തിരുവനന്തപുരം: മോട്ടോർവാഹന വകുപ്പ് തിരുവനന്തപുരത്തു നടത്തിയ പരിശോധനയിൽ 23 ടൂറിസ്റ്റ് ബസുകൾക്കു പിഴ ചുമത്തി. പെർമിറ്റ് ഇല്ലാതെ സർവീസ് നടത്തിയത് ഉൾപ്പെടെയുള്ള നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ് 5000 രൂപ വീതം പിഴ ഈടാക്കിയത്.
പിഴ ചുമത്തപ്പെട്ട ആറു വാഹനങ്ങൾ കഴിഞ്ഞദിവസം യാത്രക്കാരെ മർദിച്ച കല്ലട ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ളതാണ്. സംസ്ഥാനത്തു നിന്നു കർണാടകത്തിലേക്കും തമിഴ്നാട്ടിലേക്കും സർവീസ് നടത്തുന്ന ദീർഘദൂര ബസുകളിൽ പലതും നിയമാനുസൃതമല്ല സർവീസ് നടത്തുന്നതെന്ന ആക്ഷേപം നേരത്തെതന്നെ ഉയർന്നിരുന്നു.
ഇന്നലെ നടത്തിയ പരിശോധനയിൽ നിരവധി ബസുകൾക്കു റൂട്ട് പെർമിറ്റും ബുക്കിംഗ് ഓഫീസുകൾക്ക് ലൈസൻസും ഇല്ലെന്നു കണ്ടെത്തി.അനധികൃതമായി ചരക്ക് കടത്തിയ നാലു ബസുകൾക്കും ഇന്നലെ മോട്ടോർ വാഹന വകുപ്പു നടത്തിയ പരിശോധനയിൽ പിഴയിട്ടു. വ്യാപകമായി ക്രമക്കേട് കണ്ടെത്തിയതിനെതുടർന്നു പരിശോധന കൂടുതൽ ശക്തമാക്കി.
23 ടൂറിസ്റ്റ് ബസുകളിൽനിന്നു പിഴ ഈടാക്കി
12:25 AM Apr 25, 2019 | Deepika.com