ആലുവ: വിദ്യാര്‍ഥികള്‍ക്ക് ഉൾപ്പെടെ മയക്കുമരുന്ന് എത്തിച്ചു നല്‍കിയിരുന്ന കാക്കനാട് അത്താണിയില്‍ താമസിക്കുന്ന കൊല്ലം കടക്കാവൂര്‍ സ്വദേശിയായ "സ്നിപ്പര്‍ ഷേക്ക്' എന്നറിയപ്പെടുന്ന മുഹമ്മദ് സിദ്ദിഖ് (22) പിടിയിലായി. ഇയാളുടെ പക്കല്‍നിന്ന് 120 നൈട്രോസെപാം മയക്കുമരുന്നു ഗുളികകള്‍ എക്സൈസ് ഷാഡോ ടീം പിടിച്ചെടുത്തു.
സേലത്തുനിന്നു മയക്കുമരുന്നു കടത്തിയിരുന്ന രണ്ടു യുവാക്കളെ 90 നൈട്രോസെപാം ഗുളികകളുമായി ഈ മാസം ആദ്യം ആലുവ എക്സൈസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരില്‍നിന്നു ലഭിച്ച വിവരമനുസരിച്ചാണു മുഹമ്മദ് സിദ്ദിഖിനെ പിടികൂടിയത്. സേലം, പുതുച്ചേരി എന്നിവിടങ്ങളിലുള്ള ലഹരിമരുന്നു മാഫിയയുമായി ബന്ധമുള്ള ഇയാള്‍ അവിടെനിന്നു വന്‍തോതില്‍ മയക്കുമരുന്നു വാങ്ങി ആവശ്യക്കാര്‍ക്ക് എത്തിച്ചുകൊടുക്കയാണു ചെയ്തിരുന്നത്. സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ ഇയാള്‍ക്ക് ഏജന്റുമാര്‍ ഉള്ളതായും പറയുന്നു.
സ്കൂള്‍ കോളജ് വിദ്യാര്‍ഥികളാണു പ്രധാനമായും ഇയാളുടെ ഇരകള്‍. ഇവരുമായി സൗഹൃദം സ്ഥാപിച്ചശേഷം ആദ്യം സൗജന്യമായി മയക്കുമരുന്നു നല്കി വലയിലാക്കും. ഇയാളുടെ ഫോണ്‍ കോള്‍ വിവരങ്ങള്‍ പരിശോധിച്ചതില്‍ വിദ്യാര്‍ഥിനികളും വീട്ടമ്മമാരുംവരെ കെണിയില്‍ പെട്ടിട്ടുണ്ടെന്നാണ് എക്സൈസ് നല്കുന്ന സൂചന.
ആലുവയിലെ ഏജന്റിന് മയക്കുമരുന്നു കൈമാറുന്നതിന് ആലുവ യുസി കോളജിന് സമീപം നില്‍ക്കുകയായിരുന്ന ഇയാളെ എക്സൈസ് ഷാഡോ ടീം പിടികൂടുകയായിരുന്നു.
ലഹരിയിലായിരുന്ന ഇയാള്‍ അല്പസമയം പരിഭ്രാന്തി പരത്തിയെങ്കിലും ഷാഡോ ടീം ഇയാളെ കീഴ്പ്പെടുത്തി. നൈട്രോസെഫാം ഗുളികകള്‍ 40 എണ്ണം കൈവശം വയ്ക്കുന്നത് 10 വര്‍ഷം വരെ കഠിന തടവ് ലഭിക്കാവുന്ന കുറ്റമാണ്.
ഇന്‍സ്പെക്ടര്‍ ടി.കെ. ഗോപിയുടെ നേതൃത്വത്തില്‍ പ്രിവന്റീവ് ഓഫീസര്‍ എ.ബി. സജീവ്കുമാര്‍, പ്രസന്നന് എന്നിവര്‍ ചേര്‍ന്നാണു പ്രതിയെ കസ്റ്റഡയിലെടുത്തത്. ആലുവ കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
മയക്കുമരുന്നു വില്പന: പ്രധാനി പിടിയില്‍
01:40 AM May 17, 2019 | Deepika.com