തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ പകരംവയ്ക്കാനില്ലാത്ത നേതാവായിരുന്നു കെ.എം. മാണിയെന്നു പ്രതിപക്ഷ മേതാവ് രമേശ് ചെന്നിത്തല. കേരള കോണ്‍ഗ്രസ്-എം സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം മന്നം ക്ലബിൽ നടത്തിയ കെ.എം. മാണി അനുസ്മരണ സമ്മേളനത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഐക്യജനാധിപത്യ മുന്നണിക്കു ശക്തമായ നേതൃത്വം നല്കാൻ കെ.എം. മാണിക്കു കഴിഞ്ഞു. കെ.എം. മാണിയാണു കേരള കോണ്‍ഗ്രസിനെ കൂടുതൽ പ്രസക്തിയുള്ളതാക്കി മാറ്റിയത്. കർഷക സമൂഹത്തിന് അദ്ദേഹം ചെയ്ത സേവനങ്ങളെ കണ്ടില്ലെന്നു നടിക്കാൻ കഴിയില്ല. ഓരോ വിഷയത്തെക്കുറിച്ചും പഠിച്ചു മാത്രം പ്രവർത്തനങ്ങൾ നടത്തി. പഠിക്കാതെ നിയമസഭയ്ക്കുള്ളിലോ പുറത്തോ ഒരുവിഷയത്തേക്കുറിച്ചും അദ്ദേഹം സംസാരിക്കാറില്ലായിരുന്നു. വ്യത്യസ്ത അഭിപ്രായമുള്ളവരെ കൂട്ടിയോജിപ്പിച്ചു കൊണ്ടുപോവാൻ അദ്ദേഹത്തിനു കഴിഞ്ഞതായും ചെന്നിത്തല പറഞ്ഞു.
പാർട്ടി വർക്കിംഗ് ചെയർമാൻ പി.ജെ. ജോസഫ് എംഎൽഎ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
മാണിയുടെ വിയോഗം വലിയ ഒരു നഷ്ടബോധമാണ് സൃഷ്ടിച്ചതെന്നു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു. ദീർഘകാലമായുണ്ടായിരുന്ന ആ ബന്ധം ദൃഢമായ ഒരു ആത്മവിശ്വാസം ഉണ്ടാക്കി. ഏതു സമയത്തും ഏതു കാര്യത്തിലും മാണിയോട് സംശയം ചോദിക്കാൻ കഴിയുമായിരുന്നു. 1963-ൽ കോണ്‍ഗ്രസിന്റെ സംഘടനാ തെരഞ്ഞെടുപ്പിൽ കോട്ടയം വൈഎംസിഎയിൽ വച്ചാണ് ആദ്യമായി അദ്ദേഹത്തെ കാണുന്നത്. ആ തെരഞ്ഞെടുപ്പിൽ അദ്ദേഹം ഡിസിസി ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു.
നിയമസഭയിലേക്കു 13 വട്ടം മത്സരിച്ച് എല്ലാത്തവണയും വിജയിച്ച അദ്ദേഹത്തിന് പാലായോടുള്ള സ്നേഹം എടുത്തുപറയേണ്ടതാണ്. കേരളത്തിലെ സാധാരണക്കാരിൽ സാധാരണക്കാർക്ക് തുണയായി മാറിയ കാരുണ്യ പദ്ധതിയും അദ്ദേഹത്തിന്റെ സാധാരണ ജനത്തോടുള്ള സ്നേഹമാണ് വെളിപ്പെടുത്തുന്നതെന്നും ഉമ്മൻ ചാണ്ടി കൂട്ടിച്ചേർത്തു.
കെ.എം. മാണിയുടെ ചരിത്രം കേരളത്തിന്റെയും കേരള കോണ്‍ഗ്രസിന്റെയും ചരിത്രമാണെന്നു നിയമസഭാ മുൻ സ്പീക്കർ എം. വിജയകുമാർ അഭിപ്രായപ്പെട്ടു.അദ്ദേഹത്തെക്കുറിച്ച് കേരള നിയമസഭാ റിസർച്ച് വിംഗ് പ്രത്യേകം പഠനം നടത്തണം. കാരുണ്യ പദ്ധതി അദ്ദേഹത്തെ കൂടുതൽ ശ്രദ്ധേയനാക്കിയെന്നും വിജയകുമാർ കൂട്ടിച്ചേർത്തു.
