പയ്യന്നൂര്‍: പയ്യന്നൂരിലെ തെരഞ്ഞെടുപ്പ് ചുമതലയിൽ കുരുങ്ങിയ ബിഎൽഒ പയ്യന്നൂര്‍ സ്വദേശി എസ്. രജനികാന്ത്പതിനേഴാം ലോക്സഭാ തെരഞ്ഞെടുപ്പ് മരണം വരെ മറക്കാനിടയില്ല. ഇന്നാണ് ഇദ്ദേഹത്തിന്റെ വിവാഹം. അതിന്റെ ഒരുക്കങ്ങൾക്കിടയിലാണു മറ്റു നിർവാഹമില്ലാത്തതിനാൽ ബൂത്ത് ലെവൽ ഓഫീസറുടെ ജോലി ചെയ്യേണ്ടിവന്നത്. ആലപ്പുഴ അനന്തനാരായണപുരം തിരുമല ക്ഷേത്രത്തിലാണു വിവാഹം. ആലപ്പുഴ മണ്ണ ഞ്ചേരി സ്വദേശിനിയായ രാജി. ആര്. ഭട്ടാണ് വധു.
ഇന്നലെ വരന്റെ വീട്ടിൽ തകൃതിയായ ഒരുക്കങ്ങൾ നടക്കുന്നുണ്ടെങ്കിലും രജനികാന്ത് തെരഞ്ഞെടുപ്പിന്റെ ലോകത്തിലായിരുന്നു. തെരഞ്ഞെടുപ്പിനു ശേഷം മുഹൂർത്തത്തിന് മുമ്പായി വധൂഗൃഹത്തിൽ എത്താൻ കഴിയുമെന്ന പ്രതീക്ഷയിലാണു രജനികാന്ത്. വരന്റെ കൂട്ടർക്കു യാത്ര ചെയ്യാൻ ഇന്നലത്തെ ഏറനാട് എക്സ്പ്രസ് ട്രെയിനില്‍ ടിക്കറ്റും അദ്ദേഹം ബുക്കുചെയ്തു. എന്നാല്‍, തെരഞ്ഞെടുപ്പ് ചുമതലയില്‍നിന്ന് ഒഴിവാകാന്‍ കഴിയാത്തതിനാല്‍ രജനികാന്തിനു മാത്രം പോകാന്‍ കഴിഞ്ഞില്ല. ബന്ധുക്കളെല്ലാം പോവുകയും ചെയ്തു.
പയ്യന്നൂര്‍ ബോയ്സ് സ്കൂളിലെ 96-ാം നമ്പര്‍ ബൂത്ത് തല ഓഫീസറായിരുന്നു രജനികാന്ത്. തെരഞ്ഞെടുപ്പ് ഉപകരണങ്ങള്‍ കൈമാറി രാത്രിയോടെ പോകാന്‍ കഴിയുമെന്നാണ് അദ്ദേഹത്തിന്റെ പ്രതീക്ഷ. തെരഞ്ഞെടുപ്പ് ചുമതലയില്‍നിന്ന് ഒഴിവാക്കണമെന്ന് അഭ്യര്‍ഥിച്ചിരുന്നെങ്കിലും പകരം ചുമതലയ്ക്കായി ആളില്ലാത്തതിനാല്‍ രജനികാന്തില്തന്നെ ചുമതല എത്തുകയായിരുന്നു. ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സിലെ ഉദ്യോഗസ്ഥനാണ് ഇദ്ദേഹം.
വിവാഹത്തിരക്കിനിടെ തെരഞ്ഞെടുപ്പ് ജോലിയിൽ ബിഎൽഒ രജനികാന്ത്
12:22 AM Apr 24, 2019 | Deepika.com