പൊന്നാനി: പൊന്നാനി മണ്ഡലത്തിൽ വോട്ടെടുപ്പ് സമാധാന പരമായിരുന്നു. ഇന്നലെ രാവിലെ ആറിനാരംഭിച്ച വോട്ടെടുപ്പ് നിശ്ചിത സമയം കഴിഞ്ഞിട്ടും പല കേന്ദ്രങ്ങളിലും തുടർന്നു.
രാത്രി ഒന്പതുവരെയുള്ള കണക്കനുസരിച്ചു പോളിംഗ് ശതമാനം 73.97 ആണ്. 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ 74.27 ആയിരുന്നു.
രാവിലെ വോട്ടെടുപ്പ് തുടങ്ങിയതു മുതൽ ഒട്ടുമിക്ക ബൂത്തുകളിലും വോട്ടർമാരുടെ നീണ്ടനിര യാണ് കാണപ്പെട്ടത്. അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ പോലീസ് സുസജ്ജമായിരുന്നു.
പ്രമുഖ മുന്നണികളിലെ സ്ഥാനാർഥികളെല്ലാം നേരത്തെ തന്നെ വോട്ടു രേഖപ്പെടുത്തി. യുഡിഎഫ് സ്ഥാനാർഥി ഇ.ടി. മുഹമ്മദ് ബഷീർ വാഴക്കാട് മപ്രം ഗവണ്മെന്റ് എൽപി സ്കൂളിലാണു വോട്ടു രേഖപ്പെടുത്തിയത്. എൽഡിഎഫ് സ്ഥാനാർഥി പി.വി അൻവറിനു വയനാട് ലോക് സഭാ മണ്ഡലത്തിലായിരുന്നു വോട്ട്. എടവണ്ണ ഒതായി മദ്രസയിൽ അദ്ദേഹം വോട്ടു രേഖപ്പെടുത്തി. എൻഡിഎ സ്ഥാനാർഥി വി.ടി. രമ തൃത്താല കുമാരനെല്ലൂർ ഗവണ്മെന്റ് ഹയർസെക്കൻഡറി സ്കൂളിലാണു വോട്ടു ചെയ്തത്. വോട്ടിംഗ് ശതമാനം ഉയർന്നതു ഇരുമുന്നണികളിലും പ്രതീക്ഷയേകി. യുഡിഎഫ് ചരിത്ര വിജയം നേടുമെന്നു ഡിസിസി പ്രസിഡന്റ് വി.വി പ്രകാശ് അഭിപ്രായപ്പെട്ടു.
അതേസമയം, സർവേ റിപ്പോർട്ടുകൾ തള്ളി പി.വി.അൻവർ. 2016ൽ 90 സീറ്റുമായി യുഡിഫ് തിരിച്ചു വരുമെന്നായിരുന്നു ഭൂരിപക്ഷം സർവേ റിപ്പോർട്ടുകളും. എന്നാൽ, എൽഡിഎഫ് തരംഗമാണുണ്ടായത്. 2004ലെ ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സർവേയിൽ മൂന്നു സീറ്റാണു സർവേകൾ എൽഡിഎഫിനു പ്രവചിച്ചത്. ഫലം വന്നപ്പോൾ 18 സീറ്റുകൾ എൽഡിഎഫിനു ലഭിച്ചു. 50,000 ത്തിലേറെ വോട്ടുകൾക്കു വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ തികഞ്ഞ ആത്മവിശ്വാസമാണുള്ളതെന്നും പൊന്നാനിയിൽ മികച്ച ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നുമായിരുന്നു ഇ.ടി മുഹമ്മദ് ബഷീർ മാധ്യമങ്ങളോടു പ്രതികരിച്ചത്.
വോട്ടിംഗ് ശതമാനം കുറയാതെ പൊന്നാനി
11:58 PM Apr 23, 2019 | Deepika.com