കണ്ണൂർ: കണ്ണൂർ ലോക്സഭാ മണ്ഡലത്തിൽ വ്യാപകമായി കള്ളവോട്ട് നടന്നെന്നും ഇതിന് കൂട്ടുനിന്ന ഉദ്യോഗസ്ഥരെയടക്കം പ്രതിചേർത്ത് ഉടൻ കേസ് ഫയൽ ചെയ്യുമെന്നും യുഡിഎഫ് സ്ഥാനാർഥി കെ. സുധാകരൻ. ഉദ്യോഗസ്ഥരുടെ ഒത്താശയോടെയായിരുന്നു കള്ളവോട്ട്. കള്ളവോട്ട് സംബന്ധിച്ച് വീഡിയോയും മറ്റ് രേഖകളുമടക്കം നിയമത്തിന്റെ മുന്നിൽ കൊണ്ടുവരുമെന്നും കൂട്ടുനിന്ന ഉദ്യോഗസ്ഥരെയടക്കം പ്രതികളാക്കി ശക്തമായ നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
തളിപ്പറമ്പ്, മട്ടന്നൂർ, അഴിക്കോട്, മുഖ്യമന്ത്രിയുടെ മണ്ഡലമായ ധർമടം എന്നിവിടെയുൾപ്പെടെ 67 ബൂത്തുകളിൽ കള്ളവോട്ട് നടന്നു. എത്ര കള്ളവോട്ട് നടന്നുവന്നതിന്റെ കൃത്യമായ കണക്ക് അടുത്ത ദിവസം തന്നെ പുറത്തു വിടും.
പല ബൂത്തുകളിലും നാഥനില്ലാത്ത അവസ്ഥയായിരുന്നു. പോളിംഗ് അനന്തമായി നീണ്ടു പോയി കള്ളവോട്ടു ചെയ്യാൻ അവസരമുണ്ടാക്കി.
മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ പോലും ജനാധിപത്യം സംരക്ഷിക്കാൻ കഴിയാതായതോടെ കേരളത്തിന്റെ ‘ചൗക്കിദാറും ചോർ’ആണെന്ന് പറയേണ്ട അവസ്ഥയാണ്. തെരഞ്ഞെടുപ്പ് ദിവസം 30 ബൂത്തുകളിൽ ഉച്ചകഴിഞ്ഞ് യുഡിഎഫ് ഏജന്റുമാരെ ഇരിക്കാൻ സിപിഎം അനുവദിച്ചില്ല. വോട്ടർമാരെ പോലും ഭീഷണിപ്പെടുത്തി തിരിച്ചയയ്ക്കാൻ ശ്രമം നടത്തിയെങ്കിലും ന്യൂനപക്ഷ വിഭാഗത്തിൽപെട്ട സ്ത്രീകൾ പോലും ഒട്ടും പതറാതെ ധൈര്യത്തോടെ വോട്ടുചെയ്തുവെന്നതാണ് ഇത്തവണത്തെ പ്രത്യേകത.
കണ്ണൂർ ജില്ലയിലെ തെരഞ്ഞെടുപ്പ് സെൽ സിപിഎം അനുകൂലികളായ എൻജിഒ യൂണിയൻ പ്രവർത്തകരുടെ കൈയിലായിരുന്നു. ആസൂത്രിതമായ നടപടികളാണ് തുടക്കംമുതലേ നടന്നത്. ഇലക്ഷന് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ മുമ്പെങ്ങുമില്ലാത്ത വിധം നിഷ്ക്രിയമായാണ് പ്രവർത്തിച്ചത്.
ഇവരുടെ ഒത്താശയോടെയാണ് വ്യാപകമായി കള്ളവോട്ട് ചെയ്തത്. കണ്ണൂര്‍ ലോക്സഭാ മണ്ഡലത്തില്‍ കള്ളവോട്ട് നടന്നത് സംബന്ധിച്ച വിവരങ്ങള്‍ ശേഖരിച്ചുവരികയാണ്. ജയിച്ചാലും തോറ്റാലും നിയമ നടപടി തുടരുമെന്നും സുധാകരൻ പറഞ്ഞു.
തെരഞ്ഞെടുപ്പ് പ്രവർത്തനവുമായി ബന്ധപ്പെട്ടുണ്ടായ അനീതിക്കെതിരേ ബന്ധപ്പെട്ടവര്‍ക്ക് പരാതി നല്‍കിയിരുന്നുവെങ്കിലും യാതൊരു നടപടിയും ഉണ്ടായിരുന്നില്ല. ഉദ്യോഗസ്ഥര്‍ പോളിംഗ് സ്റ്റേഷനുകളില്‍ തങ്ങള്‍ക്ക് ഒന്നും അറിയില്ലെന്ന നിലപാടാണ് സ്വീകരിച്ചത്. അതിനാല്‍ അനാഥമായിരുന്നു ഇത്തവണത്തെ തെരഞ്ഞെടുപ്പ്.
കള്ളവോട്ട് തടയാന്‍ ഉദ്യോഗസ്ഥന്മാര് കൂട്ടുനിന്നില്ല. കള്ളവോട്ട് നടന്നുവെങ്കിലും യുഡിഎഫിന് യാതൊരു ഭയാശങ്കയുമില്ല. പൂർണമായ ആത്മവിശ്വാസത്തിലാണ് തങ്ങളെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എൽഡിഎഫിനെതിരേയുള്ള തന്റെ പരസ്യത്തിൽ സ്ത്രീ വിരുദ്ധമായ പരാമർശമൊന്നുമില്ലെന്നു പറഞ്ഞ കെ. സുധാകരൻ വീഡിയോയുമായി ബന്ധപ്പെട്ട് തനിക്ക് നോട്ടീസ് അയച്ച് അപമാനിച്ചവർക്കെതിരേ കോടതിയെ സമീപിക്കുമെന്നും ഒരു ചോദ്യത്തിന് മറുപടിയായി പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ഡിസിസി പ്രസിഡന്റ് സതീശന് പാച്ചേനി, യുഡിഎഫ് നേതാക്കളായ വി.കെ. അബ്ദുള്‍ ഖാദര്‍ മൗലവി, പി.കുഞ്ഞിമുഹമ്മദ്, പി.ടി. ജോസ്, സി.എ. അജീര്‍, ജോയി കൊന്നയ്ക്കല്‍, കെ.പ്രമോദ്, മാര്ട്ടിന് ജോര്‍ജ് എന്നിവരും പങ്കെടുത്തു.
കള്ളവോട്ട്: നിയമ നടപടി സ്വീകരിക്കുമെന്നു കോൺഗ്രസ്
12:25 AM Apr 25, 2019 | Deepika.com