വടക്കഞ്ചേരി: മംഗലംഡാമിനടുത്ത് ആനക്കുഴിപ്പാടം വിമലഗിരി എസ്റ്റേറ്റിൽ തേനീച്ചയുടെ കുത്തേറ്റ് എസ്റ്റേറ്റ് സൂപ്രണ്ട് മരിച്ചു. ഒരു സ്ത്രീതൊഴിലാളിയെ തേനീച്ചയുടെ കുത്തേറ്റ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അങ്കമാലി മൂക്കന്നൂർ തവളപ്പാറ തളിയൻ വീട്ടിൽ ജോസി(65)നാണ് തേനീച്ചയുടെ കുത്തേറ്റു ദാരുണാന്ത്യമുണ്ടായത്. പരിക്കേറ്റ പുത്തൻ കുളന്പ് പഴനിമലയുടെ ഭാര്യ തങ്കമണി(47)യെ വള്ളിയോട് സെന്റ് ജോസഫ്സ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ രാവിലെ പതിനൊന്നോടെയാണു സംഭവം. എസ്റ്റേറ്റിന്റെ മുകൾഭാഗത്തു കാടു വെട്ടുന്നതിനിടെ കൂടിളകി വലിയതരം തേനീച്ചകൾ ജോസിന്റെ ദേഹമാകെ പൊതിഞ്ഞു. ഓടിരക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ശ്വാസംമുട്ടലുള്ള ജോസ് ഓടാനാകാതെ കുഴഞ്ഞുവീണു. ഒപ്പം തൊഴിലെടുത്തിരുന്ന തങ്കമണി(47)യേയും തേനീച്ചകൾ ആക്രമിച്ചെങ്കിലും ഇവർ ഓടിരക്ഷപ്പെട്ട് സമീപവാസികളെ വിവരം അറിയിക്കുകയായിരുന്നു.
നാട്ടുകാർ ചൂട്ടുകത്തിച്ച് പുകപരത്തി ഈച്ചകളെ അകറ്റി ജോസിനെ വള്ളിയോട് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
രണ്ടുപതിറ്റാണ്ടിലേറെയായി ഈ എസ്റ്റേറ്റിലെ സൂപ്രണ്ടായി ജോലി നോക്കി വരികയായിരുന്നു ജോസ്. ആലത്തൂർ താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹം ഇന്നു പോസ്റ്റുമോർട്ടം നടത്തിയശേഷം മൂക്കന്നൂരിലേക്കു കൊണ്ടുപോകും. ഭാര്യ: അന്നക്കുട്ടി. മക്കൾ: പ്രിൻസി, ജിൻസി. മരുമക്കൾ: ജോ, ലിനോ.
തേനീച്ചയുടെ കുത്തേറ്റ് എസ്റ്റേറ്റ് സൂപ്രണ്ട് മരിച്ചു; ഒരാൾക്കു പരിക്ക്
12:03 AM Apr 24, 2019 | Deepika.com