കായംകുളം: സമൂഹമാധ്യമങ്ങൾവഴി തനിക്കെതിരേ പ്രചരിക്കുന്ന ആരോപണങ്ങൾക്കെതിരേ ശക്തമായ ഭാഷയിൽ വിമർശനവുമായി കായംകുളം എംഎൽഎ യു. പ്രതിഭ.
താലൂക്കാശുപത്രി വികസനവുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രിയുടെ പോസ്റ്റിൽ കഴിഞ്ഞദിവസം എംഎൽഎ കമന്റിട്ടിരുന്നു. ഇതേ ചൊല്ലി സിപിഎമ്മിനുള്ളിൽതന്നെ പരാതി ഉയർന്നു. മന്ത്രിയും എംഎൽഎയുടെ കമന്റിനെ വിമർശിച്ച് പരസ്യമായി രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് പ്രതിഭ തനിക്കെതിരേ വ്യാജ സഖാക്കൾ സൈബർ ആക്രമണം നടത്തുന്നെന്ന ആരോപണവുമായി രംഗത്തെത്തിയത്.
ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെയാണ്: കായംകുളം താലൂക്കാശുപത്രിയുടെ പേരിൽ നിർദോഷപരമായ ഒരു കമന്റിട്ടതിന് എന്തൊരു ആക്രമണം ആയിരുന്നു. മണ്ഡലത്തിലെ വികസനത്തെ പാർട്ടി സംഘടനാകാര്യം എന്ന രീതിയിൽ ദുർവ്യാഖ്യാനത്തോടെ നടത്തിയ ഗ്യാംഗ് അറ്റാക്ക് ഒക്കെ മനസിലാക്കാൻ കഴിയും. മണ്ഡലത്തിലെ വികസനകാര്യത്തെക്കുറിച്ച് സ്പോർട്സ് മാൻ സ്പിരിറ്റിൽ പറഞ്ഞ കാര്യങ്ങൾ എതിർ രാഷ്ട്രീയ പ്രസ്ഥാനങ്ങളിലെ കുറച്ചുപേർ ആഘോഷമാക്കിയപ്പോൾ കുറച്ച് വ്യാജസഖാക്കൾ നന്നായി അതിനെ കൊഴുപ്പിച്ചു.
എന്റെ അക്കൗണ്ട് വരെ പൂട്ടിക്കും എന്ന് പറഞ്ഞവരുണ്ട്. പേടിച്ച് പനിയായി കിടപ്പിലാരുന്നു. വ്യക്തിപരമായി ചിലർക്കൊക്കെ ചില്ലറ വിരോധമൊക്കെ ഉണ്ട് എന്ന് ചില കമന്റിലൂടെ മനസിലായി. എന്റെ കുടുംബ ജീവിതംവരെ ചിലർ കമന്റിൽ പരാമർശിച്ചത് കണ്ടു. അവരെയൊക്കെ സഖാവ് എന്ന് സംബോധന ചെയ്യാൻ ഞാൻ അറയ്ക്കും. സഖാവ് എന്ന വാക്കിന് അവർ അർഹരും അല്ല. സൈബർ ഗുണ്ടായിസം എന്നല്ലാതെ എന്താണ് ഇതിനൊക്കെ പറയേണ്ടത്. കൂടുതൽ പറയുന്നില്ല. ഇവിടെ നിർത്തുന്നു.
പോസ്റ്റിട്ട് നിമിഷങ്ങൾക്കുള്ളിൽ ആയിരക്കണക്കിന് പേർ പോസ്റ്റ് ഷൈയർ ചെയ്യുകയും അനേകംപേർ എംഎൽഎയ്ക്ക് പിന്തുണയുമായി രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്. എന്നാൽ സിപിഎം അണികളിലെ ഒരു വിഭാഗം എംഎൽഎയുടെ പുതിയ പോസ്റ്റിനെതിരേ ശക്തമായ വിമർശനം ഉയർത്തി രംഗത്തെത്തിയിട്ടുണ്ട്.
വ്യാജ സഖാക്കൾ സൈബർ ആക്രമണം നടത്തുന്നെന്ന് യു. പ്രതിഭ എംഎൽഎ
11:44 PM May 14, 2019 | Deepika.com