തിരുവനന്തപുരം: പോലീസുകാരുടെ തപാൽവോട്ടിൽ ക്രമക്കേട് ഭാഗികമായി സ്ഥിരീകരിച്ചും ക്രൈംബ്രാഞ്ച് അന്വേഷണം പൂർത്തിയാക്കാൻ കൂടുതൽ സമയം തേടിയുമുള്ള റിപ്പോർട്ട് സംസ്ഥാന പോലീസ് മേധാവി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്കു കൈമാറി. വോട്ടെണ്ണൽ ദിനത്തിന്റെ തലേന്നു വരെ തപാൽ ബാലറ്റ് കൈമാറാൻ അവസരമുള്ളതിനാൽ അന്വേഷണത്തിനു കൂടുതൽ സമയം വേണമെന്നാണു റിപ്പോർട്ടിൽ പറയുന്നത്.
ഇതുവരെയുള്ള അന്വേഷണത്തിൽ ഐആർ ബറ്റാലിയനിലെ തപാൽ വോട്ട് ക്രമക്കേട് വ്യക്തമായിട്ടുണ്ട്. ഇതിനു കാരണക്കാരായവർക്കെതിരേ കേസെടുക്കുകയും വകുപ്പുതല അച്ചടക്ക നടപടി സ്വീകരിക്കുകയും ചെയ്തതായും റിപ്പോർട്ടിൽ പറയുന്നു.
സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ ഇന്നലെ ചെന്നൈയിലായിരുന്നതിനാൽ റിപ്പോർട്ട് അദ്ദേഹത്തിന്റെ ഓഫീസിൽ എത്തിക്കുകയായിരുന്നു. റിപ്പോർട്ട് മീണ ഇന്ന് ഇതു പരിശോധിച്ചശേഷം തുടർനടപടി സ്വീകരിക്കും.
ആരോപണ വിധേയർ ഉൾപ്പെടെയുള്ള പോലീസ് ഉദ്യോഗസ്ഥർ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലായതിനാൽ അവരുടെ മൊഴി രേഖപ്പെടുത്താതെ അന്വേഷണം പൂർത്തിയാക്കാനാവില്ലെന്നും തൃശൂർ ക്രൈംബ്രാഞ്ച് എസ്പി കെ.എസ്. സുദർശനൻ ക്രൈംബ്രാഞ്ച് മേധാവി വഴി സമർപ്പിച്ച റിപ്പോർട്ടിൽ സൂചിപ്പിച്ചിട്ടുണ്ട്.
അതേസമയം, തപാൽ വോട്ട് ക്രമക്കേട് നിയമനടപടി മാത്രമായി ചുരുങ്ങിയേക്കുമെന്നു സൂചനയുണ്ട്. വോട്ടെണ്ണലിനു മുമ്പ് അന്വേഷണം പൂർത്തിയാക്കാൻ സാധിക്കാത്തതിനാൽ ഇതുസംബന്ധിച്ച തുടർനടപടികളും ഉണ്ടാകാനിടയില്ല. വോട്ടെണ്ണലിനു മുമ്പു വീണ്ടും പോസ്റ്റൽ ബാലറ്റുകൾ വിതരണം ചെയ്ത് വീണ്ടും വോട്ടെടുപ്പിനോ പോലീസുകാരുടെ തപാൽ വോട്ടുകൾ എണ്ണാതെ മാറ്റി വയ്ക്കുന്നതിനോ ഉള്ള സാധ്യതയുമില്ല. ഹൈക്കോടതിയിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നൽകിയ ഹർജിയിൽ ഹൈക്കോടതി നിർദേശത്തിന്റെ അടിസ്ഥാനത്തിൽ മാത്രമേ തെരഞ്ഞെടുപ്പു കമ്മീഷൻ നടപടി സ്വീകരിക്കുകയുള്ളൂ.
ക്രൈംബ്രാഞ്ച് അന്വേഷണം തുടരുകയും കുറ്റക്കാർക്കെതിരേ നടപടികളുണ്ടാവുകയും ചെയ്യുമെന്നാണ് അന്വേഷണ സംഘം പറയുന്നത്. ആരോപണ വിധേയരായി അന്വേഷണം നേരിടുന്നവർക്ക് പുറമേ കൂടുതൽ പേരെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തേണ്ടതുണ്ടെന്നും ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു.
പോലീസ് അസോസിയേഷനെക്കുറിച്ചുള്ള ആരോപണങ്ങളിൽ കഴന്പുണ്ടെന്ന പ്രാഥമിക കണ്ടെത്തലുകൾ പുറത്തുവന്നതോടെ തങ്ങളുടെ ഭാഗത്തുനിന്ന് ക്രമക്കേടുകളുണ്ടായിട്ടില്ലെന്ന് വരുത്തിത്തീർക്കുന്നതിനുള്ള ശ്രമങ്ങൾ അവർ നടത്തുന്നതായും ആക്ഷേപമുയർന്നിട്ടുണ്ട്. തപാൽ വോട്ട് ലഭിച്ചതിൽ പ്രശ്നങ്ങളൊന്നുമുണ്ടായിട്ടില്ലെന്നും മറ്റുമുള്ള തരത്തിൽ കത്ത് എഴുതി വാങ്ങുന്നതായാണ് ആക്ഷേപം ഉയർന്നിട്ടുള്ളത്.
പോലീസുകാരുടെ തപാൽ വോട്ട്:കൂടുതൽ സമയം തേടി ഡിജിപി
01:34 AM May 16, 2019 | Deepika.com