കോതമംഗലം: പൈങ്ങോട്ടൂർ എടിഎം കവർച്ചാശ്രമക്കേസിലെ പ്രതികളെ പോലീസ് കസ്റ്റഡിയിൽ വാങ്ങിയെങ്കിലും പ്രതികളിലൊരാൾക്ക് പനി ബാധിച്ച് ആശുപത്രിയിലായതിനാൽ തെളിവെടുപ്പ് നടത്താനായില്ല. ഡോക്ടറുടെ അനുമതിയോടെ ഇന്ന് സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തിയേക്കും. തൃക്കാരിയൂരിലെ കവർച്ചാശ്രമക്കേസിൽ പിടിക്കപ്പെട്ട് റിമാൻഡിൽ കഴിയുന്ന ഇടുക്കി കീരിത്തോട് പകുതിപ്പാലം സ്വദേശികളായ കോതമംഗലം നാഗഞ്ചേരിയിൽ താമസക്കാരനായ മോഹൻദാസ് (ബിനു- 42) ഷിബു കുര്യൻ (36) എന്നിവരെയാണ് പോലീസ് കസ്റ്റഡിയിൽ വാങ്ങിയിട്ടുള്ളത്. പ്രതി മോഹൻദാസാണ് പനി ബാധിച്ച് കോതമംഗലം താലൂക്കാശുപത്രിയിൽ ചികിൽസയിലുള്ളത്.
പൈങ്ങോട്ടൂരിലെ എസ്ബിഐ എടിഎമ്മിൽ കവർച്ചാശ്രമം നടത്തിയത് ഇവർ തന്നെയാണെന്ന് നേരത്തെ തെളിഞ്ഞിരുന്നു. തൃക്കാരിയൂരിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിലും ജ്വല്ലറിയിലും നടത്തിയ മോഷണശ്രമത്തിന്റെ പേരിൽ കോതമംഗലം പോലീസ് അറസ്റ്റുചെയ്ത് ചോദ്യം ചെയ്തപ്പോഴാണ് എടിഎം കവർച്ചാശ്രമത്തിനു പിന്നിലും തങ്ങളാണെന്ന് പ്രതികൾ കുറ്റസമ്മതം നടത്തിയത്. കോടതി റിമാൻഡ് ചെയ്തിരുന്ന രണ്ടു പ്രതികളെയും പോത്താനിക്കാട് പോലീസ് ഇന്നലെയാണ് കസ്റ്റഡിയിൽ വാങ്ങിയത്.
കഴിഞ്ഞമാസം മൂന്നിന് രാത്രിയാണ് എടിഎം കുത്തിത്തുറന്ന് കവർച്ച നടത്താൻ ശ്രമം നടന്നത്. ശ്രമം പരാജയപ്പെട്ടതിനെത്തുടർന്ന് ഇരുവരും മടങ്ങുകയായിരുന്നു. പിന്നീട് തൃക്കാരിയൂരിൽ ധനശക്തി ഫിനാൻസിലെ കവർച്ചാശ്രമത്തിനിടെ അവശേഷിപ്പിച്ച തെളിവുകളാണ് കോതമംഗലം പോലീസിന് പ്രതികളെ പിടികൂടാൻ സഹായകമായത്.
എടിഎം കവർച്ചശ്രമക്കേസിലെ പ്രതി ചികിത്സയിൽ; തെളിവെടുപ്പ് മുടങ്ങി
12:25 AM Apr 25, 2019 | Deepika.com