കൊച്ചി: അധ്യയനവർഷം ആരംഭിക്കാനിരിക്കെ, വിദ്യാഭ്യാസ വായ്പാ തട്ടിപ്പുസംഘങ്ങൾ സംസ്ഥാനത്ത് സജീവമാകുന്നു. ഉപരിപഠനം ലക്ഷ്യമിട്ട് ഇതരസംസ്ഥാനങ്ങളിലേക്ക് ചേക്കേറാനൊരുങ്ങുന്ന വിദ്യാർഥികളെ ലക്ഷ്യമിട്ടാണ് വായ്പാതട്ടിപ്പു സംഘങ്ങൾ വല വിരിക്കുന്നത്. പരാതികൾ വ്യാപകമായ സാഹചര്യത്തിൽ സംസ്ഥാനത്തെ വിവിധ ബാങ്കുകൾ ബോധവത്കരണ പരിപാടികളുമായി രംഗത്തെത്തി.
തമിഴ്നാട്, കർണാടക, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലേക്ക് വിവിധ കോഴ്സുകൾക്ക് പ്രവേശനം നൽകാമെന്ന വാഗ്ദാനം നൽകിയാണ് തട്ടിപ്പുസംഘങ്ങൾ വിദ്യാർഥികളെ വലയിലാക്കുന്നത്. അഡ്മിഷൻ നടപടികൾ ആരംഭിക്കാനിരിക്കെ, സംസ്ഥാനത്ത് ഇത്തരം ഏജന്റുമാരുടെ എണ്ണം കൂടിവരികയാണ്. വിദ്യാലയങ്ങൾ കയറിയിറങ്ങിയും വീടുകൾ സന്ദർശിച്ചും കോഴ്സുകളെപ്പറ്റിയും തുകയെപ്പറ്റിയും വിവരിക്കുന്ന ജോലികളാണ് ഏജന്റുമാരുടെ പ്രധാന ജോലി. കോളജുകളുടെ മനോഹരമായ ചിത്രങ്ങളും ഫീസ് ഘടനയും വിവരിക്കുന്ന ബ്രോഷറുകളും വീഡിയോകളും കാണിച്ചുള്ള വിവരണത്തിൽ കുട്ടികളും രക്ഷിതാക്കളും വീണുപോവുകയാണ് പതിവ്.
നഴ്സിംഗ് രംഗത്താണ് പ്രധാനമായും തട്ടിപ്പുസംഘങ്ങൾ പിടിമുറുക്കിയിരുന്നത്. സംസ്ഥാനത്തിന് പുറത്തുള്ള നഴ്സിംഗ് കോഴ്സിന് സംസ്ഥാന, ദേശീയ നഴ്സിംഗ് കൗണ്‍സിലുകളുടെ അംഗീകാരം ആവശ്യമാണ്. ഈ അംഗീകാരമുള്ള സ്ഥാപനങ്ങൾ വിരളമാണെന്നിരിക്കെ, അക്കാര്യം മറിച്ചുവച്ചാണ് ഏജന്റുമാർ വിദ്യാർഥികളെ വലയിലാക്കുന്നത്. ഏജന്റുമാർക്ക് പുറമേ മുൻവർഷങ്ങളിൽ ഇതരസംസ്ഥാനങ്ങളിൽ വിവിധ കോഴ്സുകൾക്ക് പ്രവേശനം നേടി രണ്ടും മൂന്നും വർഷ വിദ്യാർഥികളെയും തട്ടിപ്പുസംഘങ്ങൾ പ്രയോജനപ്പെടുത്താറുണ്ട്. വിദ്യാർഥികളെ സംഘടിപ്പിക്കുന്നവർക്ക് 25,000 രൂപ മുതൽ കമ്മീഷനും നൽകും.
ഇത്തരത്തിൽ മറ്റു സംസ്ഥാനങ്ങളിൽ കോഴ്സുകൾക്ക് ചേരുന്ന കുട്ടികൾക്ക് അവിടുത്തെ ഭാഷാ പ്രശ്നങ്ങൾ ഉള്ളതിനാൽ പലരും ആദ്യവർഷം പാസാകാറില്ല. ഒന്നാം വർഷ പരീക്ഷ ജയിച്ചതിന്റെ സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മാത്രമേ രണ്ടാം വർഷത്തിനുള്ള തുക ബാങ്കുകൾ നൽകൂ. വെളിയിൽ നഴ്സിംഗ് പാസായവർക്ക് കേരളത്തിലെ ആശുപത്രികളിൽ പൊതുവേ അവസരങ്ങളും കുറവാണ്.
ഏജന്റുമാർ മുഖേന വിദ്യാഭ്യാസ വായ്പയെടുത്തവരാണ് തിരിച്ചടയ്ക്കാൻ പാടുപെടുന്നവരിൽ അധികവുമെന്ന് ഫിനാൻഷ്യൽ ലിറ്ററസി കൗണ്‍സിലിന്റെ സർവേയിൽ വ്യക്തമായിട്ടുണ്ട്. നഴ്സിംഗിന് ആളുകുറഞ്ഞ് തുടങ്ങിയതോടെ എംബിഎ, ബിബിഎ ഏവിയേഷൻ പോലെ പുതിയ കോഴ്സുകൾ അവതരിപ്പിച്ചും തട്ടിപ്പ് സജീവമായിട്ടുണ്ട്. പഠനത്തിനായി തെരഞ്ഞെടുക്കുന്ന സ്ഥാപനവും തട്ടിപ്പുകാരും തമ്മിലാണ് ഇടപാട്.
ലക്ഷക്കണക്കിന് രൂപ ഫീസെന്ന് പറഞ്ഞ് വിദ്യാർഥിയിൽ നിന്ന് പണം തട്ടിയെടുത്ത് സ്ഥാപനങ്ങളും തട്ടിപ്പുകാരും വിതംവച്ചെടുക്കുകയാണ് പതിവ്. കുട്ടികളെ കേരളത്തിൽ കണ്ടെത്തി കോളജ് വരെ എത്തിച്ച നൽകുകയാണ് ഏജന്റുമാരുടെ ജോലി.
വർഷംതോറും തട്ടിപ്പ് പെരുകുന്ന സാഹചര്യത്തിലാണ് ഓരോ ജില്ലയിലെയും ലീഡ് ബാങ്കുകളുടെ നേതൃത്വത്തിൽ കുട്ടികൾക്കും രക്ഷിതാക്കൾക്കും ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കുന്നത്. പ്ലസ്ടു കഴിഞ്ഞ കുട്ടികൾക്കും രക്ഷിതാക്കൾക്കുമാണ് ബോധവൽക്കരണം. ഉപരിപഠനത്തിന് വിദ്യാഭ്യാസ വായ്പ ആവശ്യമാണെന്ന് തോന്നുന്നവർക്കും ബോധവത്കരണ പരിപാടിയിൽ പങ്കെടുക്കാം.
ജെറി എം. തോമസ്
ശ്രദ്ധിക്കുക, വീഴിക്കാൻ വിദ്യാഭ്യാസവായ്പ തട്ടിപ്പുസംഘങ്ങൾ തലങ്ങും വിലങ്ങും
11:50 PM Apr 24, 2019 | Deepika.com