയാണ് പി.എസ്. ശ്രീധരൻപിള്ളയെ കള്ളക്കേസിൽ കുടുക്കാൻ ശ്രമിക്കുന്നതെന്നാണ് നിലപാട്. ചെങ്ങന്നൂരിലെ പ്രാദേശികവിഷയങ്ങളുടെ പേരിൽ ശ്രീധരൻപിള്ളയ്ക്കെതിരേ വക്കീൽ നോട്ടീസ് അയച്ചത് ഇതിന്റെ ഭാഗമാണ്.
രണ്ടിനു തയാറാക്കിയ നോട്ടീസ് പത്തിന് അഭിപ്രായ പ്രകടനത്തിനു ശേഷമാണ് അയച്ചതെന്ന് നേതാക്കളായ പി.എസ്. ശ്രീധരൻപിള്ള, തുഷാർ വെള്ളാപ്പള്ളി, പി.സി. തോമസ്, പി.കെ. കൃഷ്ണദാസ്, എംഎൽഎമാരായ ഒ. രാജഗോപാൽ, പി.സി. ജോർജ് എന്നിവർ പറഞ്ഞു. എൻഡിഎ കേരളത്തിൽ കരുത്തു തെളിയിക്കും. എത്ര സീറ്റു കിട്ടുമെന്ന അവകാശവാദത്തിനില്ല. എല്ലാ സീറ്റിലും മുന്നേറ്റമുണ്ടാകും.
വരുന്ന ഉപതെരഞ്ഞെടുപ്പുകളിലും തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പും ലക്ഷ്യംവച്ചുള്ള പ്രവർത്തനങ്ങളാരംഭിക്കാനും യോഗം തീരുമാനിച്ചു. ഇതിനായി അഞ്ചംഗ കമ്മിറ്റിയെയും ചുമതലപ്പെടുത്തി. മുന്നണിയുടെ ശക്തി കൂട്ടാൻ ജില്ലാ തലങ്ങളിൽ ക്യാന്പുകൾ നടത്തും.
ശ്രീധരൻപിള്ളയെ കേസിൽ കുടുക്കാനുള്ള നീക്കത്തെ നേരിടുമെന്ന് എൻഡിഎ
12:29 AM May 18, 2019 | Deepika.com