കോഴിക്കോട് : മുക്കം നീലേശ്വരം ഗവ.ഹയർ സെക്കന്‍ഡറി സ്ക്കൂളിലെ അധ്യാപകൻ വിദ്യാർഥികളുടെ പരീക്ഷ എഴുതിയ സംഭവത്തിൽ വിദ്യാർഥികൾ വീണ്ടും പരീക്ഷ എഴുതണമെന്ന് വിദ്യാഭ്യാസ വകുപ്പ്. ഇന്നലെ ഹയർ സെക്കന്‍ഡറി ജോയിന്റ് ഡയറക്ടർ ഡോ. എസ്.എസ്. വിവേകാനന്ദൻ, റീജണൽ ഡെപ്യൂട്ടി ഡയറക്ടർ ഗോകുല കൃഷ്ണൻ, അക്കൗണ്ടിംഗ് ഓഫീസർ സീന, ഹയർ സെക്കന്‍ഡറി വിഭാഗം സൂപ്രണ്ട് അപർണ എന്നിവരുടെ നേതൃത്വത്തിൽ വിദ്യാർഥികളുടെ മൊഴിയെടുത്ത ശേഷമാണ് ഈ തീരുമാനത്തിലെത്തിയത്.
ഫലം തടഞ്ഞുവച്ച പ്ലസ്ടു വിഭാഗത്തിലെ മൂന്നും ക്രമക്കേട് കണ്ടെത്തിയ പ്ലസ്വണ് വിഭാഗത്തിലെ രണ്ടും കുട്ടികളിൽനിന്നാണ് മൊഴിയെടുത്തത്. ഇതിൽ അധ്യാപകൻ പൂർണമായും പരീക്ഷ എഴുതിയ പ്ലസ്ടു സയൻസ് വിഭാഗത്തിലെയും കോമേഴ്സ് വിഭാഗത്തിലെയും ഓരോ കുട്ടികളാണ് വീണ്ടും പരീക്ഷ എഴുതേണ്ടത്. ഇവർക്ക് ജൂൺ 10ന് സേ പരീക്ഷയോടൊപ്പം പരീക്ഷ എഴുതാൻ അവസരമൊരുക്കും. ഇവർക്കായി പ്രത്യേക സംവിധാനവും ഒരുക്കും.
അധ്യാപകൻ നാല് ഉത്തരങ്ങളിൽ തിരുത്തൽ വരുത്തിയ ഒരു വിദ്യാർഥിയുടെ ഈ ഉത്തരങ്ങളുടെ മാർക്ക് മാറ്റി ബാക്കി ഫലം ഇന്ന് പ്രഖ്യാപിക്കും. ഈ ഉത്തരങ്ങളുടെ മാർക്ക് മാറ്റി വച്ചാലും ഈ കുട്ടിക്ക് വിജയിക്കാനുള്ള മാർക്ക് ലഭിക്കും.
പരീക്ഷ എഴുതി 10 ദിവസത്തിനകം മറ്റ് രണ്ടു വിദ്യാർഥികളുടെ ഫലം പ്രഖ്യാപിക്കാൻ നടപടി സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
അതേ സമയം, വീണ്ടും പരീക്ഷ എഴുതാനാവില്ലെന്ന നിലപാടിലാണ് വിദ്യാർഥികൾ. ഒരു വർഷം കൊണ്ട് പഠിച്ചത് എങ്ങിനെ ഒരു മാസം കൊണ്ട് പഠിച്ച് എഴുതാനാവുമെന്നാണ് അവർ ചോദിക്കുന്നത്. വീണ്ടും പരീക്ഷ എഴുതിപ്പിക്കാനാവില്ലെന്ന് വിദ്യാർഥികളുടെ രക്ഷിതാക്കളും പറഞ്ഞു.
വിദ്യാർഥികളുടെ മൊഴിയെടുത്തതിന് ശേഷം സംഭവ ദിവസം പരീക്ഷഡ്യൂട്ടിയിലുണ്ടായിരുന്ന വിവിധ സ്കൂളുകളിലെ 14 അധ്യാപകരുടെയും മൊഴിയെടുത്തു.
സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണവും ഊർജിതമാക്കിയിട്ടുണ്ട്. അന്വേഷണ ചുമതലയുള്ള മുക്കം ഇൻസ്പെക്ടർ കെ.വി. ബാബു മുക്കം നീലേശ്വരം സ്കൂളിലെത്തി ഹയർസെക്കന്‍ഡറി വിഭാഗം ഉദ്യോഗസ്ഥർ, പരീക്ഷാഡ്യൂട്ടിയിലുണ്ടായിരുന്ന അധ്യാപകർ, വിദ്യാർഥികൾ എന്നിവരിൽനിന്നും വിവരങ്ങൾ ശേഖരിച്ചു.
അതിനിടെ പ്രതികളായ മൂന്ന് അധ്യാപകരും ഒളിവിൽ പോയി. ഹൈക്കോടതിയിൽനിന്ന് മുൻകൂർ ജാമ്യം നേടാനുള്ള ഒരുക്കത്തിലാണെന്നാണ് സൂചന. വിദ്യാർഥികളുടെ ഭാവിയെ ബാധിക്കാത്ത തരത്തിൽ പ്രശ്നം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് നഗരസഭ ചെയർമാൻ വി. കുഞ്ഞൻ, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എൻ. ചന്ദ്രൻ, പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൻ സാലി സിബി എന്നിവരും പിടിഎ ഭാരവാഹികളും ജോയിന്റ് ഡയറക്ടർ, റീജണൽ ഡെപ്യൂട്ടി ഡയറക്ടർ എന്നിവരുമായി കൂടിക്കാഴ്ച നടത്തി.
അധ്യാപകർ പരീക്ഷ എഴുതിയത് തങ്ങൾക്ക് അറിയില്ലെന്നാണ് ഫലം തടഞ്ഞുവച്ച മൂന്ന് വിദ്യാർഥികളും മൊഴി നൽകിയത്. സംഭവവുമായി ബന്ധപ്പെട്ട് തിങ്കളാഴ്ചയാണ് ഹയർ സെക്കന്‍ഡറി വിഭാഗം റീജണൽ ഡെപ്യൂട്ടി ഡയറക്ടർ ഗോകുല കൃഷ്ണൻ മുക്കം പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയിരുന്നത്.
വിദ്യാർഥികൾ വീണ്ടും പരീക്ഷ എഴുതണമെന്ന് വകുപ്പ് ; അംഗീകരിക്കാനാവില്ലെന്നു വിദ്യാർഥികൾ
12:50 AM May 15, 2019 | Deepika.com