തിരുവനന്തപുരം: വോട്ടെടുപ്പിനോട് അനുബന്ധിച്ച് അക്രമ സംഭവങ്ങളുണ്ടാവുകയാണെങ്കിൽ അടിയന്തരമായി ഇടപെടുന്നതിനും തടയുന്നതിനും പോലീസിന് ആവശ്യമായ വാഹനസൗകര്യം സർക്കാർ ലഭ്യമാക്കാതിരിക്കുന്നത് സംശയാസ്പദമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
സാധാരണ വോട്ടെടുപ്പിന് അക്രമസംഭവങ്ങളുണ്ടായാൽ ഓടിയെത്തുന്നതിനും തടയുന്നതിനു പോലീസിന് ആവശ്യമായ വാഹനങ്ങൾ സർക്കാർ നൽകാറുണ്ട്. പക്ഷേ ഇത്തവണ അതിനുള്ള നടപടികൾ ഇതു വരെ സ്വീകരിച്ചിട്ടില്ല. കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ സമാപനത്തിന് വ്യാപകമായ അക്രമസംഭവങ്ങളാണുണ്ടായത്. മുൻ കേന്ദ്രമന്ത്രി എ.കെ.ആന്റണിയെയും ശശി തരൂർ എംപിയെയും ഇടതുമുന്നണി പ്രവർത്തകർ തടയുക പോലും ചെയ്തിരുന്നു. ഇടതുമുന്നണിക്കാർ വോട്ടെടുപ്പിന് വ്യാപകമായി അക്രമം അഴിച്ചു വിടാനുള്ള സാധ്യതയിലേക്കാണ് ഇതു വിരൽ ചൂണ്ടുന്നത്. അതിന് ഒത്താശ ചെയ്യുന്നതിനു പോലീസിനെ നിർവീര്യമാക്കാനാണോ വാഹനങ്ങൾ നൽകാതിരിക്കുന്നതെന്ന സംശയിക്കണം.
അതിനാൽ പോലീസിന് ആവശ്യമായ വാഹനങ്ങൾ നൽകുന്നതിന് പോലീസ് മേധാവികൾക്ക് നിർദേശം നൽകണമെന്നാവശ്യപ്പെട്ട് ചീഫ് ഇലക്ടറൽ ഓഫീസർക്ക് പ്രതിപക്ഷ നേതാവ് കത്ത് നൽകി.
പോലീസിന്റെ പോസ്റ്റൽ ബാലറ്റ് തിരികെ വാങ്ങുന്നതിന് കളക്ടറേറ്റുകളിൽ വോട്ടെടുപ്പിനു ശേഷം രണ്ടോ മൂന്നോ ദിവസങ്ങളിലേക്ക് ഫെസിലിറ്റേഷൻ സെന്ററുകൾ ആരംഭിക്കണമെന്നും രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു.
പോലീസിന് ആവശ്യമായ വാഹന സൗകര്യം ലഭ്യമാക്കാത്തത് സംശയകരം: രമേശ് ചെന്നിത്തല
12:39 AM Apr 23, 2019 | Deepika.com