കോട്ടയം: മോശം കാലാവസ്ഥയല്ല കാലപ്പഴക്കവും കേടുപാടു തീർക്കുന്നതിലെ അനാസ്ഥയുമാണ് ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങൾ വ്യാപകമായി തകരാറിലാകാൻ കാരണം. 13 വരെ വർഷം പഴക്കം ചെന്നവയാണ് ഇന്നലെ കേരളത്തിൽ ഉപയോഗിച്ച യന്ത്രങ്ങൾ.
പൊതുമേഖലാ സ്ഥാപനമായ ഇലക്ട്രോണിക് കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡാണ് നിർമാതാക്കൾ. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഗുജറാത്തിലെ നർമദ ജില്ലയിൽ ഉപയോഗിച്ച 2000 യന്ത്രങ്ങളാണ് കോട്ടയം ജില്ലയിൽ ഇന്നലെ തെരഞ്ഞെടുപ്പിനായി കൊണ്ടുവന്നത്. കേരളത്തിൽ കിട്ടിയ ഏറെ യന്ത്രങ്ങളും പത്തു വർഷത്തിലേറെ പഴക്കം ചെന്നവയായിരുന്നു. വിവിധ സംസ്ഥാനങ്ങളിൽ അൻപതിലേറെ ഇലക്ഷനുകളിൽ ഉപയോഗിച്ചവയും ഇതിൽപ്പെടുന്നു.
കേരളത്തിൽ ആവശ്യമായി വന്ന കാൽ ലക്ഷം വോട്ടിംഗ് യന്ത്രങ്ങൾക്കു പുറമെ ഹൈദരാബാദിൽനിന്നു വിവി പാറ്റ് മെഷീനും കൊണ്ടുവന്നു. 2016ൽ നിർമിച്ച വിവി പാറ്റുകൾ വളരെ കുറച്ചുമാത്രമേ വീഴ്ച വരുത്തിയുള്ളൂ.
ഓരോ തെരഞ്ഞെടുപ്പിനു ശേഷവും സർക്കാർ ഗോഡൗണുകളിൽ കിടക്കുന്ന ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ അറ്റകുറ്റപ്പണികൾ നടത്തുന്നതിലെ വീഴ്ചയാണു പ്രധാനം. കേടുപാടു തീർക്കാൻ ജില്ലാതലങ്ങളിൽ വിദഗ്ധരുമില്ല.
ഓരോ ഇലക്ഷനു ശേഷം സ്റ്റോർ റൂമുകളിൽ വയ്ക്കുന്ന യന്ത്രം വർഷങ്ങളുടെ കാത്തിരിപ്പിനു ശേഷമാണ് ഏതെങ്കിലുമൊരു സംസ്ഥാനത്തെ ഏതെങ്കിലും തെരഞ്ഞെടുപ്പുകൾക്കു കൊണ്ടുപോകുന്നത്.
വോട്ടിംഗിനിടെ തകരാറിലാകുന്ന യന്ത്രങ്ങൾ തെരഞ്ഞുമാറ്റി കേടുപാടു തീർക്കാറില്ല. കേടുവന്നതും വരാത്തതുമായവ ഒരുമിച്ചു സ്റ്റോറുകളിൽ വയ്ക്കും. ഒരു ഇലക്ഷനിൽ ഓരോ യന്ത്രത്തിലും റിക്കാർഡ് ചെയ്യപ്പെടുന്ന വിവരങ്ങൾ മറ്റൊരു സംസ്ഥാനത്തെ ഇലക്ഷനിൽ ഉപയോഗിക്കുന്നതിനു മുൻപാണ് മായിച്ചുകളയുന്നത്.
ഇലക്ഷൻ കമ്മീഷൻ നിർദേശിക്കുന്നതനുസരിച്ചു വിവിധ സംസ്ഥാനങ്ങളിൽ പോയി പല ബാച്ചുകളിലുള്ള യന്ത്രങ്ങൾ ഒരുമിച്ചു കൊണ്ടുവരികയാണ് പതിവ്. ഓരോ യന്ത്രത്തിന്റെയും പ്രവർത്തനക്ഷമത പരിശോധിച്ചുനോക്കാറുമില്ല. കൂടുതൽ വോട്ടർമാരുള്ള ബൂത്തുകളിൽ പുതിയതും കേടില്ലാത്തതുമായവ അയയ്ക്കുക എന്ന മാനദണ്ഡവും പാലിക്കാറില്ല.
റെജി ജോസഫ്
വോട്ടിംഗ് യന്ത്രങ്ങൾക്കു പതിറ്റാണ്ട് പഴക്കം, അറ്റുകുറ്റപ്പണിയുമില്ല
12:22 AM Apr 24, 2019 | Deepika.com