ആലപ്പുഴ: അധികാരത്തിലിരുന്നപ്പോൾ ശബരിമലയിലെ വിശ്വാസ സംരക്ഷണത്തിനായി ചെറുവിരൽപോലും അനക്കാതെ ഇപ്പോൾ വിശ്വാസ സംരക്ഷണത്തിനായി ആഹ്വാനം ചെയ്യുകയും വോട്ട് തേടുകയും ചെയ്യുന്ന നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും ഇരട്ടത്താപ്പ് കേരളത്തിലെ പ്രബുദ്ധരായ ജനം തിരിച്ചറിയുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ.
വോട്ട് നേടാനുള്ള ഉപകരണം മാത്രമായിട്ടാണ് ശബരിമല വിഷയത്തെ മോദിയും അമിത് ഷായും കാണുന്നത്. ശബരിമല വിഷയത്തിൽ നിയമനിർമാണത്തിന് സാധ്യത ഉണ്ടായിട്ടും അതിനു മുതിരാതെ കേരളത്തിലെ ജനങ്ങളെ കബളിപ്പിക്കുകയാണ് ബിജെപി ചെയ്തത്. വിശ്വാസസംരക്ഷണത്തിനായി ഏതറ്റംവരെ പോകാനും കോണ്ഗ്രസ് പാർട്ടി തയാറാണ്.
രാജ്യത്തെ ഏറ്റവും മികച്ച റിക്കാർഡ് ഭൂരിപക്ഷത്തോടെ വയനാട്ടിൽനിന്നും രാഹുൽ ഗാന്ധി ജയിക്കുമെന്നും കേരളത്തിൽ യുഡിഎഫ് ചരിത്രവിജയം നേടുമെന്നും വേണുഗോപാൽ പ്രസ്താവനയിൽ പറഞ്ഞു. വയനാടിനെ പാക്കിസ്ഥാനോടുപമിച്ച് കേരള ജനതയെ ഒന്നാകെ അപമാനിച്ച അമിത് ഷായ്ക്കും ബിജെപിക്കും ജനം തക്കതായ മറുപടി നൽകും. കഴിഞ്ഞ അഞ്ചുവർഷക്കാലം രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങൾക്കും ദുരിതം മാത്രം സമ്മാനിച്ച ദുർഭരണമായിരുന്നു നരേന്ദ്ര മോദി സർക്കാരിന്റേത്. വികസനപദ്ധതികൾ നടപ്പാക്കുന്നതിലും തുക അനുവദിക്കുന്ന വിഷയത്തിലും കേരളം ഏറ്റവുമധികം അവഗണന നേരിട്ട കാലയളവായിരുന്നു അത്. കഞ്ചിക്കോട് കോച്ച് ഫാക്ടറിയും എയിംസും ഉൾപ്പെടെ കേരളത്തിന്റെ ചിരകാല വികസനസ്വപ്നങ്ങളോട് മുഖം തിരിഞ്ഞുനിൽക്കുന്ന സമീപനമാണ് മോദി സർക്കാർ കൈക്കൊണ്ടത്. നോട്ടുനിരോധനവും ജിഎസ്ടിയും തൊഴിലില്ലായ്മയും രാജ്യത്തിന്റെ സാന്പത്തികരംഗത്തെയാകെ പിന്നോട്ടടിച്ചിരിക്കുകയാണ്. ഇതോടൊപ്പം തന്നെ ഇടതുപക്ഷ സർക്കാരിന്റെ അക്രമരാഷ്ട്രീയത്തിനും ദുർഭരണത്തിനുമെതിരേ വിധിയെഴുതാൻ കേരളത്തിലെ ജനം കാത്തിരിക്കുകയാണ്. ഇടതുപക്ഷ സർക്കാരിനെതിരേയുള്ള വിധിയെഴുത്തും കൂടിയാവും ഈ തെരഞ്ഞെടുപ്പ്.
കേരളത്തിലെ ഇരുപതു മണ്ഡലങ്ങളിലും യുഡിഎഫ് സ്ഥാനാർഥികൾ ഉജ്വല വിജയം നേടുമെന്നും കേന്ദ്രത്തിലെ മതേതരസർക്കാർ രൂപീകരണത്തിൽ നിർണായകമായ സംഭാവനകൾ കേരളത്തിൽ നിന്നുണ്ടാകുമെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു. രാഹുൽ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും സന്ദർശനം കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് അഭൂതപൂർവമായ ഉൗർജം പ്രധാനം ചെയ്തിട്ടുണ്ടെന്നും കെ.സി. കൂട്ടിച്ചേർത്തു.
മോദിയുടെയും അമിത്ഷായുടെയും ഇരട്ടത്താപ്പ് ജനം തിരിച്ചറിയും : വേണുഗോപാൽ
12:39 AM Apr 23, 2019 | Deepika.com