ന്യൂഡൽഹി: ചീഫ് ജസ്റ്റീസ് രഞ്ജൻ ഗൊഗോയിക്കെതിരേ വ്യാജ കേസ് നൽകാൻ തന്നെ സമീപിച്ചെന്നു വെളിപ്പെടുത്തിയ അഭിഭാഷകനു സുപ്രീം കോടതിയുടെ നോട്ടീസ്. ഇതു സംബന്ധിച്ചു ഹർജി നൽകിയ അഭിഭാഷകൻ ഉത്സവ് ബെയിൻസിനോടു ഇന്നു രാവിലെ നേരിട്ടു ഹാജരാകാൻ ജസ്റ്റീസ് അരുണ്‍ മിശ്ര അധ്യക്ഷനായ പ്രത്യേക മൂന്നംഗ ബെഞ്ച് നിർദേശിച്ചു. ആരോപണമുന്നയിച്ച് സത്യവാങ്മൂലം നൽകിയ അഭിഭാഷകൻ ഹാജരാകാതിരുന്നതിനെ തുടർന്ന് ഇന്നലെ കേസ് പരിഗണിച്ച കോടതി, ഇന്നു ചേരാനായി പിരിയുകയായിരുന്നു.
ചീഫ് ജസ്റ്റീസ് രഞ്ജൻ ഗൊഗോയി ലൈംഗികമായി പീഡിപ്പിച്ചെന്ന് ആരോപിച്ച് ചീഫ് ജസ്റ്റീസിന്റെ ഓഫീസിലെ മുൻ ജീവനക്കാരി സുപ്രീം കോടതിയിലെ ജഡ്ജിമാർക്ക് സത്യവാങ്മൂലം നൽകിയതിനു പിന്നാലെയാണ് പുതിയ സംഭവം. ചീഫ് ജസ്റ്റീസിനെതിരേ വ്യാജ ലൈംഗിക കേസ് നൽകണമെന്ന് ആവശ്യപ്പെട്ട് അജയ് എന്നയാൾ തന്നെ സമീപിച്ചതായും ഒന്നര കോടി രൂപ വാഗ്ദാനം ചെയ്തതായും കഴിഞ്ഞ ദിവസം നൽകിയ സത്യവാങ്മൂലത്തിൽ സുപ്രീം കോടതി അഭിഭാഷകൻ ഉത്സവ് ബെയിൻസ് ആരോപിച്ചു. ചീഫ് ജസ്റ്റീസിനെതിരേ വ്യാജ കേസ് നൽകി അതേക്കുറിച്ചു പ്രസ് ക്ലബ്ബിൽ പത്രസമ്മേളനം നടത്തണമെന്നായിരുന്നു ആവശ്യം. എന്നാൽ, സംഭവം ഗൂഢാലോചനയാണെന്നു സംശയം തോന്നിയതിനാൽ താൻ ഇടപെടാൻ തയാറായില്ല.
ചീഫ് ജസ്റ്റീസിനെതിരേ ലൈംഗിക ആരോപണം ഉന്നയിച്ച സ്ത്രീയുടെ ബന്ധുവാണ് തന്നെ സമീപിച്ചത്. കേസ് നൽകാൻ 50 ലക്ഷം രൂപയായിരുന്നു ആദ്യ വാഗ്ദാനം. ഹർജിയിലെ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടിയതോടെ വാഗ്ദാനം ഒന്നര കോടിയായി ഉയർന്നു. അടുത്തിടെ ചീഫ് ജസ്റ്റീസിൽനിന്നു അനുകൂല വിധി സന്പാദിക്കാൻ ശ്രമിച്ചിട്ടും ലഭിക്കാത്ത ഉന്നത വ്യവസായിയുടെ ആളാണു തന്നെ സമീപിച്ചയാളിനു പിന്നിലെന്നും സുപ്രീം കോടതിയിലെ ചില ഉന്നത വ്യക്തികൾക്ക് അയാളുമായി ബന്ധമുണ്ടെന്നും ഉത്സവ് ബെയിൻ ആരോപിച്ചു. ജെറ്റ് എയർവേസിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായിരുന്ന നരേഷ് ഗോയലും വാതുവയ്പുകാരനും ഇടനിലക്കാരനുമായ റൊമേശ് ശർമയുമാണ് ഈ നീക്കത്തിനു പിന്നിലെന്നാണ് അഭിഭാഷകന്റെ ആരോപണം. സംഭവത്തിൽ ജുഡീഷൽ അന്വേഷണം നടത്തണമെന്നാണ് അഭിഭാഷകൻ ആവശ്യപ്പെടുന്നത്.
ഇതേക്കുറിച്ചു വിശദീകരണം തേടാനാണ് മൂന്നംഗ ബെഞ്ച് അഭിഭാഷകനു നോട്ടീസയച്ചത്. ജസ്റ്റീസുമാരായ അരുണ്‍ മിശ്ര, രോഹിൻടണ്‍ നരിമാൻ, ദീപക് ഗുപ്ത എന്നിവരുടെ ബെഞ്ച് ഇന്നലെ ചേർന്നപ്പോൾ തന്നെ ഉത്സവ് ബെയിൻ എവിടെ എന്നാണ് ആരാഞ്ഞത്. സത്യവാങ്മൂലത്തിന്റെ 17 മുതൽ 20 വരെയുള്ള ഖണ്ഡികകളിൽ പറയുന്ന ആരോപണങ്ങളിൽ വിശദീകരണം ആവശ്യമുണ്ടെന്നു നിരീക്ഷിച്ച കോടതി, ഇന്നു രാവിലെ കേസ് പരിഗണിക്കുന്പോൾ നേരിട്ടു ഹാജരാകാൻ നിർദേശിച്ചു.
തനിക്കെതിരേയുള്ള പരാതിയിൽ വലിയ ഗൂഢാലോചനയുണ്ടെന്നും ആരോപണത്തിലെ വസ്തുതകൾ തെളിയാതെ ഒഴിഞ്ഞു മാറില്ലെന്നും വിലയ്ക്കെടുക്കാൻ സാധിക്കാത്തവരെ ഇത്തരം കേസുകളിലൂടെ കുടുക്കാൻ ശ്രമിക്കുകയാണെന്നും ചീഫ് ജസ്റ്റീസ് രഞ്ജൻ ഗൊഗോയി ശനിയാഴ്ച പ്രത്യേക ബെഞ്ചിനെ അറിയിച്ചിരുന്നു.
ചീഫ് ജസ്റ്റീസിനെതിരേ വ്യാജകേസിനു പ്രേരിപ്പിച്ചെന്ന വെളിപ്പെടുത്തൽ; അഭിഭാഷകൻ നേരിട്ടു ഹാജരാകണം
11:30 PM Apr 23, 2019 | Deepika.com