കോട്ടയം: കെവിൻ വധക്കേസിന്റെ വിചാരണ തുടങ്ങിയ ആദ്യ ദിവസം കോട്ടയം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ അരങ്ങേറിയതു നാടകീയ നിമിഷങ്ങൾ. ഒരേ പോലെ വേഷം ധരിച്ചെത്തിയ പ്രതികൾ മുടിയും താടിയും വെട്ടിയൊതുക്കി രൂപമാറ്റം വരുത്തിയാണ് എത്തിയത്. അഭിഭാഷകരുടെ നിർദേശാനുസരണമാണ് ഇങ്ങനെയെത്തിയതെന്നു പറയുന്നു. സംഭവ സമയത്തേതിൽനിന്നു രൂപവും ഭാവവും മാറ്റിയെത്തിയ അഞ്ചു പ്രതികളെ കേസിലെ ഒന്നാം സാക്ഷിയായ അനീഷിനു തിരിച്ചറിയാൻ സാധിച്ചില്ല.
കേസിലെ ഒന്നാം സാക്ഷിയും കൊല്ലപ്പെട്ട കെവിന്റെ ബന്ധുവുമായ അനീഷിന്റെ ക്രോസ് വിസ്താരമാണ് ആദ്യം നടന്നത്. അനീഷിന്റെ മാന്നാനത്തെ വീട്ടിൽനിന്നാണു പ്രതികൾ കെവിനെ തട്ടിക്കൊണ്ടു പോയത്. കെവിനൊപ്പം അനീഷിനെയും പ്രതികൾ തട്ടിക്കൊണ്ടു പോയിരുന്നു. അതുകൊണ്ടുതന്നെ കേസിലെ ഏറ്റവും നിർണായകമായ സാക്ഷി അനീഷാണ്. കേസിലെ 14 പ്രതികളെയും കോടതിയിൽ ഹാജരാക്കിയിരുന്നു. എല്ലാവരും വെള്ള വസ്ത്രം ധരിച്ചാണ് എത്തിയത്. സംഭവം ഉണ്ടായ സമയത്തു മുടി നീട്ടി വളർത്തിയിരുന്ന പ്രതികൾ മുടി മുറിച്ചു.
താടിയുണ്ടായിരുന്നവർ ക്ലീൻ ഷേവായാണ് എത്തിയത്. കുറ്റപത്രത്തിൽ പറഞ്ഞിരിക്കുന്നതു പ്രകാരം ഓരോ പ്രതികളും ചെയ്ത കാര്യങ്ങൾ അഭിഭാഷകർ ചോദിക്കുന്പോൾ, അനീഷ് ആളുകളെ തിരിച്ചറിയുന്നതാണ് തിരിച്ചറിയൽ പരേഡിന്റെ ഭാഗമായി ക്രമീകരിച്ചിരുന്നത്. ഷാനു ചാക്കോയും നിയാസും അടക്കമുള്ള പ്രതികളെ അനീഷ് തിരിച്ചറിഞ്ഞു. എന്നാൽ, ബാക്കിയുള്ള അഞ്ചു പ്രതികളെ തിരിച്ചറിയാൻ സാധിച്ചില്ല. കെവിന്റെ പ്രതിശ്രുത വധു നീനു ചാക്കോയുടെ പിതാവും അഞ്ചാം പ്രതിയുമായ ചാക്കോ അടക്കമുള്ളവരെയാണ് തിരിച്ചറിയാനാവാതെ പോയത്. എന്നാൽ, ഇതു കേസിനെ ബാധിക്കില്ലെന്നും ശാസ്ത്രീയ തെളിവുകൾ അടക്കമുള്ളവ പ്രതികൾക്കെതിരായി ഉണ്ടെന്നും പ്രോസിക്യൂട്ടർ അഡ്വ.സി.എസ് അജയൻ പറഞ്ഞു. നീനുവിന്റെ പിതാവ് ചാക്കോ, സഹോദരൻ ഷാനു ചാക്കോ എന്നിവർ അടക്കം 14 പ്രതികളാണ് കേസിലുള്ളത്. കൊലക്കുറ്റം അടക്കം പത്തു വകുപ്പുകളാണ് പ്രതികൾക്കെതിരേ ചുമത്തിയിരിക്കുന്നത്.
ദുരഭിമാന കൊലപാതകത്തിന്റെ പരിധിയിൽപ്പെടുത്തിയാണു കേസിൽ വിചാരണ നടക്കുന്നത്. ഇന്നു മുതൽ ജൂണ് ആറു വരെ തുടർച്ചയായാണ് വിചാരണ നടക്കുക.
അതേസമയം, കോടതിയിലെത്തുന്ന പ്രതികളുടെ ചിത്രം പകർത്താനെത്തിയ മാധ്യമ പ്രവർത്തകർക്കു നേരെ ആക്രോശിച്ച അക്രമികളുടെ സംഘം ഭീഷണിപ്പെടുത്തുകയും ചെയ്തു.
കെവിൻ വധം: ഒരേ വേഷത്തിൽ പ്രതികൾ; കോടതിയിൽ നാടകീയ നിമിഷങ്ങൾ
12:25 AM Apr 25, 2019 | Deepika.com