തിരുവനന്തപുരം: എല്ലാ ബാങ്ക് വായ്പകൾക്കും സർക്കാർ മോറട്ടോറിയം പ്രഖ്യാപിച്ചിരിക്കെ മാരായമുട്ടത്തു വീട്ടമ്മയും മകളും തീകൊളുത്തി മരിക്കുന്നതിന് ഇടയാക്കുംവിധത്തിൽ ജപ്തി നടപടികളുമായി മുന്നോട്ടുപോയ കനറാ ബാങ്കിന്റെ നടപടി സർക്കാർ ഉത്തരവിന്റെ ലംഘനമാണെന്നു ജില്ലാ കളക്ടറുടെ റിപ്പോർട്ട്. ഇതു സംബന്ധിച്ചു കൂടുതൽ പരിശോധന വേണ്ടിവരുമെന്നും തിരുവനന്തപുരം ജില്ലാ കളക്ടർ റവന്യു മന്ത്രി ഇ. ചന്ദ്രശേഖരനു നൽകിയ പ്രാഥമിക റിപ്പോർട്ടിൽ പറയുന്നു.
2005ൽ ഈ കുടുംബം എടുത്ത വായ്പയിൽ സർഫാസി ആക്ടിന്റെ അടിസ്ഥാനത്തിലുള്ള കോടതിവിധി അനുസരിച്ചാണു നടപടി സ്വീകരിച്ചതെന്നു ബാങ്ക് അധികൃതർ വ്യക്തമാക്കിയതായും റിപ്പോർട്ടിൽ പറയുന്നു.
റിപ്പോർട്ട് ലഭിച്ചശേഷം മന്ത്രി ഇ. ചന്ദ്രശേഖരൻ ബാങ്കിന്റെ ജനറൽ മാനേജർ അടക്കമുള്ളവരുമായി സംസാരിച്ചിരുന്നു. സംസ്ഥാനത്തു മോറട്ടോറിയം നിലനിൽക്കേ സർക്കാർ ഉത്തരവ് കാറ്റിൽപറത്തി ജപ്തി നടപടി സ്വീകരിച്ച ബാങ്ക് അധികൃതരുടെ തീരുമാനത്തിലുള്ള സർക്കാരിന്റെ അതൃപ്തി അറിയിക്കുകയും ചെയ്തു.
ജപ്തി ഭീഷണിയെത്തുടർന്ന് അമ്മയും മകളും തീ കൊളുത്തി മരിച്ച സംഭവത്തിൽ വിശദ അന്വേഷണം നടത്തുമെന്നു മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ജപ്തി നടപടികളുമായി ബന്ധപ്പെട്ടു സംസ്ഥാന സർക്കാർ നൽകിയിട്ടുള്ള നിർദേശത്തിനു വിരുദ്ധമായി ബാങ്ക് പ്രവർത്തിച്ചോ എന്നു വിശദമായി പരിശോധിച്ചു റിപ്പോർട്ട് നൽകാൻ സംസ്ഥാന തല ബാങ്കേഴ്സ് സമിതിക്കു സർക്കാർ നിർദേശം നൽകി. മുഖ്യമന്ത്രി വിദേശത്തുനിന്നു മടങ്ങിയെത്തിയാലുടൻ സംസ്ഥാനതല ബാങ്കേഴ്സ് സമിതി വിളിച്ചുചേർത്ത് ആവശ്യമായ നിർദേശം നൽകാനും തീരുമാനിച്ചു.
കിടപ്പാടം ജപ്തി ചെയ്യരുതെന്ന് സ്ഥലം എൽഎൽഎ നിർദേശിച്ചിട്ടും നടപടികളുമായി ബാങ്ക് മുന്നോട്ടു പോയതിനെക്കുറിച്ചും പരിശോധിക്കും. ജപ്തി നടപടികൾക്കായി ഭീഷണിപ്പെടുത്തിയെന്ന പരാതികളുടെ അടിസ്ഥാനത്തിൽ ആവശ്യമായ നിയമനടപടികൾ സ്വീകരിക്കാൻ പോലീസിനും നിർദേശം നൽകിയിട്ടുണ്ട്. കിടപ്പാടം ജപ്തി ചെയ്യരുതെന്നു സ്ഥലം എംഎൽഎ ആവശ്യപ്പെട്ടിട്ടും സാവകാശം നൽകാതിരുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നു ധനമന്ത്രി ടി.എം. തോമസ് ഐസക് പറഞ്ഞു.
ജപ്തി നടപടി സർക്കാർ ഉത്തരവിന്റെ ലംഘനമെന്നു റിപ്പോർട്ട്
12:58 AM May 15, 2019 | Deepika.com