മുളംകുന്നത്തുകാവ് (തൃശൂർ): കാടു കാത്തവർ ഇനി നാടും കാക്കും. ഇന്നലെ രാമവർമപുരം കേരള പോലീസ് അക്കാദമി പരേഡ് ഗ്രൗണ്ടിൽ നടന്ന പാസിംഗ് ഒൗട്ട് പരേഡ് ചരിത്രത്തിലേക്കാണ് ചുവടുവച്ചത്.
ഇതാദ്യമായി സംസ്ഥാന സർക്കാരിന്റെ പ്രത്യേക പദ്ധതിപ്രകാരം മലപ്പുറം, വയനാട്, പാലക്കാട് ജില്ലകളിലെ വനമേഖലകളിൽനിന്നുള്ള അഭ്യസ്തവിദ്യരായ ചെറുപ്പക്കാർക്കു പ്രത്യേക റിക്രൂട്ട്മെന്റ് മുഖാന്തിരം കേരള പോലീസിൽ നിയമനം നൽകിയവരുടെ പാസിംഗ് ഒൗട്ട് പരേഡായിരുന്നു ഇന്നലെ. 24 പെണ്കുട്ടികളടക്കം 74 പേർ പോലീസ് സേനയുടെ ഭാഗമായി. അട്ടപ്പാടിയിൽ ആൾക്കൂട്ട മർദനത്തിൽ കൊല്ലപ്പെട്ട മധുവിന്റെ സഹോദരി ചന്ദ്രികയും ഇതിലുണ്ട്. ദേശീയ കബഡി താരവും സംസ്ഥാന വനിത ഫുട്ബോൾ ടീമംഗവുമായ എം. അശ്വതി, ദേശീയ ജൂഡോ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത സി. ഈശ്വരി എന്നിവരും ഉൾപ്പെടുന്നു.
അടിസ്ഥാന പരിശീലനത്തിനു പുറമെ തീവ്രവാദ പ്രവർത്തനങ്ങൾ തടയാനുള്ള പ്രത്യേക കമാൻഡോ പരിശീലനവും, ഹൈ ആൾട്ടിറ്റ്യൂഡ് ട്രെയിനിംഗും അത്യാധുനിക ആയുധങ്ങൾ ഉപയോഗിച്ചുള്ള രാത്രികാല ഫയറിംഗും, തീരദേശ പരിപാലനത്തിനുള്ള പ്രത്യേക പരിശീലനവും യോഗ, കംപ്യൂട്ടർ, നീന്തൽ പരിശീലനവും ഇവർക്കു ലഭിച്ചു. ജിഷ്ണുരാജായിരുന്നു പരേഡ് കമാൻഡർ.
പോലീസ് അക്കാദമിയിൽനിന്നു പരിശീലനം ലഭിച്ചു പുറത്തിറങ്ങിയവരിൽ ഏറ്റവും അച്ചടക്കമുള്ള ബാച്ചാണിതെന്നു ഡിജിപി ലോക്നാഥ് ബെഹ്റ സേനാംഗങ്ങളുടെ സല്യൂട്ട് സ്വീകരിച്ച് പറഞ്ഞു. ബെസ്റ്റ് കേഡറ്റ് ട്രോഫി ഐ.വി. സൗമ്യയും ബെസ്റ്റ് ഒൗട്ട്ഡോർ കേഡറ്റ് ട്രോഫി എം. അശ്വതിയും ബെസ്റ്റ് ഇൻഡോർ കേഡറ്റ് ട്രോഫി പി. അജിലയും ബെസ്റ്റ് ഷൂട്ടർ ട്രോഫി വി. ലിങ്കണും നേടി.
വനമേഖലകളിലെ വിവിധ ആദിവാസി ഉൗരുകളിൽനിന്നുള്ളവർ തങ്ങളുടെ പ്രിയപ്പെട്ടവരുടെ പാസിംഗ് ഒൗട്ട് പരേഡ് കാണാൻ രാമവർമപുരത്തെത്തിയിരുന്നു.
കാടിന്റെ മക്കളിനി നാടു കാക്കും,പോലീസിനു പുതുചരിത്രം
12:07 AM May 16, 2019 | Deepika.com