തിരുവനന്തപുരം: പോലീസുകാരുടെ പോസ്റ്റൽ ബാലറ്റുകളിൽ ക്രമക്കേടു നടത്തുകയും ചട്ടവിരുദ്ധമായി ശേഖരിക്കുകയും ചെയ്ത സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കും. കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ ഡിജിപി ലോക്നാഥ് ബഹ്റ ക്രൈംബ്രാഞ്ചിനു നിർദേശം നല്കി. സേനാംഗങ്ങളുടെ പോസ്റ്റൽ വോട്ട് ബാലറ്റുകൾ ക്രമവിരുദ്ധമായി ശേഖരിക്കപ്പെട്ടിരുന്നതായി വാർത്ത വന്നതിനെത്തുടർന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ സംസ്ഥാന പോലീസ് മേധാവിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു.
കഴിഞ്ഞ ദിവസം ഡിജിപി മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്ക് നല്കിയ റിപ്പോർട്ടിൽ പോസ്റ്റൽ വോട്ടിൽ ക്രമക്കേട് നടന്നതായി വ്യക്തമാക്കിയിരുന്നു. തുടർന്നു കൂടുതൽ അന്വേഷണം നടത്തണമെന്ന നിർദേശം മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഡിജിപിക്കു നല്കി. പശ്ചാത്തലത്തിലാണ് ഇന്നലെ ക്രൈംബ്രാഞ്ച് അന്വേഷണത്തിനു തീരുമാനം ആയത്. പോസ്റ്റൽ ബാലറ്റ് അട്ടിമറിയെക്കുറിച്ച് പ്രാഥമികാന്വേഷണം നടത്തിയ ഇന്റലിജൻസ് മേധാവി എഡിജിപി ടി.കെ. വിനോദ്കുമാറിനാണു ക്രൈംബ്രാഞ്ചിന്റെ ചുമതലയുള്ളത്. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ചായിരിക്കും അന്വേഷണം നടത്തുക.
സംഭവത്തിനു പിന്നിൽ പോലീസിലെ ഉന്നത ഉദ്യോഗസ്ഥരും സിപിഎം നേതൃത്വവും മന്ത്രിതലത്തിലുമുള്ളവർ ഉൾപ്പെട്ടതിനാൽ ക്രൈംബ്രാഞ്ച് അന്വേഷണം സ്വീകാര്യമല്ലെന്നും പകരം ജുഡീഷൽ അന്വേഷണം വേണമെന്നും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ആവശ്യപ്പെട്ടിട്ടുണ്ട്. കുറ്റക്കാരെ വെള്ളപൂശാനുള്ള ശ്രമത്തിന്റെ ഭാഗം മാത്രമാണ് ക്രൈംബ്രാഞ്ച് അന്വേഷണമെന്നും, വിനീതവിധേയരായിട്ടുള്ള ഉദ്യോഗസ്ഥരെക്കൊണ്ട് ക്രൈംബ്രാഞ്ച് നടത്തുന്ന അന്വേഷണത്തിലൂടെ യഥാർഥ പ്രതികൾ ഒരിക്കലും നിയമത്തിനു മുന്നിൽ വരില്ലെന്നും അദ്ദേഹം പറഞ്ഞു.
ഒരാൾക്കു സസ്പെൻഷൻ
പോസ്റ്റൽ വോട്ട് അട്ടിമറിയുമായി ബന്ധപ്പെട്ടു തെരഞ്ഞെടുപ്പ് കമ്മീഷൻ കുറ്റക്കാരനെന്നു കണ്ടെത്തിയ പോലീസ് ഉദ്യോഗസ്ഥൻ വൈശാഖിനെ സസ്പെൻഡ് ചെയ്തു. വൈശാഖിനെതിരേ ജനപ്രാതിനിധ്യനിയമ പ്രകാരം കേസും ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്തു. മറ്റു നാലു പേർക്കെതിരേ അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്.
ഐആർ ബറ്റാലിയനിലെ പോലീസ് ഉദ്യോഗസ്ഥനായ വൈശാഖ് ശ്രീപത്മനാഭ ക്ഷേത്രത്തിൽ കമാൻഡോ ആയിരുന്നു. പ്രധാന തെളിവായ ശ്രീപത്മനാഭ എന്ന വാട്സാപ്പ് ഗ്രൂപ്പ് നശിപ്പിക്കപ്പെട്ടതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
പോസ്റ്റൽ വോട്ട് ക്രമക്കേട് ക്രൈംബ്രാഞ്ച് അന്വേഷിക്കും
01:27 AM May 10, 2019 | Deepika.com