തിരുവനന്തപുരം: ശക്തമായ ത്രികോണ മത്സരം അരങ്ങേറിയ മണ്ഡലങ്ങളിൽ വോട്ടിംഗിൽ വൻവർധന. പതിവായി എഴുപതു ശതമാനത്തിനു താഴെ മാത്രം വോട്ടിംഗ് നടക്കുന്ന തെക്കൻ ജില്ലകളിൽ ഇത്തവണ കണ്ടത് മികച്ച വോട്ടിംഗ്. കേരളത്തിൽ എല്ലാ മണ്ഡലങ്ങളിലും തന്നെ വോട്ടർമാർ കാട്ടിയ ആവേശം ഒരു തരംഗത്തിന്റെ സൂചനയാണോ എന്നാണു രാഷ്ട്രീയകേന്ദ്രങ്ങൾ ചർച്ച ചെയ്യുന്നത്.
ലഭ്യമായ പ്രാഥമിക കണക്കുകളനുസരിച്ചു തന്നെ കഴിഞ്ഞ തവണത്തേക്കാൾ മൂന്നു ശതമാനമെങ്കിലും പോളിംഗിൽ വർധനയുണ്ട്. അവസാന കണക്കുകൾ വരുമ്പോൾ അതു വീണ്ടും വർധിക്കാനാണു സാധ്യത.
യുഡിഎഫ് തരംഗമുണ്ടായെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറയുന്നു. ഇടതുതരംഗമെന്നു മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും അവകാശപ്പെട്ടു. ബിജെപിയുടെ സാന്നിധ്യമാണു വോട്ടിംഗിലെ ആവേശത്തിനു കാരണമായതെന്ന് ബിജെപി നേതാക്കളും പറയുന്നു. ഏതായാലും കേരളത്തിലങ്ങോളമിങ്ങോളം വോട്ടർമാർക്കിടയിൽ ആവേശം പ്രകടമായിരുന്നു. പല സ്ഥലങ്ങളിലും വോട്ടെടുപ്പ് സമയം അവസാനിച്ച വൈകുന്നേരം ആറിനു വോട്ടർമാരുടെ നീണ്ടനിര കാണാമായിരുന്നു. തീരുമാനിച്ചുറപ്പിച്ച മട്ടിലായിരുന്നു പലേടത്തും വോട്ടർമാരുടെ പ്രതികരണം.
താരതമ്യേന വോട്ടിംഗിൽ പിന്നോക്കം നിൽക്കുന്ന തെക്കൻ ജില്ലകളിൽ ഇത്തവണ മികച്ച പോളിംഗാണു നടന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് 68.69 ശതമാനവും ആറ്റിങ്ങലിൽ 68.71 ശതമാനവും മാത്രമായിരുന്നു വോട്ടിംഗ് ശതമാനം. ഇത്തവണ ഇരുസ്ഥലങ്ങളിലും അഞ്ചു ശതമാനത്തിലേറെ വോട്ടിംഗ് ശതമാനം വർധിച്ചു. ശക്തമായ ത്രികോണ മത്സരം തന്നെയാണ് ഇവിടെ വോട്ടിംഗിലും പ്രകടമായത്.
കഴിഞ്ഞ തവണ കേരളത്തിൽ ഏറ്റവും കുറവു വോട്ടിംഗ് നടന്നത് പത്തനംതിട്ടയിലായിരുന്നു. അവിടെ 66.02 ശതമാനം പേർ മാത്രമായിരുന്നു വോട്ട് ചെയ്തത്. എന്നാൽ, ആദ്യ കണക്കുകൾ പുറത്തു വരുമ്പോൾ തന്നെ പത്തനംതിട്ടയിലെ വോട്ടിംഗ് 73 ശതമാനത്തിലേറെയായി. വർധന ഏഴു ശതമാനത്തിലേറെ.
ശക്തമായ ത്രികോണ മത്സരം നടന്ന തൃശൂരിലും വോട്ടർമാരുടെ ഉത്സാഹം പ്രകടമായി. കഴിഞ്ഞ തവണ 72.17 ശതമാനം പേർ വോട്ട് ചെയ്ത സ്ഥാനത്ത് ഇത്തവണ 77 ശതമാനത്തോളമായി പോളിംഗ്. വർധന അഞ്ചു ശതമാനത്തോളം.
രാഹുൽ ഗാന്ധി മത്സരിച്ച വയനാട്ടിൽ കഴിഞ്ഞതവണത്തേക്കാൾ ആറു ശതമാനത്തിലധികം വർധനയാണു രേഖപ്പെടുത്തിയിരിക്കുന്നത്. ഇതു രാഹുൽ ഇഫക്ട് എന്നു വ്യക്തം. രാഹുലിന്റെ ഭൂരിപക്ഷം വൻതോതിൽ വർധിക്കാൻ ഇത് ഇടയാക്കുമെന്ന് കോണ്ഗ്രസ് നേതാക്കൾ പറയുന്നു.
വോട്ടെടുപ്പു പൂർത്തിയാകുമ്പോഴും മൂന്നു മുന്നണികളും തികഞ്ഞ ആത്മവിശ്വാസമാണു പ്രകടിപ്പിക്കുന്നത്. നിയോജകമണ്ഡലാടിസ്ഥാനത്തിലുള്ള അവസാന കണക്കുകൾ പുറത്തു വരുമ്പോൾ മാത്രമേ ഉയർന്ന വോട്ടിംഗ് ശതമാനം ആരെ തുണയ്ക്കുമെന്ന ഏകദേശ ധാരണയെങ്കിലും രൂപപ്പെടുകയുള്ളു.
ത്രികോണമത്സരത്തിൽ പോളിംഗ് കനത്തു
12:22 AM Apr 24, 2019 | Deepika.com