ന്യൂഡൽഹി: വടക്കു പടിഞ്ഞാറൻ ഡൽഹിയിൽ സീറ്റ് നിഷേധിച്ചതോടെ ചൗക്കീദാർ കളി നിർത്തി പാർട്ടിയിൽനിന്നു പടിയിറങ്ങി ബിജെപി എംപി ഉദ്ദിത് രാജ്. തനിക്ക് ഇക്കുറി സീറ്റ് തന്നില്ലെങ്കിൽ ബിജെപിയോട് ബൈ പറയുമെന്ന് ഇന്നലെ രാവിലെ തന്നെ ഉദ്ദിത് രാജ് ട്വിറ്ററിൽ വ്യക്തമാക്കി. പിന്നീട് വടക്കു കിഴക്കൻ ഡൽഹിയിലെ സീറ്റ് ഗായകൻ ഹംസ് രാജിന് നൽകിയതോടെ ട്വിറ്റർ ഹാൻഡിലിലെ തന്റെ പേരിന് മുന്നിലുള്ള ചൗക്കീദാർ എന്ന വിശേഷണം എടുത്തു മാറ്റി ഡോ. ഉദ്ദിത് രാജ് എന്നു മാത്രമാക്കി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ഐക്യ ദാർഢ്യം പ്രഖ്യാപിച്ചാണ് ബിജെപി നേതാക്കളെല്ലാവരും തങ്ങളുടെ ട്വിറ്ററിലെ പേരിന് മുന്നിൽ ചൗക്കീദാർ എന്നു ചേർത്തിരുന്നത്.
മേയ് 12ന് വോട്ടെടുപ്പ് നടക്കുന്ന ഡൽഹിയിൽ ഇന്നലെയാണ് ബിജെപി ഗായകൻ ഹംസ് രാജിനെ വടക്കു കിഴക്കൻ മണ്ഡലത്തിൽ സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്. പാർട്ടി വിടും എന്ന ഉദ്ദിത് രാജിന്റെ ഭീഷണി വകവയ്ക്കാതെയാണ് ബിജെപി നേതൃത്വം ഹംസ് രാജിന് സീറ്റു നൽകിയത്.
പ്രശസ്ത പഞ്ചാബി നാടോടി ഗായകനും സൂഫി സംഗീതജ്ഞനുമായ ഹൻസ് രാജ് 2016ലാണ് ബിജെപിയിൽ ചേർന്നത്. 2009ൽ അകാലി ദളിലൂടെയാണ് ഹംസ് രാജ് രാഷ്ട്രീയത്തിലേക്കു കടക്കുന്നത്. അന്ന് സ്വന്തം നാടായ ജലന്ധറിൽനിന്നു ജനവിധി തേടിയിരുന്നു. 2014ൽ കോണ്‍ഗ്രസിൽ ചേർന്നെങ്കിലും രണ്ടു വർഷത്തിനുള്ളിൽ വീണ്ടും പാർട്ടി മാറിയ ഹംസ് രാജ് ബിജെപിയിലേക്കുചുവടു മാറുകയായിരുന്നു.
2014ലാണ് ഉദ്ദിത് രാജ് തന്റെ ഇന്ത്യൻ ജസ്റ്റീസ് പാർട്ടിയെ ബിജെപിയിലേക്ക് ലയിപ്പിക്കുന്നത്. ആ വർഷം തന്നെ വടക്കു പടിഞ്ഞാറൻ ഡൽഹി മണ്ഡലത്തിൽനിന്നു ബിജെപി സ്ഥാനാർഥിയായി മത്സരിച്ചു വിജയിക്കുകയും ചെയ്തിരുന്നു. താൻ ബിജെപിക്കുവേണ്ടി ഏറെ കഠിനാധ്വാനം ചെയ്യുകയും തന്റെ കഴിവ് തെളിയിക്കുകയും ചെയ്ത വ്യക്തിയാണ്. ബിജെപി വിട്ടു പോകാൻ പാർട്ടി തന്നെ നിർബന്ധിക്കുന്ന സാഹചര്യം ഉണ്ടാകില്ലെന്നും ദളിതരെ വഞ്ചിക്കില്ലെന്നുമാണ് കരുതുന്നതെന്നും ഹംസ് രാജിന്റെ സ്ഥാനാർഥിത്വ പ്രഖ്യാപനം വരുന്നതിന് മുന്‍പ് ഉദ്ദിത് രാജ് വ്യക്തമാക്കിയിരുന്നു.
ഡൽഹിയിലെ ഏഴ് ബിജെപി എംപിമാരിൽ ഏറ്റവും മിടുക്കനും ഏക ദളിത് എംപിയും താനാണെന്നായിരുന്നു വീണ്ടും സീറ്റിന് വേണ്ടി വാദിച്ച ഉദ്ദിത് രാജിന്റെ പക്ഷം. എന്നാൽ, ഹംസ് രാജിന്റെ സ്ഥാനാർഥിത്വ പ്രഖ്യാപനം വന്നതിന് നിമിഷങ്ങൾക്ക് പിന്നാലെയാണ് ട്വിറ്ററിൽ തന്റെ പേരിന് മുന്നിലെ ചൗക്കീദാർ ഉദ്ദിത് രാജ് വെട്ടിയത്.
വടക്കു കിഴക്കൻ ഡൽഹിയിൽ കോണ്‍ഗ്രസിന്റെ രാജേഷ് ലിലോത്തിയയും ആം ആദ്മി പാർട്ടിയുടെ സ്ഥാനാർഥി ഗുഗൻ സിംഗുമാണ് ഹംസ് രാജിന്റെ എതിരാളികൾ. മുൻ ക്രിക്കറ്റ് താരം ഗൗതം ഗംഭീറാണ് ഡൽഹിയിൽ ബിജെപിയുടെ മറ്റൊരു സ്റ്റാർ താരം. കിഴക്കൻ ഡൽഹിയിൽ നിന്നാണ് ഗൗതം ഗംഭീർ ജനവിധി തേടുന്നത്. കോണ്‍ഗ്രസിന്റെ അർവീന്ദർ സിംഗ് ലൗലിയും ആപ്പിന്റെ ആതിഷിയുമാണ് ഗംഭീറിന്റെ എതിരാളികൾ.
ന്യൂ ഡൽഹിയിൽ കോണ്‍ഗ്രസിന്റെ അജയ് മാക്കനെയും ആപ്പിന്റെ ബ്രജേഷ് ഗോയലിനെയും നേരിടുന്നത് ബിജെപിയുടെ സിറ്റിംഗ് എംപി മീനാക്ഷി ലേഖിയാണ്. കേന്ദ്രമന്ത്രി ഹർഷ വർധൻ ചാന്ദ്നി ചൗക്കിൽ നിന്നും പാർട്ടി ഡൽഹി പ്രസിഡന്റ് മനോജ് തിവാരി വടക്ക് കിഴക്കൻ ഡൽഹിയിൽനിന്നും മത്സരിക്കുന്നു. പടിഞ്ഞാറൻ ഡൽഹിയിൽ മത്സരിക്കുന്നത് പർവേഷ് വർമയും ദക്ഷിണ ഡൽഹിയിൽ ബിജെപിയുടെ സിറ്റിംഗ് എംപി രമേഷ് ബിദുരിയും മത്സരിക്കുന്നു.
സീറ്റ് നൽകിയില്ല, ‘ചൗക്കീദാർ' വെട്ടി ദൂരെയെറിഞ്ഞ് ബിജെപി എംപി
11:30 PM Apr 23, 2019 | Deepika.com