കോട്ടയം: അക്കാദമിക-ഗവേഷണ സഹകരണ പദ്ധതികൾ പ്രോത്സാഹിപ്പിക്കാനായി കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം നടപ്പാക്കുന്ന ’സ്പാർക്’ (സ്കീം ഫോർ പ്രൊമോഷൻ ഓഫ് അക്കാദമിക് ആൻഡ് റിസർച്ച് കൊളാബൊറേഷൻ) പദ്ധതിയിലൂടെ മഹാത്മാ ഗാന്ധി സർവകലാശാലയ്ക്കു ഗവേഷണ പദ്ധതികൾക്കായി 58.88 ലക്ഷം രൂപയുടെകൂടി സഹായം ലഭിച്ചതായി വൈസ് ചാൻസലർ പ്രഫ. സാബു തോമസ് പറഞ്ഞു.
എംജി സർവകലാശാലയിലെ ഡോ. നന്ദകുമാർ കളരിക്കൽ സിംഗപ്പൂർ നാൻയാങ് സാങ്കേതിക സർവകലാശാലയിലെ ഡോ. മുരുകേശൻ വടക്കേമറ്റവുമായി സഹകരിച്ചു നടത്തുന്ന ഗവേഷണ പദ്ധതിയാണ് സ്പാർക് അംഗീകരിച്ചത്. ഡയഗ്നോസ്റ്റിക് ബയോമെഡിക്കൽ ഇമേജിങ്ങിനുള്ള നാനോസ്കെയിൽ കോണ്ട്രാസ്റ്റ് ഏജന്റ്സിനെക്കുറിച്ചുള്ള ഗവേഷണ പദ്ധതിക്കാണ് അംഗീകാരം. സർവകലാശാല സമർപ്പിച്ച 33 പദ്ധതികളിൽനിന്ന് ആറു പദ്ധതികൾ മുന്പ് മന്ത്രാലയം അംഗീകരിക്കുകയും 3.78 കോടി രൂപയുടെ സഹായം ലഭിക്കുകയും ചെയ്തിരുന്നു. കേരളത്തിലെ സർവകലാശാലകളിൽ എംജിക്ക് മാത്രമാണു സ്പാർക് പദ്ധതി ലഭിച്ചത്.
എംജിക്കു വീണ്ടും 58.88 ലക്ഷത്തിന്റെ ഗവേഷണ സഹായം
11:50 PM Apr 24, 2019 | Deepika.com