കൊച്ചി: പ്രാദേശിക കേബിള്‍ ടിവി ഓപ്പറേറ്റര്‍മാരും ഇവര്‍ക്കു സിഗ്നലുകള്‍ നല്കുന്ന മള്‍ട്ടി സിഗ്നല്‍ ഓപ്പറേറ്റമാരും വരുമാനം പങ്കിടുന്നതിലെ തര്‍ക്കം പരിഹരിക്കാന്‍ ടെലികോം തര്‍ക്ക പരിഹാര അപ്പലേറ്റ് ട്രൈബ്യൂണലിനെ (ടിഡിസാറ്റ്) സമീപിക്കണമെന്നു ഹൈക്കോടതി ഉത്തരവിട്ടു.
വരുമാനം പങ്കിടുന്നതിനു ടെലികോം റെഗുലേറ്ററി അഥോറിറ്റി (ട്രായ്) നിശ്ചയിച്ച 55:45 എന്ന അനുപാതം സ്വീകാര്യമല്ലെന്നും കേബിള്‍ ടിവി മേഖലയില്‍ നിയന്ത്രണങ്ങളും താരിഫും നിശ്ചയിക്കാന്‍ ട്രായ്ക്ക് അധികാരമില്ലെന്നുമാരോപിച്ച് എറണാകുളം വെണ്ണലയിലെ കേബിള്‍ ഓപ്പറേറ്റേഴ്സ് വെല്‍ഫെയര്‍ അസോസിയേഷനും കേബിള്‍ ഓപ്പറേറ്റര്‍മാരും നല്കിയ അപ്പീലുകള്‍ തള്ളിയാണ് ഡിവിഷന് ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്.
ടെലികോം (ബ്രോഡ്കാസ്റ്റ് ആന്‍ഡ് കേബിള്‍) സര്‍വീസ് ഇന്റര്കണക്ഷന് റെഗുലേഷന്‍സ് 2017 ലെ വ്യവസ്ഥകളെയാണ് അപ്പീലില്‍ ചോദ്യം ചെയ്തിരുന്നത്. നേരത്തെ ഇവര്‍ നല്കിയ ഹര്‍ജിയില്‍ വരുമാനം പങ്കിടാനുള്ള അനുപാതം സംബന്ധിച്ച തര്‍ക്കം പരിഹരിക്കാന്‍ ടിഡിസാറ്റിനെ സമീപിക്കാന്‍ സിംഗിള്‍ബെഞ്ചും നിര്‍ദേശിച്ചിരുന്നു. ഈ വിധിയില്‍ അപാകതയില്ലെന്നു ചൂണ്ടിക്കാട്ടിയാണ് അപ്പീലുകള്‍ ഡിവിഷന് ബെഞ്ച് തള്ളിയത്.
ട്രായിയുടെ നിര്‍ദേശ പ്രകാരം വരുമാനത്തിന്റെ 55 ശതമാനം മള്‍ട്ടി സിഗ്നല്‍ ഓപ്പറേറ്റര്‍ക്കും 45 ശതമാനം പ്രാദേശിക കേബിള്‍ ഓപ്പറേറ്റര്‍ക്കും ലഭിക്കണം. ഈ നിര്‍ദേശം വരുന്നതിനു മുമ്പു വരുമാനത്തിന്റെ ഭൂരിഭാഗം ഷെയറും കേബിള്‍ ഓപ്പറേറ്റര്‍മാര്‍ക്കാണ് ലഭിച്ചിരുന്നത്. എന്നാല്‍ ഉത്തരേന്ത്യയില്‍ സ്ഥിതി മറിച്ചായിരുന്നു. ഇതു കണക്കിലെടുത്താണ് ട്രായ് അഖിലേന്ത്യാ തലത്തില്‍ 45 ശതമാനം ഷെയര്‍ കേബിള്‍ ഓപ്പറേറ്റര്‍ക്കു ലഭിക്കണമെന്ന വ്യവസ്ഥ കൊണ്ടു വന്നത്.
ഈ നിര്‍ദേശം വന്നതോടെ 55 ശതമാനത്തില്‍ കുറഞ്ഞ തുക മള്‍ട്ടി സിഗ്നല്‍ ഓപ്പറേറ്റര്‍ക്ക് സ്വീകാര്യമല്ലാതായെന്നും വിപണിയുടെ തന്ത്രമനുസരിച്ചു വിലപേശി കരാര്‍ ഉറപ്പിക്കാനുള്ള സാധ്യത ഇല്ലാതായെന്നുമാണു കേബിള്‍ ഓപ്പറേറ്റര്‍മാര്‍ വാദിച്ചത്.
കേബിള്‍ ടിവി തര്‍ക്കം പരിഹരിക്കാന്‍ ടിഡി സാറ്റിനെ സമീപിക്കാൻ നിർദേശം
11:50 PM Apr 24, 2019 | Deepika.com