തിരുവനന്തപുരം: കനത്ത പരാജയ ഭീതിയിൽ സിപിഎമ്മും ഇടതുമുന്നണിയും വ്യാപകമായി വ്യാജ പ്രചാരണങ്ങൾ അഴിച്ചുവിടുകയാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബിജെപി എപ്പോൾ കേരളത്തിൽ തളരുന്നുവോ അപ്പോഴൊക്കെ അവർക്ക് ഉൗർജം നൽകാൻ ഓടിയെത്തുന്നത് സിപിഎമ്മാണെന്ന് കഴിഞ്ഞകാല സംഭവങ്ങൾ തെളിയിച്ചിട്ടുണ്ട്. ജാള്യത മറയ്ക്കാനാണ് ഇപ്പോൾ ബിജെപി വോട്ട് യുഡിഎഫിന് ലഭിച്ചുവെന്ന കുപ്രചരണവുമായി സിപിഎം നേതൃത്വം രംഗത്തെത്തിയിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ശബരിമല വിഷയത്തിലുൾപ്പെടെ ബിജെപിക്കു സുവർണാവസരങ്ങൾ നൽകിയതും പിണറായി വിജയൻ ഉൾപ്പെടെയുള്ള സിപിഎം നേതാക്കളായിരുന്നു. കെ. സുരേന്ദ്രൻ അടക്കമുള്ള ബിജെപി നേതാക്കൾക്ക് ഹീറോ പരിവേഷം നൽകി ജനങ്ങളുടെ മുന്നിലെത്തിച്ചതും സിപിഎമ്മിന്റെ സമീപനം കൊണ്ടാണ്.
കേരളത്തിൽ യുഡിഎഫിനെ തകർക്കുകയെന്ന ഒറ്റ ലക്ഷ്യം മുൻനിർത്തിയാണു സിപിഎം ബിജെപിക്കു പിന്തുണ നൽകിയത്. അതു ജനം തിരിച്ചറിയുകയും ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിയെയും ബിജെപിയും തിരസ്കരിക്കുകയും ചെയ്തപ്പോൾ സിപിഎമ്മിനു സമനില തെറ്റി. ജനം നൽകിയ തിരിച്ചടി മൂൻകൂട്ടികണ്ട് അതിൽനിന്നു രക്ഷപ്പെടാൻ മുൻകൂർ ജാമ്യമെടുക്കുകയാണ് സിപിഎം നേതൃത്വം. അതിന്റെ ഭാഗമായാണ് ബിജെപി വോട്ട് യുഡിഎഫിന് മറിച്ചുവെന്ന വ്യാജ പ്രചാരണവുമായി സിപിഎമ്മും ഇടതുനേതൃത്വവും ഇപ്പോൾ രംഗത്തുവരുന്നത്.
രാഹുൽഗാന്ധി വയനാട്ടിൽ മൽസരിക്കാനെത്തിയപ്പോൾ രാഷ്ട്രീയ മര്യാദ പോലുമില്ലാതെ അദ്ദേഹത്തെ സിപിഎമ്മും ഇടതുനേതൃത്വവും ആക്രമിച്ചതും ജനങ്ങൾ കണ്ടതാണ്. വടകരയും കണ്ണൂരുമടക്കം എല്ലാ ലോക്സഭാ മണ്ഡലങ്ങളിലും യുഡിഎഫ് സ്ഥാനാർഥികൾ വൻ വിജയം നേടുമെന്നും രമേശ് പറഞ്ഞു.
വോട്ടുമറിക്കൽ ആരോപണം സിപിഎമ്മിന്റെ പരാജയ ഭീതിമൂലം: രമേശ് ചെന്നിത്തല
01:17 AM Apr 26, 2019 | Deepika.com