മലയാറ്റൂർ: അന്തർദേശീയ തീർഥാടനകേന്ദ്രമായ മലയാറ്റൂർ കുരിശുമുടിയിലും മലയാറ്റൂർ സെന്റ് തോമസ് പള്ളിയിലും (താഴത്തെ പള്ളി) മാർതോമാശ്ലീഹായുടെ പുതുഞായർ തിരുനാളിനു കൊടിയേറി. താഴത്തെ പള്ളിയിൽ ഇന്നലെ രാവിലെ തിരുനാളിനു തുടക്കംകുറിച്ചു വികാരി ഫാ. വർഗീസ് മണവാളൻ കൊടിയേറ്റി. ഇന്നു രാവിലെ ആറിനും 7.30നും വിശുദ്ധ കുർബാന. വൈകുന്നേരം അഞ്ചിന് രൂപം വെഞ്ചരിപ്പ്, ആഘോഷമായ പാട്ടുകുർബാന-ഫാ. മാത്യൂസ് പയ്യപ്പിള്ളി, പ്രസംഗം- ഫാ. ഏബ്രഹാം ഓലിയപ്പുറം, അങ്ങാടി പ്രദക്ഷിണം.
കുരിശുമുടിയിൽ ഇന്നലെ വൈകുന്നേരം ആഘോഷമായ പാട്ടുകുർബാനയെത്തുടർന്നു റവ. ഡോ. ജോണ് തേയ്ക്കാനത്ത് കൊടിയേറ്റി. ഇന്നു രാവിലെ 5.30, 6.30, 7.30 , 9.30 വിശുദ്ധ കുർബാന. വൈകുന്നേരം 5.30 ന് ആഘോഷമായ പാട്ടുകുർബാന. തിരുനാളിനു കൊടിയേറിയതോടെ മലയാറ്റൂർ കുരിശുമുടിയിലും സെന്റ് തോമസ് പള്ളിയിലും ഭക്തജനത്തിരക്ക് വർധിച്ചു. ഇതരസംസ്ഥാനങ്ങളിൽനിന്നടക്കം വലിയ വാഹനങ്ങളിലും മറ്റുമായി നൂറുകണക്കിനു വിശ്വാസികളാണ് മലയാറ്റൂരിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്.
വിശ്വാസികൾക്ക് സുഗമമായി മലകയറുന്നതിന് എല്ലാവിധ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. താഴത്തെ പള്ളിയിൽ പൊൻകുരിശ് എഴുന്നള്ളിക്കുന്നതിനും വിശ്രമിക്കുന്നതിനും സംവിധാനമുണ്ട്. മുൻകൂട്ടി അറിയിച്ചെത്തുന്നവർക്കു സെന്റ് തോമസ് പളളിയുടെ സമീപമുള്ള പിൽഗ്രിം സെന്ററിൽ താമസ സൗകര്യം ലഭിക്കും. കുരിശുമുടിയിൽ വിശ്വാസികൾക്കു ദിവസവും നേർച്ചക്കഞ്ഞി വിതരണമുണ്ടാകും.
കെഎസ്ആർടിസി ബസുകളും സ്വകാര്യ ബസുകളും പ്രത്യേക സർവീസുകൾ നടത്തുന്നുണ്ട്.
വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനു സെന്റ് ജോസഫ്സ് സ്കൂൾ, സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ, സെന്റ് മേരീസ് സ്കൂൾ, വിമലഗിരി ന്യൂമാൻ അക്കാഡമി, ഇല്ലിത്തോട് കിൻഫ്രാ, അച്ചൻപറന്പ്, വാണിഭത്തടം എന്നിവിടങ്ങളിലെ ഗ്രൗണ്ടുകളിൽ സൗകര്യമുണ്ട്.
മലയാറ്റൂരിൽ പുതുഞായർ തിരുനാളിനു കൊടിയേറി
12:19 AM Apr 26, 2019 | Deepika.com