പത്തനംതിട്ട: യന്ത്രങ്ങൾക്കു വ്യാപകമായ തകരാർ കണ്ടതിനെത്തുടർന്ന് പത്തനംതിട്ട ജില്ലയിലെ പോളിംഗ് പലേടങ്ങളിലും തടസപ്പെട്ടു. കമ്മീഷനിംഗിനു ശേഷം ബൂത്തുകളിലെത്തിച്ച വിവിപാറ്റ്, ഇലക്ട്രോണിക്സ് വോട്ടിംഗ് യന്ത്രങ്ങളിലാണു തകരാറുകൾ കണ്ടത്. തിങ്കളാഴ്ച രാത്രിതന്നെ പലയിടത്തും മെഷീനുകൾ പരിശോധനയ്ക്കെടുത്തപ്പോൾ പ്രവർത്തനക്ഷമമല്ലായിരുന്നു.
ഇതു മാറ്റി നൽകി.ഇന്നലെ രാവിലെ വോട്ടിംഗ് തുടങ്ങാനുള്ള തയാറെടുപ്പുകൾക്കിടെയാണു വീണ്ടും ചിലേടങ്ങളിൽ യന്ത്രങ്ങളുടെ തകരാർ കണ്ടത്. തകരാർ പരിഹരിച്ചും യന്ത്രങ്ങൾ മാറ്റിനൽകിയുമാണ് വോട്ടെടുപ്പ് പുനരാരംഭിച്ചത്.
വോട്ടെടുപ്പ് തുടങ്ങിയ ശേഷവും തകരാറായി. ഇതു പരിഹരിക്കാനും കാലതാമസമെടുത്തു. പോളിംഗ് വൈകിയതോടെ വൈകുന്നേരം ആറിനു ശേഷം വോട്ടെടുപ്പ് തുടരേണ്ടിവന്നു. ക്യൂവിലുണ്ടായിരുന്ന എല്ലാവരും വോട്ടു ചെയ്ത ശേഷമാണ് വോട്ടെടുപ്പ് അവസാനിപ്പിച്ചത്. വോട്ടിംഗ് അവസാനിക്കുന്ന ഘട്ടത്തിലും യന്ത്രങ്ങളിലെ തകരാറുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇതു പരിഹരിച്ചു വോട്ടു ചെയ്യാനുള്ളവർക്ക് അവസരം നൽകിയുമാണു നടപടി അവസാനിപ്പിച്ചത്.
നേരത്തെ വോട്ടിംഗ് യന്ത്രങ്ങൾ കമ്മീഷനിംഗിനെടുത്തപ്പോഴും തകരാറുകൾ ശ്രദ്ധയിൽപെട്ടിരുന്നു. ഇതു പരിഹരിച്ചാണ് ബൂത്തുകളിലേക്കു നൽകിയതെന്നു പറയുന്നു.
യന്ത്രങ്ങൾക്കു വ്യാപക തകരാർ; പത്തനംതിട്ടയിൽ വോട്ടെടുപ്പ് വൈകി
12:18 AM Apr 24, 2019 | Deepika.com