കൊച്ചി: വോട്ടിംഗ് യന്ത്രം തകരാറായതിനെത്തുടർന്നു സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്കു വോട്ട് ചെയ്യാനായില്ല. എറണാകുളം സെന്റ് മേരീസ് എൽപി സ്കൂളിലെ 82-ാം നന്പർ ബൂത്തിലായിരുന്നു കർദിനാളിന് വോട്ട്. മധ്യപ്രദേശിൽ സത്ന രൂപതയുടെ പ്രഥമ മെത്രാൻ മാർ ഏബ്രഹാം ഡി. മറ്റത്തിന്റെ സംസ്കാര ശുശ്രൂഷകളിൽ പങ്കെടുക്കാൻ പോകേണ്ടതിനാൽ പോളിംഗ് പുനരാരംഭിക്കും മുന്പേ കർദിനാൾ ബൂത്തിലെത്തിയിരുന്നു.
കൈയിൽ മഷി പുരട്ടി വോട്ട് ചെയ്യാൻ ശ്രമിച്ചപ്പോഴാണു വോട്ടിംഗ് യന്ത്രം പണിമുടക്കിയതായി കണ്ടത്. ബൂത്ത് ഏജന്റുമാർ ഇതിനകം വോട്ട് ചെയ്തിരുന്നു. യന്ത്രത്തിന്റെ കേടുപാടു പരിഹരിക്കാൻ പോളിംഗ് ഉദ്യോഗസ്ഥൻ പലവട്ടം ശ്രമിച്ചിട്ടും സാധിച്ചില്ല. 15 മിനിറ്റിനുശേഷം മറ്റൊരു യന്ത്രം എത്തിച്ചു പോളിംഗ് പുനരാരംഭിക്കാനുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും അതും വിജയിച്ചില്ല. ഈ സമയമത്രയും കർദിനാൾ ബൂത്തിനുള്ളിൽ ഉദ്യോഗസ്ഥർ നൽകിയ കസേരയിൽ കാത്തിരിക്കുകയായിരുന്നു. രാവിലെ 10.30നായിരുന്നു മധ്യപ്രദേശിലേക്കു കർദിനാളിനു പോകേണ്ടിയിരുന്ന വിമാനം. ഒന്നര മണിക്കൂറോളം കാത്തുനിന്നിട്ടും യന്ത്രം പ്രവർത്തനക്ഷമമാകാതെ വന്നതോടെ വോട്ട് ചെയ്യാതെ മടങ്ങാൻ കർദിനാൾ നിർബന്ധിതനായി. എട്ടരയോടെയാണ് അദ്ദേഹം ബൂത്തിൽനിന്നു പോയത്. രണ്ടാമത്തെ മെഷീനും പ്രവർത്തിക്കാതെ വന്നതോടെ മൂന്നാമതൊരു വോട്ടിംഗ് യന്ത്രം കൊണ്ടുവന്നു വിവി പാറ്റ് ഉൾപ്പെടെ മുഴുവൻ യൂണിറ്റും മാറ്റി സ്ഥാപിച്ചു.
9.30നാണ് പിന്നീടു പോളിംഗ് പുനരാരംഭിക്കാനായത്. ഏഴരയ്ക്ക് എത്തിയ ഇതേബൂത്തിലെ വോ ട്ടറായ വരാപ്പുഴ അതിരൂപത മുൻ ആർച്ച്ബിഷപ് ഡോ. ഫ്രാൻസിസ് കല്ലറയ്ക്കലിനും വോട്ട് ചെയ്യാൻ കാത്തിരിക്കേണ്ടി വന്നു. തന്റെ വാഹനത്തിൽ കാത്തിരുന്ന അദ്ദേഹം വോട്ടു ചെയ്തശേഷമാണ് മടങ്ങിയത്.
കൊച്ചിയിൽ വോട്ടിംഗ് മെഷീൻ പണിമുടക്കി; കാത്തിരുന്ന് പ്രമുഖർ...
12:22 AM Apr 24, 2019 | Deepika.com