കേരള രാഷ്ട്രീയത്തിന് ഉജ്വലമായ സംഭാവനകൾ നല്കിയ വ്യക്തിയായിരുന്നു കെ.എം. മാണിയെന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. ഏറെ ജനകീയത അദ്ദേഹത്തിനുണ്ടായിരുന്നു. അദ്ദേഹത്തിനു പകരംവയ്ക്കാൻ മറ്റൊരാൾ കേരള രാഷ്ട്രീയത്തിൽ ഇല്ല. വ്യക്തി ബന്ധം കാത്തുസൂക്ഷിക്കാൻ എപ്പോഴും ശ്രദ്ധിച്ചിരുന്നു.
നിയമസഭയിൽ പുതിയ അംഗമായി എത്തിയപ്പോൾ സഭാനടപടികളെക്കുറിച്ച് ധാരണ ഉണ്ടാക്കിത്തന്നത് കെ.എം. മാണിയായിരുന്നുവെന്ന് ബിജെപി നേതാവ് ഒ. രാജഗോപാൽ പറഞ്ഞു . ഓരോ വിഷയത്തെക്കുറിച്ചും ഏറെ പഠിച്ച് സംസാരിച്ചിരുന്ന അദ്ദേഹം പുതിയ നിയമസഭാംഗങ്ങൾക്ക് മാതൃകയാണെന്നും രാജഗോപാൽ കൂട്ടിച്ചേർത്തു.
50 വർഷത്തിൽ അധികം ഒരു നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിച്ചുവെന്ന അപൂർവ നേട്ടത്തിന് ഉടമായായ കെ.എം. മാണിയെക്കുറിച്ച് സർവകലാശാലകളിൽ പഠനം നടത്തുന്നതിന് പ്രത്യേക സംവിധാനം ഒരുക്കണമെന്നു മുസ്ലിം ലീഗ് നേതാവ് വി.കെ. ഇബ്രാഹിംകുഞ്ഞ് അഭിപ്രായപ്പെട്ടു. പാർലമെന്ററി ജനാധിപത്യരംഗത്ത് പ്രവർത്തിച്ചുവരുന്ന പുതു തലമുറയ്ക്ക് കെ.എം. മാണി മാതൃകയാണെന്നു എൻ.കെ. പ്രേമചന്ദ്രൻ എംപി പറഞ്ഞു. നിയമസഭാംഗമെന്നനിലയിൽ ഒരു തുറന്ന പാഠപുസ്തകമാണ് മാണിസാറെന്നും അദ്ദേഹത്തിന്റെ സ്മരണ നിലനിർത്തുന്നതിന് ഉചിതമായ സ്മാരകം നിർമിക്കുന്നതിന് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കണമെന്നും പ്രേമചന്ദ്രൻ ആവശ്യപ്പെട്ടു.
കേരള കോണ്‍ഗ്രസുകളുടെ ഐക്യം മാണിയുടെ ഏറ്റവും വലിയ ആഗ്രഹങ്ങളിൽ ഒന്നായിരുന്നുവെന്നു കേരള കോണ്‍ഗ്രസ് -ജേക്കബ് നേതാവ് ജോണി നെല്ലൂർ പറഞ്ഞു. ആ ഐക്യം യാഥാർഥ്യമാക്കാൻ എല്ലാവരും ഒത്തൊരുമയോടെ പ്രവർത്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.മാണി സാറിന്റെ ആഗ്രഹമായിരുന്ന കേരള കോണ്‍ഗ്രസുകളുടെ ലയനം എന്ന ആശയത്തിന് പരമാവധി ശ്രമം നടത്തുമെന്നു പാർട്ടി ഡപ്യൂട്ടി ചെയർമാൻ സി.എഫ്. തോമസ് എംഎൽഎ പറഞ്ഞു. കെ.എം. മാണിക്കു സ്മാരകം എന്ന ആശയത്തിന് പാർട്ടി മുൻകൈ എടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജോസ് കെ മാണി എംപി, എംഎൽഎമാരായ മോൻസ് ജോസഫ്, റോഷി അഗസ്റ്റിൻ, എൻ. ജയരാജ്, പാർട്ടി നേതാക്കളായ ജോയി ഏബ്രഹാം, തോമസ് ചാഴികാടൻ തുടങ്ങിയവർ പങ്കെടുത്തു.
കെ.എം. മാണി പകരംവയ്ക്കാനില്ലാത്ത നേതാവ്: ചെന്നിത്തല
01:34 AM May 16, 2019 | Deepika.com